

● തൃശൂരിലെ ചില ക്ഷേത്രങ്ങളിൽ മാത്രമേ സമാന ലിഖിതങ്ങളുള്ളൂ.
● ഡോ. എം.ജി.എസ്. നാരായണൻ്റെ പഠനം കൂടുതൽ വ്യക്തമായി.
● ലിഖിത പഠനത്തിന് കൂടുതൽ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും.
● എല്ലാ ലിഖിതങ്ങളുടെയും വ്യാഖ്യാനം പ്രസിദ്ധീകരിക്കാൻ തീരുമാനം.
കോഴിക്കോട്: (KVARTHA) പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ ചരിത്രപരമായ പ്രാധാന്യം ഉണ്ടെന്ന് കേരള പുരാവസ്തു വകുപ്പിന്റെ പഠനത്തിൽ വ്യക്തമായി. പിൽക്കാലത്ത് പോർളാതിരിമാരുടേയും സാമൂതിരിമാരുടേയും ചരിത്രവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രത്തിലെ മൂന്ന് ലിഖിതങ്ങളാണ് ഈ കണ്ടെത്തലിന് ആധാരം.

ചരിത്ര പണ്ഡിതനായ ഡോ. എം.ജി.എസ്. നാരായണനാണ് ഈ ലിഖിതങ്ങൾ ആദ്യമായി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തത്. പൊതുവർഷം 962 മുതൽ 1021 വരെ ഭരണം നടത്തിയ ചേരപ്പെരുമാളായ ഭാസ്കര രവിവർമ്മന്റെയും തുടർന്ന് പൊതുവർഷം 1021 മുതൽ 1036 വരെ ഭരിച്ച രവി കോത രാജസിംഹന്റെയും ലിഖിതങ്ങൾ അദ്ദേഹം കൃത്യമായി തിരിച്ചറിഞ്ഞിരുന്നു.
എന്നാൽ, ഭാസ്കരരവിവർമ്മന്റെ രേഖയുള്ള കല്ലിന്റെ മറുപുറത്തുള്ള രേഖ തേഞ്ഞുപോയതിനാൽ രാജാവിന്റെ പേര് അദ്ദേഹത്തിന് വ്യക്തമായിരുന്നില്ല. ഇത് ഏതോ പെരുമാളിന്റെ എട്ടാമത്തെ ഭരണ വർഷത്തിലെ രേഖയാണെന്നും കോത രവിയുടേതാകാമെന്നും അദ്ദേഹം അനുമാനിക്കുകയാണുണ്ടായത്.
കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്രമ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ലിഖിതങ്ങൾ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു വകുപ്പിലെ ഗവേഷണ സംഘം വീണ്ടും പരിശോധിക്കുകയായിരുന്നു. കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫീസറാണ് കെ. കൃഷ്ണരാജ്. എം.ജി.എസ്. നാരായണൻ സംശയിച്ച രേഖ കോതരവിപ്പെരുമാളിന്റേതു തന്നെയാണെന്നും, രാജാവിന്റെ 27-ാം ഭരണ വർഷത്തിലേതാണെന്നും (പൊതുവർഷം 910) ഈ പരിശോധനയിൽ വ്യക്തമായി. ഈ കണ്ടെത്തലോടെ പന്നിയങ്കരയിലെ ഏറ്റവും പഴയ രേഖ ഇതാണെന്നും സംശയലേശമെന്യേ തെളിഞ്ഞിരിക്കുകയാണ്.
‘മൂന്ന് വ്യത്യസ്ത ചേരപ്പെരുമാക്കന്മാരുടെ ലിഖിതങ്ങൾ തൃശ്ശൂർ ജില്ലയിലെ നെടുമ്പുറം തളി, തൃക്കാക്കര എന്നീ ചുരുക്കം ചില ക്ഷേത്രങ്ങളിൽ നിന്നു മാത്രമേ ലഭ്യമായിട്ടുള്ളൂ. അതുകൊണ്ടുതന്നെ പന്നിയങ്കരയ്ക്കും ഈ പെരുമ അവകാശപ്പെടാവുന്നതാണ്,’ എന്ന് കെ. കൃഷ്ണരാജ് പറഞ്ഞു.
കോഴിക്കോട് സർവ്വകലാശാലാ ചരിത്ര വിഭാഗം മേധാവി ഡോ. മന്മഥൻ എം. ആർ., പ്രൊഫസർമാരായ ഡോ. കെ.എസ്. മാധവൻ, ഡോ. വി.വി. ഹരിദാസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ചരിത്ര വിദ്യാർത്ഥികൾക്ക് ലിഖിതം പകർത്തുന്നതിൽ പ്രായോഗിക പരിശീലനവും നൽകി. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീ. യു. സുനിൽ കുമാറും ക്ഷേത്രഭാരവാഹികളും പഠനത്തിനുവേണ്ട സഹായങ്ങൾ നൽകി.
ലിഖിത പഠനത്തിന്റെ മേഖലയിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ എത്തിക്കുന്നതിനും ഈ പുരാതത്ത്വശാസ്ത്ര ശാഖയെ ചരിത്രപഠനത്തിന് വിപുലമായി ഉപയോഗപ്പെടുത്തുന്നതിന് പഠിതാക്കളെ സഹായിക്കുന്നതിനുമുള്ള ശ്രമമാണ് പുരാവസ്തു വകുപ്പ് നടത്തുന്നത് എന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ഡോ. ഇ. ദിനേശൻ അറിയിച്ചു.
സമീപകാലത്ത് വകുപ്പ് കണ്ടെത്തിയ എല്ലാ ലിഖിതങ്ങളുടെയും രേഖാപാഠങ്ങളും വ്യാഖ്യാനവും പ്രസിദ്ധീകരിച്ച് ഗവേഷകർക്കും ചരിത്രപഠിതാക്കൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പന്നിയങ്കര ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Pannyankara Temple inscriptions reveal history of three Chera Perumals.
#PannyankaraTemple #KeralaHistory #Archaeology #Inscriptions #Kozhikode #CheraPerumals