മാല മോഷണ കേസ്: പ്രതിയായ കൗൺസിലറെ കൂത്തുപറമ്പ് നഗരസഭാ യോഗങ്ങളിൽ നിന്നും മാറ്റിനിർത്തി; രാജി ആവശ്യപ്പെടും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സി പി എം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ രാജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കി.
● കൂത്തുപറമ്പ് സഹകരണാശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാജേഷ്.
● കണിയാർ കുന്നിലെ 77-കാരിയുടെ ഒരു പവൻ മാലയാണ് കവർന്നത്.
● സി സി ടി വി, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി കുടുങ്ങി.
കൂത്തുപറമ്പ്: (KVARTHA) മാല മോഷണ കേസിൽ പ്രതിയായി പൊലീസ് അറസ്റ്റ് ചെയ്ത നഗരസഭാ കൗൺസിലറെ കൂത്തുപറമ്പ് നഗരസഭാ യോഗങ്ങളിൽ നിന്നും പങ്കെടുക്കുന്നതിൽ നിന്നും മാറ്റിനിർത്തിയതായി നഗരസഭാ ചെയർപേഴ്സൺ വി സുജാത അറിയിച്ചു. നഗരസഭാ കൗൺസിലിന്റെ വിശ്വാസ്യത തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് ഈ നടപടി.

ഇനിയുള്ള കൗൺസിൽ യോഗങ്ങളിലോ നഗരസഭയുടെ മറ്റു പരിപാടികളിലോ നാലാം വാർഡ് കൗൺസിലറായ മൂര്യാട്ടെ പി പി രാജേഷിനെ പങ്കെടുപ്പിക്കില്ല. ഇയാളുടെ രാജി എഴുതി വാങ്ങാനും സി പി എം ഭരിക്കുന്ന അടിയന്തിര നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ഇതേ സമയം, സി പി എം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ പി പി രാജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ കെ രാഗേഷും അറിയിച്ചിരുന്നു.
കൂത്തുപറമ്പ് സഹകരണാശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായ രാജേഷിനെതിരെ അച്ചടക്കലംഘനത്തിന് സഹകരണ വകുപ്പ് നിയമപ്രകാരമുള്ള നടപടിയും സ്വീകരിക്കും.
മോഷണം നടന്നത്
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:30-നാണ് കൂത്തുപറമ്പ് നഗരസഭാ പരിധിയിലുള്ള കണിയാർ കുന്നിലെ വീട്ടിലെത്തി കണിയാർ കുന്നേമ്മൽ പി ജാനകിയുടെ (77) ഒരു പവൻ വരുന്ന സ്വർണ്ണമാല നാലാം വാർഡ് നൂഞ്ഞേരി കൗൺസിലറായ പി പി രാജേഷ് കവർന്നത്.
ഇയാൾ സഞ്ചരിച്ചിരുന്ന നീല ജൂപ്പിറ്റർ സ്കൂട്ടർ റോഡരികിൽ നിർത്തി വീട്ടുമുറ്റത്ത് എത്തിയ ശേഷം, പിൻവശത്ത് അടുക്കള മുറ്റത്ത് മീൻ മുറിക്കുകയായിരുന്ന ജാനകിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല കവർന്ന് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
നമ്പർ പ്ലേറ്റ് മറച്ചുവെച്ച നീല ജൂപ്പിറ്റർ സ്കൂട്ടറിലാണ് രാജേഷ് മോഷണത്തിനെത്തിയത്. മഴക്കോട്ടും ഹെൽമെറ്റും കൈയ്യുറയും ധരിച്ചാണ് ഇയാൾ മോഷണം നടത്തിയത്. മറ്റൊരാളിൽ നിന്നും താൽക്കാലികമായി ഓടിക്കാൻ വാങ്ങിയതായിരുന്നു സ്കൂട്ടർ.
അന്വേഷണം നിർണ്ണായകമായി
സി സി ടി വി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസത്തിനുള്ളിൽ പ്രതി കുടുങ്ങിയത്. കൂത്തുപറമ്പ് നഗരത്തിൽ നിന്നും സംഭവം നടന്ന ദിവസം പ്രതി സ്കൂട്ടറിൽ പുറപ്പെടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കവർച്ച നടന്ന സ്ഥലത്ത് രാജേഷ് ഉണ്ടായിരുന്നതായും വ്യക്തമായി. വാഹനം കൈമാറിയ വ്യക്തിയെ ചോദ്യം ചെയ്തപ്പോൾ സംഭവ ദിവസം കൗൺസിലർക്ക് ഓടിക്കാൻ കൊടുത്തിരുന്നുവെന്ന വിവരവും ലഭിച്ചു. ഇതോടെ നഗരസഭാ കൗൺസിലറായ രാജേഷാണ് മാല കവർന്നതെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
കൂത്തുപറമ്പ് എ സി പി കെ വി സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ രാജേഷ് കവർന്ന ഒരു പവന്റെ സ്വർണ്ണമാലയും കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതോടെ കൂത്തുപറമ്പ് ടൗൺ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. വാർത്ത കൂട്ടുകാർക്ക് ഷെയർ ചെയ്യുക
Article Summary: Councillor arrested in gold chain snatching case in Koothuparamba suspended from council meetings.
#Koothuparamba #ChainSnatching #CouncillorArrest #KeralaNews #CPM #Suspension