മുസ്ലിം ലീഗും വിമര്‍ശകരും

 


-ഇര്‍ഷാദ് ഹുദവി ബെദിര

(www.kvartha.com 10.03.2016) സ്വാതന്ത്ര്യാനന്തരം നയിക്കാന്‍ നായകനില്ലാതെ അലഞ്ഞു നടന്ന മുസ്ലിം സമൂഹത്തിന് ധിഷണാ ബോധമായ നേതൃത്വം നല്‍കാന്‍ മഹാനായ ഖാഇദെ മില്ലത്തിന്റെ നായകത്വത്തില്‍ മദിരാശി സംസ്ഥാനത്ത് രാജാജി ഹാളില്‍ 1948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപീകരിക്കപ്പെട്ടു. അവകാശ പോരാട്ടത്തിന്റെ തീജ്വാലകര്‍ക്ക് നിറം പകര്‍ന്ന് ഉമ്മത്തിന്റെ അസ്ഥിത്വം സംരക്ഷിക്കാന്‍ കച്ചകെട്ടിയിറക്കിയത് മുസ്ലിം ലീഗാണെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു.

അച്ചടക്കത്തിലൂടെ പടച്ചട്ടയണിഞ്ഞ പടയണികളെ വാര്‍ത്തെടുത്ത് ഉറച്ച നിലപാടുകളുമായി മുസ്ലിം ലീഗ് മുമ്പോട്ട് ഗമിച്ചു, പിന്നോക്ക സമുദായങ്ങള്‍ക്ക് മൊത്തമുണ്ടായിരുന്ന 35 ശതമാനം സംവരണമെന്ന തത്വങ്ങളെ പൊളിച്ചെഴുതി മുസ്ലിംകള്‍ക്ക് പ്രത്യേകം സംവരണം വ്യവസ്ഥ ചെയ്യാന്‍ നിയമസഭയിലൂടെ മുസ്ലിം ലീഗിന്റെ എം.എല്‍മാര്‍ ശബ്ദം മുയര്‍ത്തി, 10 ശതമാനം സംവരണം കിട്ടി. സമുദായ സംഘടനകളുടെ സജീവ പിന്തുണയോടെ ലീഗ് നടത്തിയ സമരം മൂലം നെട്ടൂര്‍ കമ്മീഷന്‍ രൂപീകരണത്തിനും സംവരണം ഉയരാനും കാരണമായി. സര്‍ക്കാര്‍ സര്‍വീസുകളില്‍ അര്‍ഹമായ പ്രാതിനിധ്യം നേടാനാവാതെ നട്ടം തിരിഞ്ഞ സമുദായത്തിന് അര്‍ഹമായ അവകാശം നേടിക്കൊടുത്തത് മുസ്ലിം ലീഗെന്ന പ്രസ്ഥാനം മാത്രമായിരുന്നു.

കേവലം 45 രൂപ മാത്രം വാങ്ങി അറബി അധ്യാപകര്‍ പാര്‍ട്ട് ടൈം ജോലി നോക്കേണ്ടി വന്ന അവസ്ഥയില്‍ നിന്ന് ഉന്നമനത്തിന് ഉയര്‍ന്ന പടവുകളിലേക്ക് ഉയര്‍ത്തിക്കൊണ്ട് വന്നത് മുസ്ലിം ലീഗാണ്. പ്രൊഫഷണല്‍ പൊതു വിദ്യാഭ്യാസം മലബാര്‍ സ്‌റ്റേറ്റിന് അപ്രാപ്യമായ കാലഘട്ടവും പാഠപുസ്തകങ്ങളില്‍ ഇസ്ലാമിക വിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞു നിന്നിരുന്ന കാലഘട്ടവും നമുക്ക് മറക്കാതിരിക്കുക. ഇതിന് മാറ്റമുണ്ടാക്കിയത് മുസ്ലിം ലീഗായിരുന്നു. പള്ളികളും മദ്രസകളും പണിയാന്‍ സര്‍ക്കാറിനോട് സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണമെന്ന മലബാറിന്റെ നിയമം മാറ്റിയെടുത്തത് മുസ്ലിം ലീഗായിരുന്നു.

വിമോചന സമരാനന്തരമുള്ള തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വമ്പിച്ച വിജയം നേടി. മഹനായ സി എച്ചിന്റെ ധൈഷണികമായ നേതൃത്വം ലീഗിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. രാജ്യ താല്‍പര്യം സംരക്ഷിക്കാനും സമുദായത്തിന് കാവലേകാനും മുസ്ലിം ലീഗ് എന്നും ശ്രമിച്ചു പോന്നു. ഇന്ന് മുസ്ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് പറയുന്ന വെള്ളാപ്പള്ളി നടേശന്റെയും, അച്യുതാനന്ദന്റെയും മുന്‍ഗാമികളായി അന്നുണ്ടായത് കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാക്കന്മാരാണ്. സ്വാതന്ത്രാനന്തരം ഇന്ത്യ വിഭജിക്കപ്പെടുകയും മുസ്ലിം ലീഗിന് രൂപം നല്‍കുകയും ചെയ്ത സമയത്ത് മൊറാര്‍ജി ദേശായിയും, വല്ലഭായ് പട്ടേലും, സി.കെ ഗോവിന്ദന്‍ നായരുമെല്ലാം നിറഞ്ഞ മഞ്ഞ ക്കണ്ണോടെയായിരുന്നു ലീഗിനെ കണ്ടെത്.

