ബാഫഖി തങ്ങള്‍, ഒളിമങ്ങാത്ത ഓര്‍മ്മ...

 


സവാദ് ഇര്‍ശാദി ഹുദവി കട്ടക്കാല്‍

(www.kvartha.com 28/09/2015)പ്രഭാത നേരത്ത് അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്ന പിഞ്ചു ബാല്യങ്ങള്‍ക്കറിയുമോ ഈ നേതാവിനെ... നിശ്കളങ്കരായ വിദ്യാര്‍ത്ഥി നെഞ്ചകങ്ങളിലേക്ക് ആത്മീയ ജ്ഞാനാക്ഷരങ്ങള്‍ സാവധാനം കയറ്റിവിടുന്ന മഹത്തുക്കളായ മദ്‌റസാ ഉസ്താദുമാരും അറിഞ്ഞിരിക്കണം ഈ സയ്യിദിനെ. കദറിട്ട് വെള്ള പുശി അന്യന്റെ മുതല്‍ കീശയിലാക്കി നടക്കുന്ന ജന നേതാക്കന്മാരും മന്ത്രി വര്‍ഗവുമൊക്കെ ഈ ജീവിത മാതൃക ഒന്നു പഠിച്ചിരിക്കല്‍ നല്ലതായിരിക്കും.

അന്യന് പകര്‍ന്നു കൊടുക്കുന്ന പുഞ്ചിരി സ്വദഖയാണെന്ന് പഠിപ്പിച്ച പുന്നാര റസൂലിന്റെ വാക്കുകള്‍ മനസ്സിനകത്ത് സൂക്ഷിച്ച് പണ്ഡിതന്മാരുടെ ഗാംഭീര്യവും ഗൗരവവും തെല്ലും നഷ്ടപ്പെടുത്താതെ നിഷ്‌കളങ്ക ജീവിതം നയിച്ച സയ്യിദ് കുടുംബത്തിലെ 38 -ാമത്തെ കണ്ണിയായി പിറന്ന കേരളത്തിന്റെ അനുഗ്രഹീത വ്യക്തിത്വം സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ബാഫഖി തങ്ങളെ കുറിച്ചാ പറഞ്ഞു വരുന്നത്...

ഹിജ്‌റ 1323ല്‍ ദുല്‍ഹജ്ജ് 25ന് (1903)കൊയിലാണ്ടിയില്‍ സയ്യിദ് അബ്ദുല്‍ ഖാദിര്‍ ബാഫഖി തങ്ങളുടെ മകനായി പിറവി കൊണ്ടു. പ്രമുഖ മതപണ്ഡിതനും വ്യാപാരിയുമായിരുന്ന പിതാവിനോടൊപ്പം കോഴിക്കോടും, മാലിദ്വീപിലും, സിലോളണിലും, കൊച്ചിയിലുമൊക്കെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ സത്യസന്ധതയോടും വിശ്വാസവും മുഴുവന്‍ മര്യാദകളും പാലിച്ച് തങ്ങള്‍ ആദ്യകാല ജീവിതം കഴിച്ചു കൂട്ടി.

വിദ്യാഭ്യാസപരമായി മുസ്ലിംകള്‍ മുന്നോട്ടു വരേണ്ടത് ആവശ്യമാണെന്ന് കണ്ടറിഞ്ഞാണ് സമസ്ത കേരള മതവിദ്യാഭ്യാസ ബോര്‍ഡിന് രൂപം കൊടുക്കാനും, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സ്ഥാപിക്കാനും തങ്ങള്‍ നേതൃത്വം നല്‍കിയത്. യതീംഖാനകളുടെ സംസ്ഥാപനത്തിനും പുരോഗമനത്തിനുമായി തങ്ങള്‍ അതീവ തല്‍പ്പരത കാണിച്ചിരുന്നു. തിരൂരങ്ങാടി യത്തീംഖാനയുടെ ആരംഭകാലം മുതല്‍ തങ്ങള്‍ തലപ്പത്തുണ്ടായിരുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.

