Market Confusion | സംഘടനയിൽ പിളർപ്പ്: കേരളത്തിൽ സ്വർണത്തിന് വ്യത്യസ്ത വിലകൾ; ആശയക്കുഴപ്പത്തിൽ ഉപഭോക്താക്കൾ


● ഒരു അസോസിയേഷൻ ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമാണ് നിശ്ചയിച്ചത്
● മറ്റൊരു അസോസിയേഷൻ ഗ്രാമിന് 7,940 രൂപയും പവന് 63,520 രൂപയുമാണ് വില നിശ്ചയിച്ചത്
● രണ്ടു സംഘടനകളിലും കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്
കൊച്ചി: (KVARTHA) കേരളത്തിലെ സ്വർണവിപണിയിൽ ആശയക്കുഴപ്പങ്ങൾ. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷനിൽ (AKGSMA) ഉണ്ടായ പിളർപ്പിനെ തുടർന്ന് ഇരുവിഭാഗവും സ്വർണത്തിന് വ്യത്യസ്ത വിലകൾ നിശ്ചയിച്ചത് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി.
അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുൽ നാസർ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷന്‍ ശനിയാഴ്ച (01.03.2025) സ്വർണവിലയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി. സംഘടനയുടെ തീരുമാന പ്രകാരം, ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6,520 രൂപയും പവന് 52160 രൂപയുമാണ് വിപണിവില. സാധരണ വെള്ളിക്ക് ഗ്രാമിന് 104 രൂപയാണ് വിപണി വില.
അതേസമയം, ഭീമ ഗ്രൂപ് ചെയർമാൻ ഡോ. ബി ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ശനിയാഴ്ച നിശ്ചയിച്ചിട്ടുള്ള സ്വർണവില ഗ്രാമിന് 7,940 രൂപയും പവന് 63,520 രൂപയുമാണ്. വെള്ളിയാഴ്ചയിൽ നിന്ന് ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6,540 രൂപയും പവന് 52320 രൂപയുമാണ് നിരക്ക്. വെള്ളിയ്ക്ക് ഗ്രാമിന് 104 രൂപയാണ് വില.
കഴിഞ്ഞ ദിവസമാണ് സംഘടനയിൽ നാടകീയ സംഭവങ്ങൾ ഉണ്ടായത്. ഓൺലൈനിൽ ചേർന്ന സംസ്ഥാന കമിറ്റി യോഗം പുതിയ ആക്ടിംഗ് പ്രസിഡൻ്റിനെ തിരഞ്ഞെടുത്തതായി സംസ്ഥാന ജനറൽ സെക്രടറി അഡ്വ. എസ് അബ്ദുൽ നാസർ അറിയിക്കുകയായിരുന്നു. അതേസമയം, എകെജിഎസ്എംഎ എന്ന പേരിലുള്ള സ്വർണവ്യാപാരികളുടെ രണ്ടു സംഘടനകൾ ഇനി ഒറ്റ സംഘടനയായി പ്രവർത്തിക്കുമെന്ന് ഭീമാ ഗ്രൂപ് ചെയർമാൻ ബി ഗോവിന്ദനും അറിയിച്ചു. തുടർന്ന് ഡോ. ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായി പുതിയ കമിറ്റിയും നിലവിൽ വന്നു.
സ്വർണവില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഭീമ-പാലത്ര ഗ്രൂപ് വിലയിടുന്നതെന്ന് അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു. വെള്ളിയാഴ്ച സ്വർണത്തിൻറെ ബോർഡറേറ്റ് നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില 2866 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 87.24 ആയിരുന്നു. അതനുസരിച്ച് ബാങ്ക് നിരക്കും ലഭ്യമായ ബോംബെ നിരക്കും ആസ്പദമാക്കിയാണ് ഒരു ഗ്രാം സ്വർണത്തിന് 7930 രൂപ നിശ്ചയിച്ചത്.
ശനിയാഴ്ച സ്വർണത്തിന് വിലയിടുമ്പോൾ 2857 ഡോളർ അന്താരാഷ്ട്ര വിലയും രൂപയുടെ വിനിമയ നിരക്ക് 87.45 ആണ്. അന്താരാഷ്ട്ര സ്വർണവില ഒമ്പത് ഡോളർ കുറവ് രേഖപ്പെടുത്തിയപ്പോൾ രൂപ 21 പൈസ ദുർബലമായതോടെ ആഭ്യന്തര വിലയിൽ പ്രതിഫലിക്കാതെ പോയതിനാലാണ് 7930 രൂപ എന്ന വില ബോർഡ് റേറ്റായി ശനിയാഴ്ച നിശ്ചയിച്ചതെന്ന് അഡ്വ. എസ് അബ്ദുൽ നാസർ വ്യക്തമാക്കി. എന്നാൽ, പുറത്താക്കപ്പെട്ടവർ അവതരിപ്പിക്കുന്ന സ്വർണവിലയ്ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് ഡോ. ബി ഗോവിന്ദൻ പ്രതികരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kerala's gold market faces confusion due to differing gold prices set by two factions of the All Kerala Gold and Silver Merchants Association following a split.
#GoldPrices #KeralaNews #MarketConfusion #GoldMarket #PriceVariation #AKGSMA