Advertising | തിരഞ്ഞെടുപ്പില്‍ പണംവാരിയത് ഗൂഗിളും മെറ്റയും; ബിജെപിയും കോണ്‍ഗ്രസും കോടികള്‍ ഒഴുക്കി; സര്‍ക്കാരും കോടികളുടെ പരസ്യം നല്‍കി
സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയം ഇന്ന് ഒരു അടിത്തറയുമില്ലാതെ അവിയൽ പരുവത്തിൽ കിടക്കുന്ന അവസ്ഥയിലാണ്
(KVARTHA) 1951-52 കാലത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്, ഏതാണ്ട് 43 ദിവസത്തിലധികം നീണ്ടു നിന്നെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ ഇതൊന്നുമായിരുന്നില്ല തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഡിജിറ്റല്‍ മാധ്യമങ്ങള്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കുകയും രാഷ്ട്രീയപാര്‍ട്ടികള്‍ അവയിലൂടെയുള്ള പ്രചരണത്തിന് കോടിക്കണക്കിന് രൂപ വാരിയെറിയുകയും ചെയ്തു.
ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിയും സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച കോണ്‍ഗ്രസും എത്ര കോടികളാണ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് പരിശോധിക്കാം. ഗൂഗിള്‍ ആഡ്സ്, മെറ്റാ എന്നിവ വഴിയുള്ള പ്രചരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ധാരാളം നല്‍കുകയും അത് മുന്‍കാല റെക്കോര്‍ഡുകളെ മറികടക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് പരിധിയുണ്ടെങ്കിലും, പാര്‍ട്ടികള്‍ക്ക് അത്തരമൊരു പരിധി നിലവിലില്ലാത്തത് അനുഗ്രഹമായി.
ഗൂഗിളിന്റെ പരസ്യ വിഭാഗത്തില്‍ നിന്നും മെറ്റാ ആഡ് ലൈബ്രറി റിപ്പോര്‍ട്ടില്‍ നിന്നുമുള്ള ഡാറ്റ ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ചെലവുകള്‍ വിശകലനം ചെയ്യുകയും ഏതൊക്കെ രീതിയിലുള്ള പരസ്യങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കുമാണ് പണം ചെലവഴിച്ചെന്ന് കണ്ടെത്തുകയും ചെയ്തു. ലോകത്തെ പ്രധാനപ്പെട്ട സമൂഹമാധ്യമമായ എക്‌സ് അവരുടെ പ്ലാറ്റ്‌ഫോമില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ അനുവദിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി, 2024 ജനുവരി ഒന്ന് മുതല്‍ മെയ് 31 വരെ ഗൂഗിളില്‍ രണ്ട് ലക്ഷത്തിലധികം പരസ്യങ്ങള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ കുറഞ്ഞത് 290 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അഞ്ച് മാസം ഇതേ പ്ലാറ്റ്ഫോമുകളില്‍ ചെലവഴിച്ച തുകയേക്കാള്‍ 947 ശതമാനം അല്ലെങ്കില്‍ ഏതാണ്ട് 10 മടങ്ങ് കൂടുതലാണ് ഇത്തവണത്തെ ചെലവ്. എല്ലാ പാര്‍ട്ടികളുടെയും ചെലവിന്റെ ഇരട്ടി തുകയാണ് ഇത്തവണ കോണ്‍ഗ്രസ് പൊടിച്ചത്. ഗൂഗിള്‍ പരസ്യങ്ങളുടെ ചെലവില്‍ വീഡിയോ പരസ്യങ്ങളാണ് ഏറ്റവും മുന്നിലെത്തിയത്. മൊത്തം ചെലവിന്റെ 81.4 ശതമാനം വരുമിത്. ഫോട്ടോ പരസ്യങ്ങള്‍ 19 ശതമാനവും. ടെക്സ്റ്റ് പരസ്യങ്ങള്‍ക്കായി വളരെ കുറച്ച് തുകയാണ് ചെലവഴിച്ചത്.