ലീഗിന്റെ ലക്ഷ്യം അധികാരമല്ല അതിനു വേണ്ടി ഉണ്ടാക്കിയതുമല്ല മുസ്ലിം ലീഗ്. അസ്തിത്വ സംരക്ഷണമാണ് ലീഗിന്റെ ലക്ഷ്യം. അധികാരത്തിന് വേണ്ടി പാര്‍ട്ടി പിരിച്ചുവിടണമെന്ന് വാദിച്ച ചില അധികാര മോഹികള്‍ ഉണ്ട്. പക്ഷേ ഖാഇദെ മില്ലത്തിന്റെ നേതൃത്വത്തില്‍ ഉറച്ചു നിന്ന മുസ്ലിം നായകന്മാര്‍ ന്യൂനപക്ഷത്തിന് കാവലാളാവുകയായിരുന്നു. വര്‍ഗീയത എന്നാല്‍ എന്താണെന്നറിയാത്തവരാണ് ലീഗില്‍ വര്‍ഗീയത ആരോപിക്കുന്നത്. വര്‍ഗീയത പ്രവര്‍ത്തനത്തിലാണെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടവരാണിവര്‍. നെഹ്‌റുവും, രാജാജിയും ഇന്ദിരാഗാന്ധിയും, മൊയ്തു മൗലവിയും, ഇ.എം.എസും അച്യുതമേനോനും എല്ലാം ലീഗിന്റെ പിന്തുണ തേടിയിട്ടുണ്ട്. ലീഗുമായി കൂട്ടുകൂടിയിട്ടുണ്ട്. അതിന്റെ പേരില്‍ അവരെ വര്‍ഗീയ വാദികളെന്ന് പറയാന്‍ തല്‍പരകക്ഷികള്‍ തയ്യാറാവുമോ?

ഇവിടെ നടക്കുന്ന കലാപങ്ങള്‍ക്ക് കാരണം മുസ്ലിം ലീഗാണെന്നതാണ് പുതിയ കണ്ടത്തല്‍. ജംഷഡ്പൂരിലും, മുറാദാബാദിലും, മീററ്റിലും, ഗോധ്രയിലും, അഹമ്മദാബാദിലും, ജമ്മുവിലും പഞ്ചാബിലും തുടങ്ങി മുസ്ലിം ലീഗിന് ഒരു ശാഖപോലുമില്ലാത്ത സ്ഥലങ്ങളില്‍ പോലും വര്‍ഗീയതയുണ്ടാവുന്നതിന്റെ കാരണം മുസ്ലിം ലീഗാണോ? മുസ്ലീം ലീഗിനെ വിമര്‍ശിച്ച് നടക്കുന്നവരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നവര്‍ മതേതരത്വം പൂശി നടക്കുന്ന കപട മതേതരവാദികളാണ്. 'വര്‍ഗീയതയുടെ പുതപ്പിനകത്ത് കിടന്നുറങ്ങുന്നവരാണ്, അവസരവാദ രാഷ്ട്രീയത്തിന്റെ അനുഭവ ചരിത്രം മാത്രം അയവിറക്കാനുണ്ടാവുന്ന ഇക്കൂട്ടര്‍ക്ക് ലീഗ് എന്തു ചെയ്താലും കുറ്റം മാത്രമെ ഉണ്ടാവുകയുള്ളൂ.'

ലീഗിന്റെ രക്തത്തിനായി ദാഹിച്ച് വലഞ്ഞ് നടക്കുന്ന ഡ്രാക്കുളന്മാരും അനവധിയാണ്. ഇസ്‌ലാമിക സംരക്ഷക വേഷം ധരിച്ച് നടക്കുന്ന ഇവര്‍ വേദികളായ വേദികളില്‍ മുസ്ലിം ലീഗിനെ വിമര്‍ശിക്കാന്‍ വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. മൗദൂദിയുടെ ചിന്താധാരയില്‍ നിന്ന് ഉദയം ചെയ്ത ആദര്‍ശവും പേറി നടക്കുന്ന രാജ്യത്തിന്റെ വക്താക്കളായ ജമാഅത്തെ ഇസ്ലാമി ലീഗിനെ കടുത്ത എതിര്‍പ്പോടുകൂടി മാത്രമാണ് സമീപിച്ചിട്ടുള്ളത്. മത രാഷ്ട്രവാദം ഇന്ത്യയുടെ അഖണ്ഡതയ്ക്ക് യോജിക്കാത്തതിനാലാണ് ലീഗ് അത് എതിര്‍ത്തത്.

മുസ്ലിം ലീഗും വിമര്‍ശകരും



Keywords : Article, Muslim-League, Politics, Election, Irshad Hudavi Bedira.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia