Aster | കുഞ്ഞുകണ്ണുകൾക്ക് വെളിച്ചം പകരാൻ കരുതൽ; കുട്ടികളുടെ കാഴ്ച സംരക്ഷിക്കാൻ 'ക്ലിയ‌ർ സൈറ്റ്' പദ്ധതിയുമായി ആസ്റ്റർ വോളന്റിയേഴ്സ്

 
Aster
Aster

Photo - Arranged

സ്കൂൾ കുട്ടികളുടെ കാഴ്ചശക്തി വർധിപ്പിച്ച് ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യം

തിരുവനന്തപുരം: (KVARTHA) വിദ്യാർഥികളുടെ കണ്ണുകൾക്ക് വെളിച്ചം പകരാൻ ആസ്റ്റർ വോളന്റിയേഴ്സ്. സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സൗജന്യ നേത്ര പരിശോധന നടത്തുന്ന 'ക്ലിയർ സൈറ്റ്' പദ്ധതി ആരംഭിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ്, ആസ്റ്റീരിയൻ യുണൈറ്റഡ്, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ആശുപത്രികൾ (ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി, ആസ്റ്റർ മിംസ് - കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ), വൺസൈറ്റ് എസ്സിലോർ എക്സോട്ടിക്ക ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

എറണാകുളം, കോഴിക്കോട് ജില്ലകളിലെ സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ കുട്ടികളുടെ കാഴ്ചശക്തി വർധിപ്പിച്ച് ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. നേത്ര പരിശോധനക്കായി പ്രത്യേക വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. കാഴ്ചയിൽ പ്രശ്നമുള്ള കുട്ടികൾക്ക്  കണ്ണടയും നൽകും. ആസ്റ്റ‌ർ ഡിഎം ഹെൽത്ത് കെയർ ജീവനക്കാർക്കായി കല, കായികം,സേവനം എന്നിങ്ങനെ വിവിധ മേഖലകളുൾക്കൊള്ളുന്ന പദ്ധതിയാണ് ആസ്ററീരിയൻ യുണൈറ്റഡ്. ക്ലിയർ സൈറ്റ് പദ്ധതിയുടെ നടത്തിപ്പിലേക്കായി രൂപകൽപ്പന നടത്തിയ വാഹനങ്ങളുടെ ചിലവ് വഹിച്ചത് ആസ്റ്റീരിയൻ യുണൈറ്റഡാണ്.

നേത്ര പരിശോധനക്കായി പ്രോട്ടോക്കോളുകൾ സ്ഥാപിക്കുകയും കുട്ടികൾക്ക് രോഗം നിർണയിച്ചാലുടൻ പ്രീ-ഫാബ്രിക്കേറ്റഡ് കണ്ണടകൾ നൽകുകയും ചെയ്യും. വർദ്ധിച്ചുവരുന്ന മയോപിയ ചെറുക്കുന്നതിന് സമയോചിതവും ഫലപ്രദവുമായ ഇടപെടലും ക്ലിയർ സൈറ്റ് പദ്ധതി ഉറപ്പാക്കുന്നു. സമീപഭാവിയിൽ കേരളത്തിന് പുറമെ രാജ്യത്തുടനീളമുള്ള നിരവധി കുട്ടികൾക്ക് വ്യക്തമായ കാഴ്ച നേടിക്കൊടുക്കാനുള്ള ഉദാത്ത യാത്രയ്ക്ക് ആണ് എറണാകുളത്തും കോഴിക്കോടും തുടക്കമാകുന്നത്.  

ഗ്രാമപ്രദേശങ്ങളിലെ നിർധനരായ സമൂഹങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുകളും ദുരന്തനിവാരണ സഹായവും നൽകിക്കൊണ്ട് ആരോഗ്യ സംരക്ഷണ ലഭ്യതയിലെ വിടവ് നികത്തുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സിഎസ്ആർ സംരംഭമായ ആസ്റ്റ‌ർ വോളന്റിയേഴ്സ് മൊബൈൽ മെഡിക്കൽ സർവീസസ് (എവിഎംഎംഎസ്) ലക്ഷ്യമിടുന്നത്. ഇതിനോടകം ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങി വിവിധ ദേശങ്ങളിലെ 1.4 ദശലക്ഷത്തോളം ജനങ്ങളിലേക്ക് എവിഎംഎംഎസ് സേവനമെത്തിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 40ലേറെ യൂണിറ്റുകൾ എവിഎംഎംഎസിനുണ്ട്. കൂടുതൽ വിപുലീകരിക്കാനുള്ള പദ്ധതികളുണ്ട്. ആഗോളതലത്തിൽ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ആസ്റ്ററിന്റെ ശ്രമങ്ങളെ ഊട്ടിയുറപ്പിക്കുന്ന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ക്ലിയർ സൈറ്റ് പദ്ധതി.

