'തഗ് ലൈഫ്' റിവ്യൂ: കമൽഹാസൻ എന്ന ഉലകനായകൻ മണിരത്നം മാജിക്കിൽ വീണ്ടും ഗ്യാങ്സ്റ്ററായി നിറഞ്ഞാടുന്നു


● രങ്കരായ ശക്തിവേലിന്റെ ജീവിത കഥ.
● അമറും ശക്തിവേലും തമ്മിലുള്ള ബന്ധം.
● കമൽഹാസന്റെ മികച്ച പ്രകടനം.
● സിലമ്പരസന്റെ അമർ ശ്രദ്ധേയ കഥാപാത്രം.
● ജോജു ജോർജ് ശക്തമായ വേഷത്തിൽ.
● എ.ആർ. റഹ്‌മാൻ സംഗീതം മികച്ചുനിന്നു.
(KVARTHA) കമൽഹാസനും മണിരത്നവും 'നായകൻ' എന്ന ചിത്രം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞ് ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നാണ് 'തഗ് ലൈഫ്'. പേര് പോലെ തന്നെ, ജീവിതത്തിൽ ജനിച്ചു വീഴുന്ന സമയം മുതൽ ഒരു 'തഗ്' ആയി ജീവിക്കേണ്ടി വരുന്ന രങ്കരായ ശക്തിവേൽ എന്ന ഗ്യാങ്സ്റ്ററിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.
രങ്കരായ ശക്തിവേലിന്റെ ജീവിതത്തിലേക്ക് അമർ എന്ന കുട്ടി എങ്ങനെ വന്നു എന്ന ഒരു വലിയ സീക്വൻസിലാണ് ചിത്രം ആരംഭിക്കുന്നത്. അമറിന് ആ രംഗത്തിൽ സ്വന്തം പിതാവിനെ നഷ്ടപ്പെടുന്നു, അനിയത്തി ചന്ദ്രയെ കൈവിട്ടുപോകുന്നു. അവിടെ നിന്ന് അമറും ശക്തിവേലും ഒരുമിച്ച് യാത്ര തുടങ്ങുന്നു. ഇതേ യാത്ര അവസാനം എവിടെ തുടങ്ങിയോ അവിടെ തന്നെ അവസാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ എന്ന് പറയാം.
കൃത്യമായ ഇമോഷണൽ ഹുക്കുകളോടെ, കഥാപാത്രങ്ങളുടെ അഭിനയ ചാരുതയിലും ഫ്രെയിമുകളിലും പ്രേക്ഷക ഹൃദയം കീഴടക്കുന്ന പതിവ് മണിരത്നം ശൈലിയിലാണ് ഈ ഗ്യാങ്സ്റ്റർ പടം ഒരുക്കിയിരിക്കുന്നത്. കമൽഹാസൻ എന്ന ഉലകനായകനെ, വിശ്വവിഖ്യാതനായകനായി അവതരിപ്പിക്കുന്ന ചാരുത പലയിടത്തും കാണാനുണ്ട്. ഗ്യാങ്സ്റ്റർ എന്ന വിശേഷണത്തിൽ തന്നെ അപ്പോളജിറ്റിക്കലായ ബന്ധങ്ങൾ അയാൾക്ക് ജീവിതത്തിലുണ്ടെന്ന് രചയിതാവ് കൂടിയായ സംവിധായകൻ സ്ഥാപിക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് തൃഷയുടെ ഇന്ദ്രാണി രങ്കരായ ശക്തിവേൽ ബന്ധം.
വലിയൊരു താരനിരയുണ്ടെങ്കിലും കമലിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന കഥാപാത്രം ടി.ആർ. സിലമ്പരസന്റെ അമർ എന്ന കഥാപാത്രമാണ്. ഒരു സഹായി എന്ന നിലയിൽ നിന്ന് രണ്ടാം പകുതിയിൽ മറ്റൊരു ജീവിതം ഈ കഥാപാത്രത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നുണ്ട്. സ്ക്രീൻ സ്പേസ് ചിലപ്പോൾ വലിയ രീതിയിൽ ഇല്ലെങ്കിലും മലയാളത്തിന്റെ ജോജു കാഞ്ഞിരപ്പള്ളിക്കാരൻ പത്രോസ് എന്ന വേഷത്തിൽ ഗംഭീരമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് കമൽഹാസനുമായി നടത്തുന്ന ഫൈറ്റ് സീൻ.
രങ്കരായ ശക്തിവേലിന്റെ ഭാര്യ ജീവയായി അഭിരാമി മികച്ച രീതിയിൽ തന്റെ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കമൽഹാസനുമായുള്ള അടുക്കള രംഗത്തിൽ അടക്കം അഭിരാമി നന്നായി പെർഫോം ചെയ്യുന്നു. നാസർ, അശോക് സെൽവൻ, അലി ഫൈസൽ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
എ.ആർ. റഹ്‌മാന്റെ സംഗീതം പതിവ് പോലെ മണിരത്നം ചിത്രത്തിന്റെ പ്രധാന രസക്കൂട്ടായി പ്രവർത്തിക്കുന്നുണ്ട്. ഗാനങ്ങളുടെ ഉപയോഗം പലപ്പോഴും കഥയ്ക്കൊപ്പം ചേർന്ന രീതിയിലാണ്. ഒൻപതോളം പാട്ടുകൾ പ്ലേ ലിസ്റ്റിൽ ഉണ്ടെങ്കിലും ചിത്രത്തിൽ ആവശ്യാനുസരണം മാത്രമാണ് അവയുടെ ഉപയോഗം. ചിത്രത്തിലെ വളരെ നിർണായകമായ ഇന്റർവെൽ ബ്ലോക്കിൽ ഉപയോഗിക്കുന്ന പശ്ചാത്തല സംഗീതം നന്നായി വന്നിട്ടുണ്ട്.
'തഗ് ലൈഫ്' സിനിമയുടെ ഈ റിവ്യൂ വായിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. ചിത്രം കണ്ടിട്ടുണ്ടെങ്കിൽ എങ്ങനെയുണ്ടായിരുന്നു?
Article Summary: 'Thug Life' review praises Kamal Haasan and Mani Ratnam's reunion, highlighting strong performances and AR Rahman's music.
#ThugLife #KamalHaasan #ManiRatnam #MovieReview #Kollywood #ARRehman