വിവിധ വെബ്സൈറ്റുകളിലെ ഇമേജ് പരസ്യങ്ങളും യുട്യൂബിലെ വീഡിയോ പരസ്യങ്ങളും ഗൂഗിള്‍ പരസ്യങ്ങളില്‍ ഉള്‍പ്പെടുന്നു, രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്നതും ലോക്സഭാ സ്ഥാനാര്‍ത്ഥി, നിയമസഭാ സ്ഥാനാര്‍ത്ഥികള്‍ കൊടുക്കുന്നതും ആയ പരസ്യങ്ങള്‍ എന്ന രീതിയില്‍ മൂന്ന് തരത്തിലാണ് രാഷ്ട്രീയ പരസ്യങ്ങളെ തരംതിരിക്കുന്നത്. ഈ പരസ്യങ്ങള്‍ അതത് പ്രദേശങ്ങള്‍, പ്രായം, ലിംഗഭേദം, പ്ലാറ്റ്‌ഫോമുകളില്‍ പരസ്യം ഇട്ടിരിക്കുന്ന സ്ഥാനം, വിഷയങ്ങള്‍, കീവേഡുകള്‍ എന്നിവ അടിസ്ഥാനമാക്കി എത്രപേരില്‍ എത്തണമെന്നാണോ ഉദ്ദേശിക്കുന്നത്, അതിന് കമ്പനികള്‍ അനുമതി നല്‍കുന്നു.
ഗൂഗിള്‍ പരസ്യത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ കാലയളവിലെ മൊത്തം പരസ്യങ്ങളുടെ 50 ശതമാനം അല്ലെങ്കില്‍ 180,000-ത്തിലധികം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനായി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ബിജെപിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇവരായിരുന്നു മുന്നില്‍. കോണ്‍ഗ്രസ് 45.4 കോടി ചെലവഴിച്ച് തൊട്ട് പിന്നിലുണ്ട്. പ്രാദേശിക പാര്‍ട്ടികളും നല്ല പോലെ പണം ഇറക്കി. ബിജു ജനതാദള്‍ 21.2 കോടി, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) 16.6 കോടി, യുവജന ശ്രമിക കര്‍ഷക കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി) 12.8 കോടി, ഓൾ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (എഐടിസി) 9.23 കോടി രൂപ.
2024 മാര്‍ച്ച് മുതല്‍ മെയ് 31 വരെ ബിജെപി 19.3 കോടി രൂപയുടെ പരസ്യം മെറ്റായ്ക്ക് നല്‍കി. കോണ്‍ഗ്രസിന് 10.8 കോടി രൂപ. നവീന്‍ പട്നായിക്കിന്റെ ബിജുജനതാദള്‍ 10 കോടിയിലധികം രൂപയും ചെലവഴിച്ചു. ഡിഎംകെയുടെ പരസ്യ ഏജന്‍സിയായ പോപ്പുലസ് എംപവര്‍മെന്റ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ്, തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി), ആം ആദ്മി പാര്‍ട്ടി (എഎപി) എന്നിവരും മെറ്റയില്‍ പരസ്യം നല്‍കുന്നതിന് കൂടുതല്‍ പണം ചെലവഴിച്ചു. ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ആംആദ്മി പാര്‍ട്ടി ഔദ്യോഗികമായി ഗൂഗിളില്‍ പരസ്യങ്ങളൊന്നും നല്‍കിയില്ലെന്നും കണ്ടെത്തി.
ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാർ (#PhirEkBaarModiSarkar) എന്ന പ്രചരണ മുദ്രാവാക്യം ഉയര്‍ത്തി ഏപ്രില്‍-മെയ് മാസങ്ങളില്‍ രാജ്യത്തെ എല്ലാ മെറ്റാ പ്ലാറ്റ്ഫോമുകളിലുമായി 44-ലധികം പരസ്യങ്ങള്‍ ബിജെപി നല്‍കി. മഹാരാഷ്ട്രയിലാണ് ബിജെപി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത്. അതുപോലെ, 'ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാരിന്റെ' ഔദ്യോഗിക പേജ്, 1.6 കോടി രൂപ ചിലവഴിച്ച് ഏകദേശം 50 ലക്ഷം ഫോളോവേഴ്സിനെ സൃഷ്ടിക്കുകയും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പങ്കിടുകയും ചെയ്തു.
ഗൂഗിള്‍, മെറ്റാ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കിയത് ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ്. ഫേസ്ബുക്ക് പരസ്യ ലൈബ്രറിയില്‍ ലിസ്റ്റുചെയ്തിരിക്കുന്ന പല പരസ്യദാതാക്കളും പ്രമുഖ രാഷ്ട്രീയ വ്യക്തികളെ, പ്രത്യേകിച്ച് പ്രതിപക്ഷത്തുള്ളവര്‍ക്ക് വേണ്ടി പരസ്യം നല്‍കുന്നവരാണെന്ന് തോന്നുന്നു. ഉദാഹരണത്തിന് 'മഹാഗത്ബന്ധന്‍' 1.4 ദശലക്ഷം ഫോളോവേഴ്‌സിന് 1.3 കോടി രൂപ, 'പൊളിറ്റിക്കല്‍ എക്‌സ് റേ' ഏഴായിരം ഫോളോവേഴ്‌സിന് 1.3 കോടി രൂപ, 'ഭാരത് ടോഡോ ഗാംഗ്' 99,000 ഫോളോവേഴ്‌സ്, 9 ലക്ഷം രൂപ എന്നിങ്ങിനെയാണ് ഇവര്‍ തുക ചെലവഴിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഏപ്രില്‍ 19-ന് 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ്, അതായത് 2024 മാര്‍ച്ച് 16 നും ഏപ്രില്‍ 17 നും ഇടയില്‍ രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ അനുബന്ധ സ്ഥാപനങ്ങളും ഒരു ലക്ഷത്തിലധികം ഗൂഗിള്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ 102 മണ്ഡലങ്ങല്‍ 39ഉം തമിഴ്നാട്ടിലെയാണ്. ഇക്കൊല്ലം ആദ്യ അഞ്ച് മാസം ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ഡിഎംകെ 16 കോടി ചെലവഴിച്ചു, തമിഴ്നാട്ടില്‍ മാത്രം 14.3 കോടി രൂപ ചെലവഴിച്ചു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ചെലവിന്റെ കാര്യത്തില്‍ തമിഴ്‌നാടിന് പിന്നിലുള്ളത്.
ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ബിജെപിയായിരുന്നുവെങ്കിലും, രണ്ടാം ഘട്ടത്തിന് മുമ്പ് ഗൂഗിള്‍ പരസ്യങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് മറ്റെല്ലാവരെയും പിന്തള്ളിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 20 നും 24 നും ഇടയില്‍ 4.37 കോടി രൂപ അവര്‍ ചെലവഴിച്ചു. തൊട്ടുപിന്നില്‍ ബി.ജെ.പി 4.34 കോടി, വൈ.എസ്.ആര്‍.സി.പി. 1.2 കോടി, മറ്റെല്ലാ പാര്‍ട്ടികളുടെയും ചെലവ് ഒരു കോടിയില്‍ താഴെയുമായി.
മോദി അധികാരത്തില്‍ വന്നശേഷം 2017ല്‍ സ്ഥാപിതമായ ഗവണ്‍മെന്റ് പബ്ലിസിറ്റി ബോഡിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, 2024 ജനുവരി ഒന്ന് മുതല്‍ മെയ് 31 വരെ ഗൂഗിളില്‍ പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച മൂന്ന് പേരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 'മോദി കി ഗ്യാരന്റി' കേന്ദ്രീകരിച്ചുള്ള മികച്ച പരസ്യങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം അവര്‍ അനുവദിച്ചു. കൂടാതെ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികളുടെ പരസ്യങ്ങളും നല്‍കി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ബിഹാര്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള 877 പരസ്യങ്ങള്‍ക്കായി ചെലവിന്റെ ഗണ്യമായ ഒരു ഭാഗം, അതായത് 32 കോടിയിലധികം രൂപ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ചെലവിട്ടു.
കടപ്പാട്: സുരുചി കുമാരി, ദ ക്വിന്റ്