Unni Mukundan | 'ഹൃദയഭേദകമായ ഈ വാര്‍ത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല'; 6 വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍
Jul 29, 2023, 18:44 IST
കൊച്ചി: (www.kvartha.com) ആലുവയിലെ ആറുവയസുകാരിയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഹൃദയഭേദകമായ ഈ വാര്‍ത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ലെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: ഹൃദയഭേദകമായ ഈ വാര്‍ത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. കുടുംബത്തിന് വേണ്ടി എന്റെ പ്രാര്‍ത്ഥനകള്‍. നമ്മള്‍ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മള്‍ അറിയണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും?
അതേസമയം ചാന്ദ്നി കൊലക്കേസില്‍ പ്രതി അസ് ഫാക് ആലം കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നുവെന്നും കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
അസ് ഫാക് ആലത്തെ ആലുവ മാര്‍കറ്റില്‍ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങുകയായിരുന്നു. വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ട് കൂടി പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പൊലീസ് വാഹനം ജനങ്ങള്‍ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു.
മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെയും നീതു കുമാരിയുടെയും മകളാണ് കൊല്ലപ്പെട്ട ചാന്ദ്നി. രാംധറും ഭാര്യ നീതു കുമാരിയും വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ആലുവയിലെ പെരിയാര്‍ തീരത്ത് ശനിയാഴ്ചയാണു ചാന്ദ്‌നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്. മാലിന്യക്കൂമ്പാരത്തിനുള്ളില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടിയെ പണം വാങ്ങിച്ചു മറ്റൊരാള്‍ക്കു കൈമാറിയെന്നായിരുന്നു പിടിയിലായ അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണു കുട്ടിയെ കൈമാറിയതെന്നും സകീര്‍ ഹുസൈന്‍ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസ് ഫാക് പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ അസ്ഫാക് മാത്രമാണ് കൃത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.
Keywords: Kochi. News, Kerala, Actor, Unni Mukundan, Actor Unni Mukundan on Chandhini murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.