Follow KVARTHA on Google news Follow Us!
ad

N Haridas | സിപിഎം ശ്രമം ജോസഫ് പാംപ്ലാനി പിതാവിന്റെ വായടക്കാനെന്ന് എന്‍ ഹരിദാസ്

'ആരുടെ മുഖമാണ് വികൃതമാകുന്നതെന്ന് പൊതുസമൂഹത്തിന് മനസിലായി' BJP District President, N Haridas, MV Jayarajan

കണ്ണൂര്‍: (www.kvartha.com) യാഥാര്‍ഥ്യം തുറന്ന് പറഞ്ഞ തലശ്ശേരി അതിരൂപത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പിതാവിന്റെ വായടക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ്. എം വി ജയരാജന്‍ പറഞ്ഞത് ആര്‍എസ്എസിനെയാണ് പാംപ്ലാനി പിതാവ് പറഞ്ഞതെന്നാണ്. ആര്‍എസ്എസിനെയാണ് പറഞ്ഞതെങ്കില്‍ എം വി ജയരാജന്‍ എന്തിനാണ് ഇത്ര പ്രകോപിതനാകുന്നത്. ആര്‍എസ്എസിനെയാണ് പറഞ്ഞതെങ്കില്‍ ബിഷപിനെ അംഗീകരിക്കുകയാണ് സിപിഎം നേതൃത്വം ചെയ്യേണ്ടത്.

പിതാവ് സത്യം തുറന്ന് പറഞ്ഞപ്പോള്‍ ആരുടെ മുഖമാണ് വികൃതമാകുന്നതെന്ന് പൊതുസമൂഹത്തിന് മനസിലായി. രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല അപോസ്തലന്‍മാരായ രക്തസാക്ഷികളെന്നാണ് തലശ്ശേരി അതിരൂപത ആര്‍ച് ബിഷപ് മാര്‍ പാംപ്ലാനി പറഞ്ഞത്. രാഷ്ട്രീയ രക്തസാക്ഷികളില്‍ അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരുമുണ്ട്. പ്രകോപനത്തിനിടെ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചവരും അക്കൂട്ടത്തിലുണ്ടാകാം. അതില്‍ വെടിയേറ്റ് മരിച്ചവരും വെള്ളത്തില്‍ വീണ് മരിച്ചവരുമുണ്ടാകാമെന്നുമാണ് പിതാവ് പറഞ്ഞത്. എന്നാല്‍ ധര്‍മ്മത്തിനും നീതിക്കും വേണ്ടി രക്തസാക്ഷികളായവരാണ് അപ്പോസ്തലന്‍മാര്‍.

Kannur, News, Kerala, BJP, N Haridas, CPM, BJP District President N Haridas against CPM.

കുത്തുപറമ്പ് വെടിവെപ്പ് നടന്നത് അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെ അപായപ്പെടുത്താനും കൊല്ലാനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിപിഎമ്മുകാര്‍ കൂത്തുപറമ്പിലെത്തി പദ്ധതിയിട്ടപ്പോഴാണ്. അവിടെ എം വി രാഘവനെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ നിര്‍ദ്ധേശ പ്രകാരമാണ് വെടിവെച്ചത്. അന്ന് വെടികൊണ്ട് മരിച്ചവരുടെ രക്തസാക്ഷി ദിനവും എം.വി. രാഘവന്റെ ചരമ ദിനവും ഒന്നിച്ച് കൊണ്ടാടുന്ന പാര്‍ടിയാണ് സിപിഎം.

പുന്നപ്ര വയലാറില്‍ വാരിക്കുന്തവുമായി പോലീസിനെ അക്രമിച്ചപ്പോഴാണ് വെടിവെപ്പുണ്ടായത്. വിഷം കഴിച്ചവനും തൂങ്ങിച്ചത്തവനും ബോംബ് നിര്‍മ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവനും സിപിഎമ്മിന് രക്തസാക്ഷിയാണ്. സമൂഹത്തില്‍ മറ്റുള്ളവരെ അക്രമിക്കാന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ കൊല്ലപ്പെട്ടവനും രക്തസാക്ഷിയാണ്. അത്തരത്തില്‍ മരിച്ചവരല്ല അപ്പോസ്തലന്‍മാരെന്നാണ് ബിഷപ്പ് ഉദ്ധേശിച്ചത്. ആ ബിഷപ്പിനെ നാടു കടത്തുന്നതിന് വേണ്ടിയാണ് ജയരാജന്‍മാരുടെ ഗുണ്ടായിസം. അത്തരത്തിലുള്ള ഗുണ്ടായിസം കൊണ്ട് ബിഷപ്പിനെ ഒറ്റപ്പെടുത്താന്‍ സാധിക്കില്ല. യാഥാര്‍ത്യം വിളിച്ച് പറയുന്ന മതമേലധ്യക്ഷന്‍മാരെ ഭീഷണിപ്പെടുത്തുകയാണ് സിപിഎം നേതാക്കള്‍ ചെയ്യുന്നത്.

ഇതൊന്നും സമൂഹം അംഗീകരിക്കില്ലെന്നും ബിഷപ്പ് പറഞ്ഞതിനെ അംഗീകരിക്കുയുമാണ് സിപിഎം നേതാക്കള്‍ വേണ്ടതെന്നും ഹരിദാസ് പറഞ്ഞു. രക്തസാക്ഷികളെയല്ല മറിച്ച് എങ്ങിനെ മരിച്ചാലും അവര്‍ക്ക് രക്തസാക്ഷി പരിവേഷം നല്‍കുന്ന സിപിഎം നിലപാടിനെതിരെയുമാണ് ബിഷപ്പ് പ്രതികരിച്ചത്. എം വി ജയരാജന്റെ കാപ്സ്യൂള്‍ സിപിഎം അണികള്‍ പോലും അംഗീകരിക്കില്ലെന്ന് വ്യക്തമാണ്. ബിഷപ് പറഞ്ഞത് സിപിഎമിനെതിരെയാണെന്ന് വ്യക്തമായത് കൊണ്ടാണ് ഇ പി ജയരാജനും എം വി ജയരാജനും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റുമടക്കമുള്ള നേതാക്കള്‍ പ്രകോപിതരായി രംഗത്ത് വന്നിട്ടുള്ളതെന്നും ഹരിദാസ് പറഞ്ഞു.

Keywords: Kannur, News, Kerala, BJP, N Haridas, CPM, BJP District President N Haridas against CPM.

Post a Comment