Arrest | കണ്ണൂരിൽ കടയിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തു ഓടി രക്ഷപ്പെട്ട കേസിലെ പ്രതി അറസ്റ്റിൽ


● പാലക്കാട് ജില്ലയിലെ ആലത്തൂര്‍ നിന്നുമാണ് കുടിയാന്മല പൊലീസ് പ്രതിയെ പിടികൂടിയത്.
● പൊലീസിന്റെ അന്വേഷണ മികവാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടി കൂടാന്‍ സഹായിച്ചത്.
കണ്ണൂർ: (KVARTHA) ചെമ്പേരിക്കടുത്തെ പൂപ്പറമ്പില്‍ കടയില്‍ നിന്നും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞുവെന്ന കേസിൽ പ്രതി പിടിയില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് താമസക്കാരനായിരുന്ന റോയി കുഴിക്കാട്ടിലാണ് (55) പിടിയിലായത്. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ നിന്നുമാണ് കുടിയാന്മല പൊലീസ് പ്രതിയെ പിടികൂടിയത്. കേരളത്തില്‍ പല പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ മോഷണമുള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ട്.
കുടിയാന്മല പൊലീസിന്റെ അന്വേഷണ മികവാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടി കൂടാന്‍ സഹായിച്ചത്. കടകളിലെയും, വീടുകളിലെയും, ബസുകളിലെയും, ബസ് സ്റ്റാന്‍ഡുകളിലെയും ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെതെന്ന് സംശയിച്ച മൊബൈല്‍ ഫോൺ നമ്പർ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് ആലത്തൂരിലുണ്ടെന്ന് കണ്ടെത്തിയത്. സംഭവ ദിവസം ഈ നമ്പര്‍ മോഷണം നടത്തിയ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് സൈബര്‍സെല്‍ മുഖേന കണ്ടെത്തിയിരുന്നു.
ജനുവരി 21ന് വൈകുന്നേരം 5.30 നാണ് മോഷണം നടന്നത്. മോഷണം നടത്തി പ്രതി ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയതും പ്രതിയെ പിടി കൂടിയതും. പണവുമായി ഓടി രക്ഷപ്പെട്ട പ്രതി കാട്ടിനുള്ളിലൂടെ നടന്ന് ചെമ്പേരി – തളിപ്പറമ്പ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പിലാക്കുന്നുമ്മല്‍ ബസില്‍ കയറിയാണ് രക്ഷപ്പെട്ടത്.
പ്രതിയെ രാവിലെ കുടിയാന്മല സ്റ്റേഷനില്‍ എത്തിച്ചു തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കുടിയാന്മല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എംഎല്‍ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐ എന്‍ ചന്ദ്രന്‍, എഎസ്ഐമാരായ സിദ്ദീഖ്, സുജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The thief who stole Rs 1 lakh from a shop in Kannur and fled has been arrested after an investigation using CCTV footage and mobile tracking.
#KannurTheft #PoliceArrest #CrimeInvestigation #MobileTracking #KannurNews #Kerala