Analysis | 2025ലും തുടരുമോ സ്വർണവിലയിലെ കുതിപ്പ്? വിദഗ്ധൻ പറയുന്നത്!
● 2024-ൽ സ്വർണവിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി.
● അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ വിലയെ സ്വാധീനിച്ചു.
● അന്താരാഷ്ട്ര സ്വർണവില 2050 ഡോളറിൽ നിന്ന് 2790 ഡോളർ വരെ ഉയർന്നു.
കൊച്ചി: (KVARTHA) 2024 സ്വർണ വിപണിയെ സംബന്ധിച്ചിടത്തോളം ഒരു സുവർണ വർഷമായിരുന്നു എന്ന് നിസ്സംശയം പറയാം. ജനുവരി രണ്ടിന് ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമായിരുന്ന സ്വർണവില ഒക്ടോബർ 31-ഓടെ ഗ്രാമിന് 7455 രൂപയും പവന് 59,640 രൂപയുമായി ഉയർന്നു. ഏകദേശം 27 ശതമാനത്തിന്റെ വർധനവാണ് ഈ കാലയളവിൽ സ്വർണത്തിൽ രേഖപ്പെടുത്തിയത്. പിന്നീട് വിലയിൽ ചാഞ്ചാട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും 7000 രൂപയ്ക്ക് താഴേക്ക് സ്വർണവില എത്തിയില്ല എന്നത് ശ്രദ്ധേയമാണ്.
അന്താരാഷ്ട്ര സ്വർണവില 2019-ൽ 1300 ഡോളർ നിലവാരത്തിൽ നിന്ന് 2076 ഡോളർ വരെ ഉയർന്നിരുന്നു. കഴിഞ്ഞ നാലഞ്ചു വർഷമായി 1700-2000 ഡോളർ പരിധിയിൽ കാര്യമായ മാറ്റമില്ലാതെ തുടർന്നിരുന്ന അന്താരാഷ്ട്ര സ്വർണവിലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. 2050 ഡോളർ നിലവാരത്തിൽ നിന്ന് 2790 ഡോളർ വരെ വില ഉയർന്നു, ഏകദേശം 38% ത്തോളം വർധനവ് അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തി. ഇന്ത്യൻ രൂപയുടെ മൂല്യം 83.25 ൽ നിന്ന് 85 ഡോളറിലേക്ക് ദുർബലമായതും സ്വർണവില ഉയരാൻ ഒരു കാരണമായി.
നയപരമായ മാറ്റങ്ങളും വിലയിടിവും
കേന്ദ്ര ഗവൺമെൻറ് ഇറക്കുമതി നികുതി 15% ൽ നിന്ന് 6% ആയി കുറച്ചത് സ്വർണവിലയിൽ ഏകദേശം 9% ത്തോളം കുറവ് വരുത്തി. അമേരിക്കയുടെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരണം, ഇസ്രായേൽ-ഹമാസ്, റഷ്യ-ഉക്രൈൻ യുദ്ധങ്ങൾ തുടങ്ങിയ അന്തർദേശീയ സംഘർഷങ്ങൾ എന്നിവയെല്ലാം സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ്.
ഉയർന്ന വില നിക്ഷേപകരിൽ ഉണർത്തിയ ശുഭാപ്തിവിശ്വാസത്തിൽ നിന്നുള്ള ഡിമാൻഡും വില വർധനവിന് ആക്കം കൂട്ടി. അന്താരാഷ്ട്ര വിലയിലും കറൻസിയിലുമുണ്ടായ മാറ്റവും ഇറക്കുമതി തീരുവയിലെ മാറ്റവും കണക്കിലെടുത്താൽ സ്വർണവിലയിൽ ഒരു വർഷം കൊണ്ട് ഏകദേശം 31% ത്തിന്റെ മാറ്റമാണ് സംഭവിച്ചത്. മറ്റ് നിക്ഷേപ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണവില ഇപ്പോഴും താരതമ്യേന കുറഞ്ഞ നിലയിൽ ആണെന്ന് കാണാം.
2025: സ്വർണ വിപണിയിലെ പ്രവചനങ്ങൾ
2025 സ്വർണവിലയെ സംബന്ധിച്ച് വളരെ നിർണ്ണായകമായ ഒരു വർഷമായിരിക്കും. അമേരിക്കയിലെ ഭരണമാറ്റം, ഫെഡ് പോളിസി, നിലവിൽ രണ്ടുതവണ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവയെല്ലാം സ്വർണ വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
അന്തർദേശീയ സംഘർഷങ്ങളിൽ അയവു വരികയും ട്രംപ്, ഇലോൺ മസ്ക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീം നിലവിലെ ഉയർന്ന കടബാധ്യതയുള്ള സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുവാനും ഡോളറിനെതിരെയുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുവാനും ശ്രമിച്ചാൽ, അല്ലെങ്കിൽ ട്രംപിന്റെ നയങ്ങൾ പണപ്പെരുപ്പം ഉയർത്തുകയും പലിശ നിരക്ക് ഉയർന്ന നിലയിൽ നിർത്തേണ്ടി വരികയോ കൂട്ടേണ്ട സാഹചര്യമുണ്ടാകുകയോ ചെയ്താൽ സ്വർണവിലയിൽ 2200-2300 ഡോളറിലേക്ക് ഒരു തിരുത്തൽ സംഭവിക്കാമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അഡ്വ. എസ്. അബ്ദുൽ നാസർ വിലയിരുത്തുന്നു.
മറിച്ചായി അന്തർദേശീയ സംഘർഷങ്ങൾ വർധിക്കുകയാണെങ്കിൽ, ട്രംപിന്റെ വ്യാപാര നയങ്ങളും തീരുവ വർധനയും തുടരുകയാണെങ്കിൽ, അല്ലെങ്കിൽ പലിശ നിരക്ക് പ്രതീക്ഷിച്ചതിലും കുറച്ചാൽ സ്വർണ്ണവില 2900-3000 ഡോളറിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വിപണിയും പുതിയ നയങ്ങളും
കള്ളക്കടത്ത് തടയുന്നതിനും ഇറക്കുമതി കുറച്ച് കറൻസിയെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് കഴിഞ്ഞ വർഷം കേന്ദ്ര ഗവൺമെൻറ് ഇറക്കുമതി തീരുവ കുറച്ചത്. എസ് ജി ബി-യിൽ വന്ന നഷ്ടത്തിന്റെ ഒരു ഭാഗം നികത്തുന്നതിന്റെ ഭാഗമായാണ് ഇതെന്നും പറയുന്നു. എന്നാൽ ഇത് സ്വർണ മേഖലയിൽ ഒരു പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമാകാം. നിലവിൽ ഹാൾമാർക്ക് (HUID) ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഇതിന്റെ ഭാഗമാണ്. അങ്ങനെയാണെങ്കിൽ ജ്വല്ലറി മേഖലയുടെ സംഘടിത മേഖലയിലേക്കുള്ള മാറ്റത്തിന്റെ വേഗത വർധിക്കുമെന്നാണ് അഡ്വ. എസ് അബ്ദുൽ നാസറിന്റെ വിലയിരുത്തൽ.
#GoldPrice #GoldMarket #KeralaGold #Investment #2025Forecast #GoldAnalysis