1945 ലെ കാര്യവട്ടം സമ്മേളനത്തിലെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലൂടെയാണ് സയ്യിദ് അബ്ദുറഹ് മാന്‍ ബാഫഖി തങ്ങള്‍ സമസ്തയുടെ നേതൃനിരയിലേക്ക് കടന്നുവരുന്നത്. ആ പ്രസംഗം തന്നെയായിരുന്നു സമസ്തയുടെ വിദ്യഭ്യാസ ചരിത്രത്തില്‍ വിപ്ലവം മാറ്റത്തിന് സാക്ഷ്യം വഹിച്ച സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണത്തിന് തിരികൊളുത്തിയത്...ആ പ്രസംഗത്തിലെ ആശയങ്ങള്‍ പിടിച്ചായിരുന്നു ഈ സംഘടനയുടെ രൂപീകരണമുണ്ടായത്. കാര്യവട്ടം സമ്മേളനം മുതല്‍ തങ്ങളുടെ മരണം വരെ ഈ മഹനീയ്യ നേതൃത്വം സമസ്തക്ക് ഏറെ ഗുണം ചെയ്തു.

ലീഗിലും സമസ്തയിലും തുല്യ സ്ഥാനം കൈകാര്യം ചെയ്തിരുന്ന തങ്ങള്‍ക്ക് ജനം നല്‍കിയത് ആത്മീയ സ്ഥാനമായിരുന്നു. 1936 ല്‍ മദിരാശി നിയമ നിര്‍മാണ സഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ അത് വ്യക്തമാക്കുകയും ചെയ്തു. ഈ തെരെഞ്ഞെടുപ്പില്‍ കോഴിക്കോട് നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് ഖാന്‍ ബഹാദൂര്‍ പി.എം ആറ്റക്കോയ തങ്ങളായിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവ് പി. പോക്കര്‍ സാഹിബും. കോണ്‍ഗ്രസും ലീഗും മുഴുവനും ഒറ്റക്കെട്ടായി നിന്നിട്ടും പോക്കര്‍ സാഹിബ് തോറ്റു. കാരണം ബാഫഖി തങ്ങളുടെ പിന്തുണ ഖാന്‍ ബഹാദൂര്‍ തങ്ങളോടൊപ്പമായിരുന്നു.

മത്സരത്തിന് മുമ്പ് തങ്ങളെ കാണാന്‍ വന്ന പോക്കര്‍ സാഹിബ് ദുആ ചെയ്യാന്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ പറഞ്ഞു ''എല്ലാ കാര്യത്തിനും ദുആ ചെയ്യാം, പക്ഷെ തെരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി മാത്രം ദുആ ചെയ്യാന്‍ സാധിക്കുകയില്ല; കാരണം എന്നാലല്ലേ ഞങ്ങളുടെ സ്ഥാനാര്‍ത്ഥി ജയിക്കുകയുള്ളൂ''. മത്സര ഫലം വന്ന ശേഷം പോക്കര്‍ സാഹിബ് ഇതിനെ കുറിച്ച് പ്രതികരിച്ചത് ഏറെ ശ്രദ്ധേയമാണ്. ബാഫഖി തങ്ങളുടെ മനസ്സ് തുറന്നുള്ള സംസാരം എന്നെ ഏറെ സന്തോഷിപ്പിച്ചു. പിന്നീട് മുസ്ലിം ലീഗിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ഇതിലേക്ക് കടന്നു വരികയും ചെയ്തു.

ചിന്താദ്വീപകമായ ഇടപെടലിലൂടെ ആവശ്യാനുസരണം നിലപാടുകള്‍ കൈകൊണ്ട രാഷ്ട്രീയ്യ പ്രമുഖന്‍, പൊതു ജനങ്ങളുടെ കാര്യങ്ങള്‍ ഉള്‍ക്കാഴ്ചയിലൂടെ ഒരു മുഴം മുമ്പേ വായിച്ചെടുത്ത ധിഷണാ ശാലിയായ ജനസേവകന്‍, നിഷ്‌കളങ്കത നിറഞ്ഞ മതപണ്ഡിതന്‍, സൂഫി വര്യന്‍, പടച്ചനാഥനിലുള്ള അചഞ്ചലമായ ആത്മവിശ്വാസം അതിലുപരി നാഥന്റെ സൃഷ്ടിപ്പിന് കൃതജ്ഞത അറിയിക്കാന്‍ ജീവിതം മുഴുവനും ഒഴിഞ്ഞു വെച്ചുള്ള ഇബാദത്ത്...നികില മേഖലകളിലും മാതൃകാ ജീവിതമായിരുന്നു തങ്ങളുടേത്. 1951 ല്‍ വിദ്യഭ്യാസ ബോര്‍ഡ് രൂപീകരണത്തിന് നേതൃത്വം വഹിച്ചത് തങ്ങളായിരുന്നു. സെപ്റ്റംബര്‍ 17ന് വാളക്കുളം പുതുപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ പ്രഥമ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ ട്രഷറര്‍ സ്ഥാനത്തേക്ക് തങ്ങള്‍ അവരോധിതനായി. മരിക്കുന്നത് വരെ പ്രസ്തുത സ്ഥാനം തങ്ങള്‍ തുടരുകയും ചെയ്തു.

മുശാവറ അംഗമാവുന്നതിന് മുമ്പ് തന്നെ പ്രധാന മുശാവറ യോഗങ്ങളിലെല്ലാം തങ്ങള്‍ അധ്യക്ഷത വഹിച്ചിരുന്നതായി ചരിത്രങ്ങളില്‍ കാണാം. 1949 സെപ്റ്റംബര്‍ ഒന്നിന് കോഴിക്കോട് മുദാക്കര പള്ളിയില്‍ ചേര്‍ന്ന യോഗത്തിലാണ് തങ്ങള്‍ ആദ്യമായി അധ്യക്ഷ പീഠം അലങ്കരിച്ചത്. അന്ന് പ്രസിഡണ്ടായിരുന്ന മൗലാനാ അബ്ദുല്‍ ബാരി മുസ്ലിയാര്‍ (ന:മ) അഭിപ്രായപ്പെടുകയും വൈസ് പ്രസിഡണ്ട് പറവണ്ണ മുഹയുദ്ദീന്‍ കുട്ടി മുസ്ല്യാര്‍ (ന:മ) പിന്താങ്ങുകയും ചെയ്തതുനസരിച്ചാണ് തങ്ങള്‍ അന്ന് അധ്യക്ഷനായത്. 1949 സെപ്റ്റംബര്‍ ഒന്നിന് ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം ഓരോ മഹല്ലുകളിലും പ്രാഥമിക മദ്രസകള്‍ സ്ഥാപിക്കാന്‍ വേണ്ടി രണ്ട് ഓര്‍ഗനൈസര്‍മാരെ നിയമിക്കാന്‍ തീരുമാനിക്കുകയൂണ്ടായി. 1954 ല്‍ താനൂര്‍ ഇസ്ലാഹുല്‍ ഉലൂം സമസ്ത ഏറ്റെടുത്ത് നടത്തുന്നതിന് പ്രേരണ നല്‍കിയത് സയ്യിദായിരുന്നു. ഏറ്റെടുത്ത് ശേഷം നിലവില്‍ വന്ന ആദ്യ കമ്മിറ്റിയില്‍ തങ്ങള്‍ പ്രസിഡണ്ടാവുകയും ചെയ്തു. 1962 ല്‍ മുശാവറ തീരുമാന പ്രകാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അറബിക് കോളജ് കമ്മിറ്റി രൂപീകൃതമായപ്പോഴും പ്രസിഡണ്ട് പദവി ഈ മഹനീയ്യ കരങ്ങളെ തേടിയെത്തി.

ഹിജ്‌റ 1392 ദുല്‍ഹജ്ജ് 25ന് (1973 ജനുവരി 19)ന് വെള്ളിയാഴ്ച്ച രാവില്‍ പുണ്യഭൂമിയില്‍ വെച്ചാണ് തങ്ങള്‍ ഇഹലോക വാസം വെടിഞ്ഞത്. മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവും സമസ്തയുടെ താങ്ങും തണലുമായ തങ്ങളുടെ വേര്‍പ്പാട് കേരള ജനതക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു.

ബാഫഖി തങ്ങള്‍, ഒളിമങ്ങാത്ത ഓര്‍മ്മ...

Keywords : Article, Baqavi Thangal, In Memories, Muslim League, Leaders, Sawad Irshad Hudavi Kattakkal. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia