പാര്‍ട്ടി സമ്മേളനങ്ങള്‍ അന്നും... ഇന്നും

 


പ്രതിഭാ രാജന്‍

അന്ന്...

(www.kvartha.com 16.11.2014) ഒരു വീട്ടു കോലായി, അല്ലെങ്കിലൊരു കുടുസ്സു മുറി. ബ്രാഞ്ചു സമ്മേളനം കൂടാന്‍ ഇത്രേം സ്ഥലം മതി പണ്ട്. ഇത്തിരി വെളിച്ചം വേണമെന്നേയുളളു. സമ്മേളനത്തിന്റെ വിവരം കിട്ടായാല്‍ പിന്നെ നാടിനുല്‍സവം. പത്രതാളുകളില്‍ വായിച്ചറിഞ്ഞാല്‍ പോര സഖാക്കള്‍ക്ക്. മേല്‍ക്കമ്മറ്റി ബ്രാഞ്ചില്‍ വന്ന് റിപ്പോര്‍ട്ടു ചെയ്യുക തന്നെ വേണം. പ്രഖ്യാപനം വന്നു കഴിഞ്ഞാല്‍ പിന്നെ എല്ലാ യോഗങ്ങളിലും ഫുള്‍ കോറം. അവധി അനുവദിക്കില്ല. അനുവദിക്കണമെങ്കിലും അനുമതിയും ചര്‍ച്ചയും വേണം. കാര്യകാരണങ്ങള്‍ ബ്രാഞ്ചിനെ ബോദ്ധ്യപ്പെടുത്താനാകണം.

സമ്മേളനം നടക്കുന്നിടം കല്യാണമുറപ്പിക്കുന്ന വീടുപോലെ, സന്തോഷം. ഓടിച്ചാടി നടക്കുന്ന കുറേ ആളുകള്‍ , പ്രവര്‍ത്തകര്‍ ചുറ്റിലും. പുറത്ത് അടുപ്പിട്ട് നാടന്‍ സദ്യയൊരുക്കും. ചുറ്റുപാടും പുകപടലമുയരും. രാവിലേയും വൈകുന്നേരവും പരിപ്പുവടയും ചായയും കൊടുക്കും . പാര്‍ട്ടി അനുഭാവികളുടേയും പ്രവര്‍ത്തകരുടേയും വീട്ടില്‍ ചെങ്കൊടിയുയരും . സന്ധ്യ മയങ്ങും മുമ്പേ അതഴിച്ചു മടക്കി വെക്കും.

ഭക്ഷണത്തിനും അങ്ങാടി പരിസരം മോടിപിടിപ്പിക്കാനും പണം വേണം. കടം വന്നതും ഇത്തിരി മിച്ചം വെക്കാനും കുറച്ചു കൂടുതല്‍ തന്നെ പിരിക്കും. വിവാഹം, മരിച്ചാല്‍ വിറകിനും, കോറമുണ്ട്  ഒരുക്കാന്‍,ഒരു പട്ടു വാങ്ങാന്‍ കുറച്ചു കാശു കരുതി വെക്കും. കാശു കൈയ്യിലുണ്ടെങ്കില്‍ പോലും ബ്രാഞ്ച് സെക്രട്ടറിക്കൊന്നു വെളിയില്‍ പോകേണ്ടി വന്നാല്‍ രാത്രി തങ്ങാന്‍ മുറിയെടുക്കില്ല, ബസ്സ് സ്റ്റാന്‍ഡില്‍, റെയില്‍വ്വേ സ്‌റ്റേഷനില്‍ ദേശാഭിമാനി നീട്ടി വിരിക്കും. തലക്കു കൂട്ടാന്‍ ചിന്താ ഡയറിയുമുണ്ടെങ്കില്‍ ഉറക്കം കൂശാല്‍. ദിനേശ് ബിഡിയുടെ പുകച്ചുരുളുകളെ ഭയക്കാത്ത കൊതുകുകളുണ്ടാവില്ല.

പാര്‍ട്ടിക്കു വേണ്ടി പോരാട്ടം സംഘടിപ്പിക്കുന്നവരുടെ പ്രാഥമിക പരിശോധനാ റൗണ്ടാണ് അനുഭാവിഗ്രൂപ്പ് യോഗം . അവിടെ നിന്നുമുള്ള നിരീക്ഷണ പരീക്ഷണം കഴിഞ്ഞാല്‍പ്പിന്നെയാണല്ലോ സ്ഥാനാര്‍ത്ഥി മെമ്പര്‍ഷിപ്പ്് കിട്ടുക . സമരങ്ങളോടൊപ്പം പാര്‍ട്ടിയോടുള്ള വിധേയത്വം കൂടി പരീക്ഷിക്കാന്‍ അനുഭാവി ഗ്രുപ്പുകളുടേ ബ്രാഞ്ച് സമ്മേളനം സംബന്ധിച്ച പ്രവര്‍ത്തനം വിലയിരുത്തും. അവരുടെ ഭാവി നിശ്ചയിക്കുക അങ്ങനെയായിരിക്കും. ആ കടമ്പ കൂടി കഴിഞ്ഞാല്‍ പിന്നെ പൂര്‍ണമെമ്പറാകാനുള്ള പരിശീലനമായി. അതിന്റെ  പേരാണ് സ്ഥാനാര്‍ത്ഥി മെമ്പര്‍ഷിപ്പ്. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം മാനിച്ചു മാത്രമെ പിന്നീട് പൂര്‍ണ മെമ്പര്‍ഷിപ്പു കിട്ടുകയുള്ളു.സമ്മേളനം ഒരു രഷ്ട്രീയ പ്രവര്‍ത്തന പിരിചയക്കളരിയാണ്. ബഹുജനസംഘടനകളാകെ, ബാലസംഘം, യുവജനസംഘം എല്ലാവരും അതില്‍ പങ്കാളികളാകുന്നു.

വീടുകളില്‍ , പാര്‍ട്ടി ഓഫീസുകളില്‍ ധീരസഖാക്കള്‍ക്കു ചാര്‍ത്തിയ രക്തഹാരം മാറ്റി പുതിയവ അണിയിക്കുക മിക്കപ്പോഴും സമ്മേളന സമയങ്ങളിലാണ്.  രക്തസാക്ഷികളെ സ്മരിച്ച്,  മുദ്രാവാക്യങ്ങളുറക്കെ വിളിച്ച്  ഓര്‍മ്മകളുടെ ഗര്‍ജനം  രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പ്പാര്‍ച്ചനയോടെ സമ്മേളനത്തിനു തുടക്കമാകും .  രക്തസാക്ഷി പ്രമേയവും,അനുശോചന പ്രമേയവും കഴിയുന്നതോടെ ഓരോ സഖാവും അറുത്തിട്ടാല്‍ മുറികൂടും വിധം മാത്രമോ കാരിരുമ്പു കൊണ്ട് തീര്‍ത്ത കരുളുറപ്പുള്ളവരാകും. ഉറച്ച മനസ്സില്‍ വിപ്ലവാവേശം തിരയടിച്ചുയരും. ഉത്തമ സഖാവിന്റെ രക്തത്തിന്റെ ഉല്‍പ്പാദനം നടക്കുകയാണ് ഓരോ സമ്മേളന വേദികളും. അവിടെ തന്റെ നാടിന്റെ നാട്ടാരുടെ, ഓരോ കുടുംബത്തിന്റെയും വിഹ്വലതകളുടെ രാഷ്ട്രീയം മുഷ്ടി ചുരുട്ടും. എതിരാളികളെ നേരീടാനുള്ള അടവു തന്ത്രങ്ങള്‍, മേല്‍ക്കമ്മറ്റികളുടെ നേരും നെറികേടും മറനീക്കി ചര്‍ച്ച ചെയ്യും. അതാണ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം.

സ്ത്രീ സഖാക്കളും ഏറെ വൈകും വരെ സമ്മേളനത്തിലിരിക്കും. സഖാക്കളുടെ കുടെ ഏതു പാതിരാത്രിവരെ മാതാപിതാക്കള്‍ പറഞ്ഞു വിടും അവരെ. സുരക്ഷിതമാണ് പാര്‍ട്ടിയിലെ ഇടമെന്ന് അവര്‍ക്കുറപ്പുണ്ട് .ഉറക്കമിളക്കില്ല, തിരിച്ചു വരും വരെ.  സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ തന്റെ സഹപ്രവര്‍ത്തകരുടെ, നാടിന്റെ നാഡീമിടിപ്പുണ്ടാകും.ചെയ്യാന്‍ കഴിഞ്ഞതും കഴിയാതെപോയതും, ഇനി ചെയ്യാനിരിക്കുന്നതും ചര്‍ച്ചക്കു വരും. ചുമതലകള്‍ വരും. ജയിച്ചും തോറ്റുകൊടുത്തും തെറ്റുകള്‍ തിരുത്തിയും അവര്‍ പുതിയ ചെംചുകപ്പന്‍ നാളുകളെ സ്വാഗതം ചെയ്യും. അതിന്റെ മാര്‍ക്‌സിയന്‍ നാമമാണ് വിമര്‍ശനവും സ്വയം വിമര്‍ശനവും.

വരും മുന്നു വര്‍ഷങ്ങളില്‍ പാര്‍ട്ടിയെ ആരു നയിക്കും?  സമഗ്രമായ ചര്‍ച്ചയുണ്ടാകും. ഐക്യകണ്‌ഠേന തെരഞ്ഞെടുക്കാനായില്ലെങ്കില്‍ മേല്‍ക്കമ്മറ്റിയില്‍ നിന്നും വന്ന സഖാക്കള്‍ ഇടപെടും. ഒട്ടുമിക്കവാറും മേല്‍ക്കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണ് പതിവ് .പ്രഖ്യാപനം വന്നാല്‍ പിന്നെ സുപ്രീം കോടതിയില്‍  വരെ അപ്പീലില്ല.അതാണ് പാര്‍ട്ടി. സോവിയറ്റ് യൂണിയനിലെ പെരസ്‌ട്രോയ്ക്ക വരും വരെ ഈ നയം തുടര്‍ന്നു.

ഏതിരാളികള്‍ പോലും തല കുനിക്കും . ഇതാണ് സമ്മേളനം. സംഘടനയെന്നാല്‍ ഇങ്ങനെയാണ്.  കേഡര്‍. അത് സഖാവ് എന്ന അറിയിപ്പിന്റെ പര്യായമാകുന്നതങ്ങനെയാണ്.

ഇന്ന്..

സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതു പോട്ടെ, മേല്‍കമ്മറ്റി പ്രതിനിധികളില്‍ പോലും വിഭാഗീയത. ഇവന്‍ വരരുത്. വന്നാല്‍ എനിക്കാപത്ത്. ഞാനായി മാറുകയാണിന്ന് പാര്‍ട്ടിയും, സമ്മേളനങ്ങളും. പാര്‍ട്ടിക്കാരാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശത്രുക്കള്‍ .മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടും സിപിഎമ്മും തമ്മിലുള്ള അകലം അലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്നു . വിഭാഗീയതയുടെ പേരില്‍ കഴിഞ്ഞ തവണ വകഞ്ഞു മാറ്റപ്പെട്ടവരില്‍ മിക്കവരും ഇത്തവണ പാര്‍ട്ടിയിലേ ഇല്ല. ജനാഭിലാക്ഷം കുങ്കുമവും കടുംപച്ചയും തേടിപ്പോകുന്നു. ജാതിവികാരം ജാതി സംഘടനയുടെ പരിവേഷം പൂണ്ടു കഴിഞ്ഞു. തന്റെ പാര്‍ട്ടിയേക്കുറിച്ച് പറഞ്ഞാല്‍ രക്തം തിളക്കുന്നവരോടിപ്പോള്‍ ജാതിയേക്കുറിച്ച്് മാത്രം കമാന്നൊരക്ഷരം പറയാന്‍ പാടില്ലാതായിരിക്കുന്നു.

ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത് ഗ്രൂപ്പുകള്‍. പിബി പോലും അതില്‍ നിന്നും മുക്തമല്ല.ശുദ്ധ സഖാക്കള്‍, നിക്ഷ്പക്ഷമതികള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വേലിക്കു പുറത്ത് , പുറമ്പോക്കില്‍ സ്വയം ശപിച്ചും തപിച്ചും അങ്ങനെ... ആശയപരവും കായികവുമായി പാര്‍ട്ടിയെ എന്നും സംരക്ഷിച്ചു പോന്നിരുന്ന അനുഭാവികള്‍ ചോദിച്ചു തുടങ്ങി. 'അല്ല ആര്‍ക്കു വേണ്ടി നമ്മള്‍ വിയര്‍പ്പും ചോരയുമൊഴുക്കണം'? മനംമടുപ്പിക്കുന്ന, തട്ടിക്കൂട്ടുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍, നേര്‍ച്ചക്ക് വേണ്ടി മാത്രം ചേരുന്ന ജാഥയിലേക്ക് വരാന്‍ അനുഭാവികള്‍ മടിക്കുന്നു. 'ഇല്ലാനിങ്ങള്‍ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലുടെയെന്ന' മുദ്രാവാക്യം ഇപ്പോള്‍ പമ്മിപ്പമ്മി മാത്രം വിളിക്കുന്നു. ആരെങ്കിലും കേട്ടു ഊറിച്ചിരിച്ചെങ്കിലോ എന്ന് ഭയക്കുന്നു. തൊഴിലാളി വര്‍ഗത്തെ തൊട്ടിലാട്ടി ഉറക്കിയ പാര്‍ട്ടിയുടെ, അടിത്തറയുടെ കല്ലിളകിക്കൊണ്ടിരിക്കുന്നു. അനുഭാവി ഗ്രൂപ്പോ? എന്താണത്?  അതൊക്കെ ചടങ്ങിനു മാത്രം. സൂര്യനും ഭുമിക്കുമിടയില്‍, ജീവിതത്തിന്റെ ഓരോ തുടിപ്പും ചര്‍ച്ച ചെയ്തിരുന്ന പാര്‍ട്ടിക്ക് ഇതെന്തു സംഭവിച്ചു?

നേതൃത്വം ഏറെ സംതൃപ്തിയോടെ നോക്കിക്കണ്ട ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളാണ് കഴിഞ്ഞു പോയത്. ആര്‍ക്കും ആരേക്കുറിച്ചും പരാതിയില്ല. എല്ലാവര്‍ക്കും ഞാന്‍ മാത്രമായാല്‍ മതി. ഭയം എല്ലാരേയും അടക്കി ഭരിക്കുന്നു. അവ മുളപൊട്ടാതെ, താറില്‍ മുങ്ങിയ വിത്തു പോലെ. വിപ്ലവ പ്രസ്ഥാനത്തിന്റെ വിത്തു മുളക്കാന്‍ എന്നും ചൂടുമാത്രമല്ല, കനലാണ് വേണ്ടത്. ഇല്ല, വെണ്ണീരു മുടിക്കിടക്കും കനലിനെ ആരു ഊതിപ്പെരുപ്പിക്കും ഈ സമ്മേളനത്തിനൊടുവിലെന്ന് കാണാന്‍ നമുക്ക് കാത്തിരിക്കാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

പാര്‍ട്ടി സമ്മേളനങ്ങള്‍ അന്നും... ഇന്നും

Keywords : Politics, Article, Prathibha-Rajan, CPM, Conference, CPI, Party, Union, History of Party Conferences. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia