Car Attack | ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലുണ്ടായ കാർ ആക്രമണം: അപലപിച്ച് സൗദി അറേബ്യ

 
Car attack at Christmas Market in Germany
Car attack at Christmas Market in Germany

X/ Wall Street Mav

● വെള്ളിയാഴ്ച വൈകുന്നേരമാണ് നഗരത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. 
● സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. 
● ക്രിസ്മസ് വിപണിയിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇതാദ്യമല്ല.

റിയാദ്: (KVARTHA) ജർമനിയിലെ മഗ്ഡെബർഗിൽ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് അമിതവേഗതയിൽ കാർ പാഞ്ഞുകയറിയതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണ സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് നഗരത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. 

സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. 2006 മുതൽ ജർമ്മനിയിൽ ഡോക്ടറായി ജോലി ചെയ്യുന്ന ഒരു സൗദി പൗരനാണ് പിടിയിലായിരിക്കുന്നത്. പ്രാദേശിക ഭരണകൂട വക്താക്കൾ ഇത് മനഃപൂർവമായ ആക്രമണമാണെന്ന് സംശയം പ്രകടിപ്പിച്ചു. ക്രിസ്മസ് വിപണി സന്ദർശകരെ ലക്ഷ്യമിട്ടാണ് കാർ പാഞ്ഞുകയറിയതെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഭയാനകമാണെന്നും എത്രത്തോളം നാശനഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമായി പറയാൻ കഴിയില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിരവധി ആംബുലൻസുകളും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തേക്ക് കുതിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 

സൗദി അറേബ്യ സംഭവത്തിൽ ജർമ്മൻ ജനതയോടും ഇരകളുടെ കുടുംബാംഗങ്ങളോടും തങ്ങളുടെ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രാലയം എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിൽ, 'ജർമ്മനിയിലെ ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു' എന്ന് വ്യക്തമാക്കി. 

 


അക്രമത്തിന്റെ പശ്ചാത്തലത്തിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുകയും മഗ്ഡെബർഗിലെ ജനങ്ങളോടൊപ്പം തങ്ങൾ ഉണ്ടെന്നും സൗദി അറേബ്യ വ്യക്തമാക്കി. എല്ലാത്തരം അക്രമങ്ങൾക്കുമെതിരെ തങ്ങളുടെ ശക്തമായ നിലപാട് ആവർത്തിക്കുമെന്ന് അറിയിച്ച സൗദി വിദേശകാര്യ മന്ത്രാലയം  പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രാർഥിച്ചു. 

ക്രിസ്മസ് വിപണിയിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇതാദ്യമല്ല. 2016 ഡിസംബർ 19-ന് ബെർലിനിലെ ഒരു ക്രിസ്മസ് മാർക്കറ്റിൽ ട്രക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. അന്ന് 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യകാലഘട്ടം മുതൽ ജർമ്മൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ക്രിസ്മസ് മാർക്കറ്റുകൾ. ഇത് രാജ്യത്തുടനീളം വലിയ ആഘോഷങ്ങളോടെയാണ് കൊണ്ടാടുന്നത്.

ഈ വർഷം ക്രിസ്മസ് മാർക്കറ്റുകളിൽ പ്രത്യേക ഭീഷണികളൊന്നും ഇല്ലെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫേസർ കഴിഞ്ഞ മാസം പറഞ്ഞിരുന്നുവെങ്കിലും ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിച്ചു.

 #ChristmasMarket, #CarAttack, #Germany, #SaudiArabia, #Condemnation, #Terrorism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia