വി പി എസ് ലേക്ക്‌ഷോറില്‍ ഹൃദയത്തില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്ത് അപൂര്‍വ ശസ്ത്രക്രിയ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 16.07.2017) ഏഴു മണിക്കൂര്‍ നീണ്ട അപൂര്‍വ ശസ്ത്രക്രിയയിലൂടെ വി പി എസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ 45കാരനായ ഒരു രോഗിയുടെ ഹൃദയം 2.35 മണിക്കൂര്‍ നേരം നിശ്ചലമാക്കി അദ്ദേഹത്തിന്റെ ഹൃദയത്തിലെ രക്തം കട്ട പിടിച്ചതും ബ്ലോക്കുകളും നീക്കുന്ന അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇബ്രാഹിമാണ് ഈ അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. വേഗത്തില്‍ സുഖം പ്രാപിച്ചു വരുന്ന രോഗിക്ക് ഏതാനും ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനാകുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പ്രമുഖ കാര്‍ഡിയാക് സര്‍ജനും വകുപ്പു മേധാവിയുമായ കാസര്‍കോട് ബംബ്രാണ സ്വദേശി ഡോ. മൂസക്കുഞ്ഞി പറഞ്ഞു.

വി പി എസ് ലേക്ക്‌ഷോറില്‍ ഹൃദയത്തില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്ത് അപൂര്‍വ ശസ്ത്രക്രിയ

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇബ്രാഹിമിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അവിടെയുള്ള ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇന്ത്യയിലെത്തിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് ആഞ്ചിയോഗ്രാം നടത്തിയപ്പോഴാണ് ഹൃദയത്തിന്റെ പ്രധാന അറയില്‍ ചെറുനാരങ്ങാ വലിപ്പത്തില്‍ രക്തം കട്ടപിടിച്ചതും മറ്റ് നാല് ബ്ലോക്കുകളും ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്കായി മുഹമ്മദ് ഇബ്രാഹിമിനെ വി പി എസ് ലേക്ക്‌ഷോറിലെത്തിച്ചത്.

'ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിക്കുന്നത് വളരെ അപൂര്‍വമായുണ്ടാകുന്ന സങ്കീര്‍ണതയാണ്. ഹൃദയാഘാതം സംഭവിക്കുന്ന കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. ഏത് സമയത്തും ഹൃദയത്തില്‍ നിന്ന് ഈ കട്ട തലച്ചോറിലെത്താമെന്നതിനാല്‍ ഇത് വളരെ അപകടകരമായ സ്ഥിതിയാണ്. ഇത് ജീവതം മുഴുവന്‍ അബോധാവസ്ഥയിലാകാന്‍ (കോമാ) കാരണമാകുമായിരുന്നു. കട്ടപിടിച്ച രക്തം ഹൃദയത്തിന്റെ അറയില്‍ നിന്നും നീക്കം ചെയ്യുകയെന്നാല്‍ വളരെ സങ്കീര്‍ണവും അപൂര്‍വവുമാണ്. ഒരു കാര്‍ഡിയാക് സര്‍ജനെ സംബന്ധിച്ചിടത്തോളം ആജീവനാന്ത നേട്ടവുമാണ്,' ഡോ. മൂസക്കുഞ്ഞി പറഞ്ഞു.

ഹാര്‍ട്ട് ലംഗ് മെഷീനില്‍ നാലു മണിക്കൂര്‍ 15 മിനിറ്റു നേരമാണ് ഇബ്രാഹിമിന്റെ ഹൃദയം ശസ്ത്രക്രിയയ്ക്കായി സൂക്ഷിച്ചത്. ശസ്ത്രക്രിയയിലൂടെ കട്ട പിടിച്ച രക്തം പൂര്‍ണമായും നീക്കം ചെയ്യുകയും നാല് ബൈപ്പാസ് ശസ്ത്രക്രിയകളും ചെയ്യുകയുണ്ടായി. 'ടെഫ്‌ലോണ്‍ ഫെല്‍റ്റ്' ഉപയോഗിച്ചാണ് ശസ്ത്രക്രിയയ്ക്കായി തുറന്ന ഭാഗം തുന്നിച്ചേര്‍ത്തത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് രക്തം കട്ടപിടിക്കുന്നത് വളരെ സങ്കീര്‍ണമാണെന്നും ലക്ഷണങ്ങളൊന്നും കാണിക്കില്ലെന്നും പെട്ടെന്നു തന്നെ ഇത് മസ്തിഷ്‌ക്കാഘാതത്തിന് കാരണമാകുമെന്നും ഡോ. മൂസക്കുഞ്ഞി ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ ഹൃദയാഘാതമുണ്ടാകുന്ന രോഗിയില്‍ ഇത്തരത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കപ്പെടുകയും സമയം നഷ്ടപ്പെടുത്താതെ അതിനുള്ള ചികിത്സ നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

രക്തം കട്ടപിടിക്കുന്നതിന്റെ കാരണം വ്യക്തമായി വിശദീകരിക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കുമുള്ള രക്തയോട്ടം കുറയുമ്പോഴാണ് ഇത്തരം സ്ഥിതിവിശേഷമുണ്ടാകുന്നത്. മുഹമ്മദ് ഇബ്രാഹിമിന്റെ കാര്യത്തിലും സംഭവിച്ചത് ഇത് തന്നെയാണ്. 'രക്തം കട്ടപിടിക്കുന്നതിനെ എങ്ങനെ ചികിത്സിക്കണമെന്നതില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ക്കിടയില്‍ പോലും അഭിപ്രായ ഐക്യമില്ല. എന്നാല്‍ കനത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് രക്തം കട്ട പിടിക്കുകയാണെങ്കില്‍ മസ്തിഷ്‌കാഘാതം ഒഴിവാക്കാനായി ഹൃദയത്തിലെ ഇടത്തെ അറയില്‍ ശസ്ത്രക്രിയ നടത്തി കട്ടപിടിച്ച രക്തം നീക്കം ചെയ്യാവുന്നതാണെന്നാണ് അവരുടെ അഭിപ്രായം,' ഡോ. മൂസക്കുഞ്ഞി പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ കട്ട പിടിച്ച രക്തം നീക്കം ചെയ്യുന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് മെഡിക്കല്‍ പഠനങ്ങളും വിദഗ്ധരും തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈയൊരു കാരണത്താലാണ് രോഗിയെ സൗദിയില്‍ നിന്നും എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചത്. കട്ട പിടിക്കുന്നതിന്റെ കാരണം ഇതുവരെ അറിയാന്‍ കഴിയാത്തതിനാല്‍ അത് തടയാനാകില്ല. എന്നാല്‍ ഹൃദയാഘാതമുണ്ടായ രോഗിയുടെ ഹൃദയം സ്‌കാന്‍ ചെയ്യുന്നതിലൂടെ കട്ട പിടിച്ച രക്തം കണ്ടെത്താനാകുമെന്നും ഡോ. മൂസക്കുഞ്ഞി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Kerala, Health, Kasaragod, Lakeshore Hospital, Muhammed Ibrahim, Dr. Moosakunhi.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia