Release | ടി പി വധക്കേസിലെ 3 പ്രതികളെ മോചിപ്പിക്കാനുള്ള നടപടി എളുപ്പമാവില്ലെന്ന് വിലയിരുത്തൽ; പന്ത് ഗവർണറുടെ കോട്ടിൽ
രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെയാണ് വിട്ടയക്കാനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തിയത്
കണ്ണൂർ: (KVARTHA) ടി പി ചന്ദ്രശേഖരൻ വധക്കേസിൽ മൂന്ന് പ്രതികളെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാരിന് തന്നെ തിരിച്ചടിയായേക്കുമെന്ന് വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് മണ്ഡലത്തിൽ എൽഡിഎഫിൻ്റെ കനത്ത തോൽവിക്കിടയാക്കിയ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ബന്ധമില്ലെന്ന് പുറത്തു പറയുമ്പോഴും കേസിൽ ശിക്ഷിക്കപ്പെട്ടവരെ ചേർത്തു നിർത്തുകയാണ് പാർട്ടിയും സർക്കാരുമെന്നാണ് ആക്ഷേപം.
ജയിൽ അന്തേവാസികളുടെ ആധിക്യവും ജില്ലകളിലെ ജയിൽ ജീവനക്കാരുടെ കുറവുമാണ് എണ്ണം കുറയ്ക്കാനായി ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി ജയിൽ ഉപദേശക സമിതി പട്ടിക തയ്യാറാക്കിയപ്പോൾ ഇതിൽ ടിപി വധക്കേസിലെ മൂന്ന് പ്രതികളെയും തിരുകി കയറ്റുകയായിരുന്നു. ടി.പി വധകേസിലെ രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെയാണ് വിട്ടയക്കാനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
എന്നാൽ ഭരണഘടനാ തലവനായ ഗവർണർ ഒപ്പിട്ടാൽ മാത്രമേ പ്രതികൾക്ക് പുറത്തിറങ്ങാനാവൂ. ടി പി വധക്കേസിലെ പ്രതികളെ പുറത്തു വിടരുന്നതെന്ന് ആവശ്യപ്പെട്ടു കെ കെ രമ ഗവർണറെ കാണുമെന്നാണ് വിവരം. ഹൈകോടതി വിധി മറികടന്നു കൊണ്ടാണ് പ്രതികളെ വിടാൻ സർക്കാർ തീരുമാനിച്ചതെന്നും ഇതു സർക്കാർ അറിയാതെ നടക്കില്ലെന്നും രമ ആരോപിച്ചു.