കുഞ്ഞുങ്ങളുടെ ഭാവി നിർണയിക്കുന്ന കണ്ണുകളുടെ പരിചരണത്തിനുള്ള ഈ നടപടി വളരെ പ്രശംസനീയമാണെന്ന് ക്ലിയർ സൈറ്റ് പദ്ധതിയുടെ രണ്ട് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഹൈബ്രിഡ് വിദ്യാഭ്യാസ രീതികൾ ആരംഭിച്ചതോടെ കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിലേക്കും സോഷ്യൽ മീഡിയയിലേക്കുമുള്ള വാതിൽ തുറന്നു. തത്ഫലമായി കുട്ടികളിൽ തിരിച്ചറിയപ്പെടാത്ത കാഴ്ചത്തകരാറുകൾ വർദ്ധിക്കുകയും നേത്രരോഗങ്ങൾ സാധാരണമാകുകയും ചെയ്തു. ഇത് ഗുരുതരമായ പ്രശ്നമായി മാറുകയാണ്. ആസ്റ്റർ വോളണ്ടിയർമാരുടെയും വൺസൈറ്റ് എസ്സിലോർലക്സോട്ടിക്ക ഫൗണ്ടേഷൻ്റെയും ക്ലിയർ സൈറ്റ് പദ്ധതി സ്കൂൾ കുട്ടികൾ കാഴ്ച മെച്ചപ്പെടുത്തുകയും അവരുടെ വിദ്യാഭ്യാസത്തിലും ദൈനംദിന പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുണമേന്മയുള്ള ആരോഗ്യപരിചരണം എല്ലാവ‌ർക്കും എവിടെയും ലഭ്യമാക്കുക എന്നതിന് ആസ്റ്റർ വൊളന്റിയേഴ്സ് പ്രതിജ്ഞാബദ്ധരാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയർമാൻ ആസാദ് മൂപ്പൻ പറഞ്ഞു. ക്ലിയർ സൈറ്റ് പദ്ധതി അതിനുള്ള ഉദാഹരണമാണ്. രാജ്യത്തിന്റെ ഭാവിനേതാക്കൾക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള അടിസ്ഥാന അവകാശം സാദ്ധ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ആസാദ് മൂപ്പൻ വ്യക്തമാക്കി.

കേരളത്തിലെ രണ്ട് ജില്ലകളിലെ കുട്ടികൾക്ക് വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നതിലൂടെ, കുട്ടികളുടെ വിദ്യാഭ്യാസ യാത്രയിലും വ്യക്തിഗത വളർച്ചയിലും ശോഭനമായ ഭാവിയിലും നേരിട്ട് സ്വാധീനം ചെലുത്തുകയാണ് തങ്ങളെന്ന് വൺസൈറ്റ് എസ്സിലോർലക്സോട്ടിക്ക ഫൗണ്ടേഷൻ ഹെഡ് കെ വി മഹേഷ് പറഞ്ഞു. കേരളത്തിലുടനീളം ആളുകൾക്ക് മികച്ച നേത്രസംരക്ഷണം ഉറപ്പാക്കുന്നതിനായി ആസ്റ്റർ ഗ്രൂപ്പുമായും കേരള സർക്കാരുമായും ഞങ്ങളുടെ പങ്കാളിത്തം തുടരാൻ ആഗ്രഹിക്കുന്നു.  നേത്രസംരക്ഷണം നൽകുക മാത്രമല്ല, എല്ലാവർക്കും ശോഭനവും നീതിയുക്തവുമായ ഒരു നാളെയെ രൂപപ്പെടുത്തുകയും ചെയ്യുകയാണ് ക്ലിയർ സൈറ്റ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Aster Volunteers Launches 'Clear Sight' Project to Provide Free Vision Screening for School Children in Kerala
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia