'പഠിച്ചിട്ട് കാര്യമില്ല' എന്ന് പറഞ്ഞ് ജാതിപ്പേര് വിളിച്ച് അധിക്ഷേപം; വിദ്യാർത്ഥിക്ക് നേരെ അധ്യാപികയുടെ ക്രൂരത, കേസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പഠിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും ആരോപണം.
● കുട്ടിയെ മൂത്രമൊഴിക്കാൻ പോലും അനുവദിക്കാതെ നിർത്തി.
● കുട്ടിയുടെ കവിളിൽ കുത്തുകയും കൈകളിൽ പിച്ചുകയും ചെയ്തെന്നും പരാതി.
● പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തത്.
ആലപ്പുഴ: (KVARTHA) നാലാം ക്ലാസ് വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പ്രധാനാധ്യാപികക്കെതിരെ പോലീസ് കേസെടുത്തു.
ആലപ്പുഴ ഹരിപ്പാട് പേർകാട് എം.എസ്.സി. എൽ.പി. സ്കൂളിലെ പ്രധാനാധ്യാപികയായ ഗ്രേസിക്കുട്ടിക്കെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
പരാതിയിൽ പറയുന്നത് അനുസരിച്ച്, പ്രധാനാധ്യാപിക കുട്ടിയെ ‘കരിങ്കുരങ്ങൻ’, ‘കരിവേടൻ’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് നിരന്തരം അധിക്ഷേപിച്ചു. ‘നീയൊക്കെ താഴ്ന്ന ജാതിക്കാരല്ലേ, പഠിച്ചിട്ട് ഒരു കാര്യവുമില്ല’ എന്ന് പറഞ്ഞതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ജൂൺ 18-ന് വിദ്യാർത്ഥിയെ മൂത്രമൊഴിക്കാൻ പോലും അനുവദിക്കാതെ ഒരു ദിവസം മുഴുവൻ ക്ലാസ് മുറിയിൽ പിടിച്ചുനിർത്തുകയും, പിന്നീട് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായി കുട്ടിയുടെ അമ്മ ആരോപിച്ചു. കുട്ടിയുടെ കവിളിൽ കുത്തുകയും കൈകളിൽ പിച്ചുകയും ചെയ്തതിന്റെ പാടുകൾ കണ്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
സംഭവം ചോദ്യം ചെയ്യാൻ അടുത്ത ദിവസം സ്കൂളിലെത്തിയ കുട്ടിയുടെ അമ്മയോട്, ‘തനിക്ക് കറുത്ത പിള്ളേരെ ഇഷ്ടമല്ല’ എന്നും ‘താൻ ഇനിയും ഇങ്ങനെ തന്നെ ചെയ്യുമെന്നും’ പ്രധാനാധ്യാപിക ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ‘നിങ്ങൾക്ക് എവിടെ വേണമെങ്കിലും പരാതി കൊടുക്കാം, എനിക്ക് ഒരു ചുക്കും സംഭവിക്കില്ല’ എന്ന് ഉച്ചത്തിൽ പറഞ്ഞതായും പരാതിക്കാരി വ്യക്തമാക്കി.
നേരത്തെയും സമാനമായ രീതിയിൽ വിദ്യാർത്ഥിയെയും അവന്റെ ബന്ധുവായ മറ്റൊരു കുട്ടിയെയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചിരുന്നതായും, മറ്റ് അധ്യാപകരുടെ ഇടപെടൽ കാരണം അന്ന് പരാതി നൽകിയിരുന്നില്ലെന്നും അമ്മ പറഞ്ഞു.
എന്നാൽ, പ്രധാനാധ്യാപികയുടെ ഭാഗത്തുനിന്ന് ശാരീരികവും മാനസികവുമായ പീഡനം തുടർച്ചയായപ്പോഴാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ ഗ്രേസിക്കുട്ടിക്കെതിരെ പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാലാവകാശ കമ്മീഷനും വിഷയത്തിൽ പരാതി ലഭിച്ചിട്ടുണ്ട്.
സമൂഹത്തിലെ ഇത്തരം പ്രവണതകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Headmistress booked for casteist abuse of student in Alappuzha.
#Alappuzha, #CasteDiscrimination, #KeralaPolice, #SCSTAct, #StudentHarassment, #Haripad
