'എല്ലാവരും കൂടി എന്റെ കുഞ്ഞിനെ കടിച്ചുകീറി കൊന്നു'; നിയയുടെ അമ്മയുടെ കണ്ണീരോടെയുള്ള വാക്കുകൾ; തെരുവുനായ്ക്കളുടെ ഭീഷണി ഒഴിയുന്നില്ല; വാക്സിനെടുത്ത ഏഴുവയസ്സുകാരിയും പേവിഷബാധയേറ്റ് മരിച്ചു


● മാലിന്യം തള്ളുന്നത് പതിവായ കാഴ്ചയെന്ന് നിയയുടെ അമ്മ.
● 'പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ല.'
● മൃതദേഹം വീട്ടിലെത്തിക്കില്ല, പൊതുദർശനമില്ല.
● അമ്മയ്ക്ക് ആരോഗ്യവകുപ്പിന്റെ ക്വാറന്റീൻ നിർദ്ദേശം.
● ആലഞ്ചേരി പള്ളിയിൽ ഖബറടക്കം നടക്കും.
● സംസ്ഥാനത്ത് പേവിഷബാധ മരണം ആവര്‍ത്തിക്കുന്നതിൽ ആശങ്ക.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് പേവിഷബാധയെ തുടര്‍ന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകില്ല. പൊതുദര്‍ശനവും ഉണ്ടാകില്ല. കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തില്‍ അമ്മയ്ക്ക് ക്വാറന്റീന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ നിയ ഫൈസല്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പേവിഷബാധയെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് മരിച്ചത്. കുട്ടി വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു.
ഈ മാസം സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്. വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമാനമായ രീതിയില്‍ മരണപ്പെട്ടത്. ഈ ഏപ്രില്‍ മാസത്തില്‍ മാത്രം സംസ്ഥാനത്ത് ആറ് പേരാണ് പേവിഷബാധയേറ്റ് മരിച്ചത്.
ഏപ്രില്‍ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോള്‍ താറാവിനെ ഓടിച്ചെത്തിയ നായ നിയയെ കടിച്ചു. ഉടന്‍ തന്നെ ഐ.ഡി.ആര്‍.വി ഡോസ് നല്‍കിയിരുന്നു. അന്ന് തന്നെ ആന്റി റാബിസ് സിറവും നല്‍കി. പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍വി നല്‍കി. മെയ് ആറിന് ഒരു ഡോസ് കൂടി നല്‍കാനിരിക്കുകയായിരുന്നു. ഇതിനിടെ ഏപ്രില്‍ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. യഥാസമയം വാക്‌സിന്‍ എടുത്തതിനാല്‍ പേവിഷബാധ ഏല്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാല്‍ തന്നെ പിന്നീട് ആരും നായയെക്കുറിച്ച് അന്വേഷിച്ചില്ല. നായയ്ക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.
അതേസമയം, നിയയുടെ വീടിന് സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് മാതാവ് ഹബീറ മാധ്യമങ്ങളോട് പറഞ്ഞു. വീടിനടുത്ത് മാലിന്യം തള്ളുന്നത് പതിവായ കാഴ്ചയാണ്. ഇതിനെതിരെ പലതവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. എല്ലാവരും ചേര്‍ന്ന് തന്റെ കുഞ്ഞിനെ കടിച്ചുകീറി കൊന്നെന്നും അവര്‍ കണ്ണീരോടെ പറഞ്ഞു. തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹബീറ.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. മാര്‍ച്ച് 29 നാണ് സിയയ്ക്ക് നായയുടെ കടിയേറ്റത്. പെരുന്നാള്‍ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. പ്രതിരോധ വാക്‌സിന്‍ നല്‍കി. മുറിവ് ഉണങ്ങി വരുന്നതിനിടെ പനി ബാധിച്ചു. പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിച്ചു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20 ഇടങ്ങളില്‍ മുറിവേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാനമായ സംഭവം.
സംസ്ഥാനത്ത് 2021 ല്‍ 11 പേരും 2022 ല്‍ 27 പേരും 2023 ല്‍ 25 പേരും 2024 ല്‍ 26 പേരുമാണ് പേവിഷബാധയേറ്റ് മരിച്ചത്. ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോള്‍ തന്നെ 14 പേര്‍ മരണപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതില്‍ വാക്‌സിന്‍ എടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല. നായ കടിച്ചാല്‍ ആദ്യത്തെ മിനിറ്റുകള്‍ വളരെ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്‌സിന്‍ എടുക്കുന്നതും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളാണ്.
ഈ വാർത്തയിലെ അമ്മയുടെ ദുഃഖം പങ്കുവെക്കുക. തെരുവുനായ ശല്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.
The mother of seven-year-old Nia Faisal, who died of rabies despite vaccination, blames the severe stray dog menace near their home and the negligence of authorities despite repeated complaints about waste disposal attracting dogs. The body will not be taken home, and the mother is under quarantine.
#RabiesDeath, #StrayDogsKerala, #OfficialNegligence, #PublicSafety, #KeralaNews, #WasteManagement