Bomb | 'തൂണിലും തുരുമ്പിലും ബോംബ്'; പൊറുതിമുട്ടി തലശേരിയിലെ ജനങ്ങള്‍; ഈ അവസ്ഥയ്ക്ക് അറുതിവേണമെന്ന ആവശ്യം ശക്തം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി എ.സി.പി ഷഹന്‍ഷായുടെ നേതൃത്വത്തില്‍ സ്ഥലത്തു പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്
കണ്ണൂർ: (KVARTHA) തലശേരി മേഖലയില്‍ പാര്‍ട്ടികള്‍ നടത്തുന്ന ബോംബ് രാഷ്ട്രീയത്തില്‍ പൊറുതിമുട്ടി പ്രദേശവാസികള്‍ പ്രതികരണവുമായി രംഗത്തുവന്നു. എരഞ്ഞോളി കൂടക്കളത്ത് ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട വേലായുധന്റെ അയല്‍വാസി സീനയെന്ന വീട്ടമ്മയാണ് രംഗത്തെത്തിയത്.സി.പി.എം പ്രവര്‍ത്തകര്‍ ബോംബുണ്ടാക്കുന്നതു കാരണം ഇവിടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് അവര്‍ പറഞ്ഞു.
ആളൊഴിഞ്ഞ വീടുകളെല്ലാം സി.പി.എമ്മുകാരുടെ ബോംബു നിര്‍മാണ ഹബ്ബാണ്. ഞങ്ങളുടെ മക്കള്‍ക്ക് തൊടിയിലും പറമ്പിലും ഓടിക്കളിക്കണം. സഹികെട്ടാണ് ഇതുപറയുന്നത്. വീടുവാടകയ്ക്ക് കൊടുത്തപ്പോള്‍ വാടകക്കാര്‍ ബോംബുണ്ടെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞു പോയി. ഇവിടെ വീട്ടുപറമ്പില്‍ കണ്ട ബോംബ് മൂന്ന് സി.പി.എമ്മുകാരാണ് മാറ്റിയത്. പ്രദേശത്ത് സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടെന്നും യുവതി ആരോപിച്ചു.
തൊട്ടടുത്ത പറമ്പില്‍ നിന്ന് പോലും നേരത്തെയും ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ സിപിഎം പ്രവര്‍ത്തകര്‍ ബോംബുകള്‍ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നത്. സഹികെട്ടാണ് തുറന്നു പറയുന്നത്. ജീവിക്കാന്‍ അനുവദിക്കണമെന്നാണ് പാര്‍ട്ടിയോടുള്ള അപേക്ഷ. ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ല. ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും ഇതു പറഞ്ഞതില്‍ തന്റെ വീടിന് നേരെ ബോംബെറിയാന്‍ സാധ്യതയുണ്ടെന്നും സീന പറഞ്ഞു.

കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്‍ (86) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
എരഞ്ഞോളി മേഖലയില്‍ ബോംബുകള്‍ക്കായി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് ഡോഗ് സ്‌ക്വാഡുകളും കതിരൂര്‍ പൊലീസുമാണ് റെയ്ഡ് നടത്തിയത്. തലശേരി എ.സി.പി ഷഹന്‍ഷായുടെ നേതൃത്വത്തില്‍ സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. ഇവിടെ ഇരുസംഘങ്ങള്‍ തമ്മില്‍ നേരത്തെ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതില്‍ ചിലര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ബോംബുശേഖരിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
