Attack | ബസ് ആക്രമണ കേസിലെ പ്രതി വധശ്രമത്തിന് റിമാൻഡിൽ; കണ്ണൂർ - മയ്യിൽ റൂട്ടിൽ പണിമുടക്ക് അവസാനിച്ചു


● മാരകായുധങ്ങളുമായി അക്രമം കാണിച്ചുവെന്നാണ് പരാതി
● രണ്ട് ദിവസത്തെ പണിമുടക്കിൽ യാത്രക്കാർ ദുരിതത്തിലായി
കണ്ണൂർ: (KVARTHA) കണ്ണൂർ - മയ്യിൽ റൂട്ടിൽ ജീവനക്കാർ നടത്തിവരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു. ബസിൽ കയറി ജീവനക്കാരെ ആക്രമിച്ചുവെന്ന കേസിൽ പ്രതിയായ നസീർ എന്നയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിനെ തുടർന്നാണ് രണ്ടു ദിവസമായി തുടരുന്ന മിന്നൽ പണിമുടക്ക് പിൻവലിച്ചത്. നിറയെ യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന ബസിൽ കയറി മാരകായുധങ്ങളുമായി അക്രമം കാണിച്ചുവെന്ന പരാതിയിൽ പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
ഇത് സംബന്ധിച്ച റിപ്പോർട്ട് മയ്യിൽ പൊലീസ് സബ് ഇൻസ്‌പെക്ടർ എം പ്രശോഭ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് ബസ് കണ്ണൂരിലേക്ക് പോകുമ്പോൾ ബൈക്കിന് സൈഡ് നൽകിയില്ലെന്നതിൻ്റെ പേരിൽ കമ്പിലിൽ വാക് തർക്കം നടന്നിരുന്നു. ഇതിന് പ്രതികാരമായി പ്രതി തോർത്തിൽ കല്ല് കെട്ടി ഹെൽമറ്റുമായി കാത്തിരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
'രാത്രി 8.45 ഓടെ കമ്പിൽ എത്തിയ ബസിലേക്ക് പ്രതി കയറുകയും ബസ് ജീവനക്കാരെ മർദിക്കാൻ ആരംഭിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച ബസ് യാത്രക്കാരൻ്റെ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു', പരാതിയിൽ പറയുന്നു. തുടർന്ന് നസീറിനെതിരെ മയ്യിൽ പൊലീസ് കേസെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ബസ് പണിമുടക്കിനെ തുടർന്ന് വിവിധയിടങ്ങളിൽ പോകേണ്ട യാത്രക്കാർ ദുരിതത്തിലായിരുന്നു.
#KannurBusStrike, #KeralaNews, #BusAttack, #Arrest, #KeralaPolice