Healthcare | തലയോട്ടി തുറക്കാതെ ബ്രെയിൻ എവിഎം ചികിത്സ; കോഴിക്കോട് മെഡിക്കൽ കോളജിന് പുതിയ നേട്ടം


● തലച്ചോറിലെ രക്തസ്രാവത്തിനുള്ള നൂതന ചികിത്സ.
● കാലിലെ രക്തക്കുഴലിലൂടെ കത്തീറ്റർ കടത്തിവിട്ട് ചികിത്സ.
● 95 ശതമാനം എവിഎം കേസുകളും ഈ രീതിയിൽ സുഖപ്പെടുത്താം.
● മലപ്പുറം സ്വദേശിയായ 25 വയസ്സുകാരനാണ് ചികിത്സ നൽകിയത്.
കോഴിക്കോട്: (KVARTHA) യുവാക്കളിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ബ്രെയിൻ എവിഎം (ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ) രോഗത്തിനുള്ള പുതിയ ചികിത്സാരീതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയകരമായി പരീക്ഷിച്ചു. മലപ്പുറം സ്വദേശിയായ 25 വയസ്സുകാരനാണ് ഇൻ്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന് കീഴിൽ ട്രാൻസ് വീനസ് റൂട്ട് എംബോളൈസേഷൻ എന്ന നൂതന ചികിത്സ നടത്തിയത്.
സംസാരശേഷി നഷ്ടപ്പെടുകയും ഒരു വശം തളരുകയും ചെയ്ത നിലയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. രാജ്യത്തെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ഈ രീതിയിലുള്ള ചികിത്സ വിജയകരമായി നടത്തിയിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്.
രക്താതിമർദം മൂലമോ മറ്റ് അപകടങ്ങൾ മൂലമോ ഉണ്ടാകുന്ന രക്തസ്രാവം അല്ലാതെ, ജന്മനാ രക്തക്കുഴലുകൾ കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് ബ്രെയിൻ എവിഎം. സാധാരണയായി ഈ അവസ്ഥയ്ക്ക് തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയയാണ് ചികിത്സാരീതി. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ എംബോളൈസേഷൻ ചികിത്സയിൽ തലയോട്ടി തുറക്കാതെ കാലിലെ രക്തക്കുഴൽ വഴി ഒരു പിൻ ഹോൾ ശസ്ത്രക്രിയയിലൂടെയാണ് രോഗം ഭേദമാക്കിയത്.
സാധാരണയായി ട്രാൻസ് ആർട്ടീരിയൽ റൂട്ട് വഴിയാണ് എംബോളൈസേഷൻ നടത്തുന്നത്. അതായത്, തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലൂടെ കത്തീറ്റർ കടത്തിവിട്ട് അമിത രക്തസ്രാവം തടയുന്നു. എന്നാൽ, ട്രാൻസ് വീനസ് റൂട്ട് ചികിത്സയിൽ തലച്ചോറിൽ നിന്ന് തിരികെ രക്തം ഒഴുകി വരുന്ന സിരകളിലൂടെ (വെയിൻ) കത്തീറ്റർ കടത്തിവിട്ടാണ് ചികിത്സ നടത്തുന്നത്.
ധമനികളിലൂടെയുള്ള ചികിത്സയുടെ കൂടെ ട്രാൻസ് വീനസ് റൂട്ട് ചികിത്സ കൂടി ലഭ്യമായതോടെ, ഏകദേശം 95 ശതമാനം എവിഎം കേസുകളിലും തലയോട്ടി തുറക്കാതെയുള്ള എംബോളൈസേഷൻ ചികിത്സയിലൂടെ രോഗം സുഖപ്പെടുത്താൻ സാധിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഈ നേട്ടത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
പ്രിൻസിപ്പൽ ഡോ. സജീത് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയൻ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. രാധ, റേഡിയോളജി വിഭാഗം മേധാവി ഡോ. ദേവരാജൻ, ന്യൂറോസർജറി വിഭാഗം മേധാവി ഡോ. ഷാജു മാത്യു എന്നിവരുടെ മേൽനോട്ടത്തിൽ ഇൻ്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. രാഹുൽ, അനസ്‌തെറ്റിസ്റ്റുമാരായ ഡോ. ആൻ്റോ, ഡോ. അതുൽ എന്നിവർ ചേർന്നാണ് ഈ വിജയകരമായ ചികിത്സ നടത്തിയത്.
#BrainAVM #MedicalBreakthrough #Kozhikode #KeralaHealth #NonSurgicalTreatment #MedicalInnovation