Pathram Movie | 'പത്രം' ഇന്നും മലയാളി മനസിൽ നിറഞ്ഞോടുന്നു, ഒപ്പം വിശ്വനാഥനും!

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) 'പത്രം' സിനിമ ഇറങ്ങിട്ട് 25 വർഷം പൂർത്തിയാകുന്നു. 1999 ഫെബ്രുവരി 19 നായിരുന്നു റിലീസ് ആയത്. 1999ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. മാധ്യമ രംഗത്തെ കിടമത്സരവും പത്രപ്രവർത്തന മേഖലയിലെ മൂല്യച്യുതിയും മൂലധന ശക്തികളുടെ കടന്നു കയറ്റവും അവരുടെ അധോലോക ബന്ധങ്ങളും അനാവരണം ചെയ്യുന്ന പത്രത്തിനിന്നും കാലിക പ്രസക്തിയുണ്ട്, മാധ്യമരംഗം അന്നത്തേക്കാളും അധപതിപ്പിച്ചിരിക്കുന്ന ഇക്കാലയളവിൽ പ്രത്യേകിച്ചും. ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ ലേലത്തിന് ശേഷം ജോഷി - രഞ്ജി പണിക്കർ - സുരേഷ് ഗോപി ത്രയം ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ പത്രത്തെ നല്ല പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

Pathram Movie | 'പത്രം' ഇന്നും മലയാളി മനസിൽ നിറഞ്ഞോടുന്നു, ഒപ്പം വിശ്വനാഥനും!

 സുരേഷ് ഗോപിയുടെ കരിയറിൽ ഭരത് ചന്ദ്രനടക്കമുള്ള ഫയർ ബ്രാൻ്റ് കഥാപാത്രങ്ങളുടെ സൃഷ്ടാവായ രഞ്ജി പണിക്കർ, ഫയർ ഒട്ടും ചോർന്ന് പോകാതെയാണ് പത്രത്തിലെ നന്ദഗോപാലിനെയും സൃഷ്ടിച്ചത്. സുരേഷ് ഗോപിയുടെ ജനകീയ കഥാപാത്രങ്ങളിൽ പത്രത്തിലെ നന്ദഗോപാലിനും ഒരിടമുണ്ട്. മിമിക്രി, നാടക വേദികളിലൂടെ സജീവമാവുകയും ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ മുഖം കാണിക്കുകയും ചെയ്ത അന്തരിച്ച നടൻ എൻ എഫ് വർഗ്ഗീസ്, ഡെന്നീസ് ജോസഫ് രചന നിർവഹിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂതിലെ വില്ലൻ വേഷത്തിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധേയനാവുന്നത്. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ ചിത്രങ്ങളിലൂടെ അദ്ദേഹം ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായി മാറി.

Pathram Movie | 'പത്രം' ഇന്നും മലയാളി മനസിൽ നിറഞ്ഞോടുന്നു, ഒപ്പം വിശ്വനാഥനും!

 ആകാശദൂതിലെ കേശവന് ശേഷം സല്ലാപത്തിലെ ചന്ദ്രൻ നായരും ലേലത്തിലെ കടയാടി രാഘവനുമെല്ലാം ശ്രദ്ധ നേടിയെങ്കിലും എൻ എഫിൻ്റെ ജനകീയത ഉച്ഛസ്ഥായിയിലെത്തുന്നത് പത്രത്തിലെ വിശ്വനാഥനിലൂടെയാണ്. നായകനൊപ്പം കരുത്തരായിരുന്നു രഞ്ജി പണിക്കരുടെ വില്ലൻമാരും. വില്ലൻ എന്നതിലുപരി പ്രതിനായകൻ എന്ന വിശേഷണമായിരിക്കും ഇവർക്ക് അനുയോജ്യം. ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദയായാലും മാഫിയയിലെ സൂര്യദേവരാജ ഗൗഡയായലും കമ്മീഷണറിലെ മോഹൻ തോമസ് ആയാലും നായകനൊപ്പം കട്ടക്ക് നിൽക്കും. എന്നാൽ നായകനും മുകളിൽ വന്ന ഒരേയൊരു പ്രതിനായകനേ രഞ്ജിയുടെ തൂലികയിൽ പിറന്നിട്ടുള്ളൂ, അതാണ് വിശ്വനാഥൻ. കൊച്ചിയെന്ന മഹാനഗരത്തെ സ്വന്തം വിരൽ തുമ്പിൽ നിയന്ത്രിക്കുന്ന വിശ്വനാഥൻ. ജോഷിയുടെ പത്രത്തിലെ വിശ്വനാഥൻ.

തുടർ വർഷങ്ങളിൽ രഞ്ജി പണിക്കർ, രഞ്ജിത് എന്നിവർ രചന നിർവഹിച്ച് ജോഷി, ഷാജി കൈലാസ് എന്നിവർ സംവിധാനം ചെയ്ത മാസ് - ആക്ഷൻ ചിത്രങ്ങളിലെ പ്രധാന പ്രതിനായക വേഷം എൻ എഫ് വർഗ്ഗീസിനായിരുന്നു. എക്സ് നക്സലും, ജാഗ്രത എന്ന വർത്തമാന പത്രത്തിൻ്റെ എല്ലാമെല്ലാമായ ശേഖരേട്ടൻ എന്ന കഥാപാത്രം അന്തരിച്ച നടൻ മുരളിയുടെ കരിയറിലെ പ്രധാന വേഷങ്ങളിലൊന്നാണ്. 'വേണമെങ്കിൽ ശേഖരനെ നിനക്ക് കൊല്ലാം, ഇവിടെ വച്ചവസാനിപ്പിക്കാം. പക്ഷേ, ഒരുപാട് തവണ മരണത്തിൽ നിന്നും നീന്തിക്കയറിയ ഈ ശരീരവും മനസ്സും നിൻ്റെ മുന്നിൽ കീഴടങ്ങി കാണണമെങ്കിൽ അതിനിനിയൊരു നൂറ് ജന്മം കൂടി ജനിക്കണം നീ.... നായായും നരിയായും പിന്നെ നരനായിട്ടും.....' എന്ന മുരളിയുടെ തകർപ്പൻ ഡയലോഗ് വർഷങ്ങളോളം മിമിക്രി താരങ്ങൾ ഏറ്റു പറഞ്ഞു.

90കളിൽ ബിജു മേനോന് ഏറ്റവും കൂടുതൽ കയ്യടി നേടിക്കൊടുത്ത വേഷമായിരുന്നു പത്രത്തിലെ എസ് പി ഫിറോസ് മുഹമ്മദ് ഐപിഎസ്. ഈ കഥാപാത്രത്തിന് മാത്രമായി ഇപ്പോഴും ഒരു ഫാൻ ബേയ്സ് ഉണ്ട്. പിൽക്കാലത്ത് അസംഖ്യം പോലീസ് റോളുകൾ ചെയ്യാൻ ബിജു മേനോന് അവസരം കിട്ടിയെങ്കിലും അവക്കെല്ലാം ഫിറോസ് മുഹമ്മദിൻ്റെ നിഴലാകാനേ കഴിഞ്ഞുള്ളൂ. മഞ്ജു വാര്യരുടെ ദേവിക ശേഖറും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു.

ഈ ചിത്രത്തിൽ പ്രധാന താരങ്ങളെ കൂടാതെ വിജയകുമാർ, ജഗന്നാഥ വർമ്മ, സ്ഫടികം ജോർജ്, കൊച്ചിൻ ഹനീഫ, ജനാർദ്ധനൻ, മോഹൻരാജ്, മോഹൻ ജോസ്, ജോസ് പ്രകാശ്, എം എസ് തൃപ്പൂണിത്തുറ, ടി പി മാധവൻ, സുകുമാരി, റീന, അഭിരാമി, ശരത് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പത്രം എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്നത് ഈ സിനിമയാകും. പത്രങ്ങൾ തമ്മിലുള്ള കിടമത്സരമായിരുന്നു ഈ ചിത്രത്തിൻ്റെ പ്രേമേയം. അത് മലയാളി ശരിക്കും ആസ്വദിക്കുകയും ചെയ്തു. മാധ്യമങ്ങൾക്ക് സമൂഹത്തിൽ ഒരു വ്യക്തത ഉണ്ടാക്കി കൊടുത്ത ചിത്രം കൂടിയായിരുന്ന ഈ പത്രം.

Pathram Movie | 'പത്രം' ഇന്നും മലയാളി മനസിൽ നിറഞ്ഞോടുന്നു, ഒപ്പം വിശ്വനാഥനും!

Keywords: Articals, Movies, Entertainment, Cinema, Movie, Pathram, Suresh gopi, 25 years of Malayalam Super Hit Movie Pathram
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia