ഇസ്ലാമാബാദ്: (www.kvartha.com) പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിൽ 90 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ പാകിസ്താൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ഉത്തരവിട്ടു. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് (PTI) പാർടിയാണ് രണ്ട് പ്രവിശ്യകളും ഭരിച്ചിരുന്നത്. എന്നാൽ, ജനുവരി 14, 18 തീയതികളിൽ പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ അസംബ്ലികൾ പിരിച്ചുവിട്ടിരുന്നു. രണ്ട് പ്രവിശ്യകളിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് വൈകുന്നത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച കോടതി സ്വമേധയാ നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് ഉമർ അത്താ ബാൻഡിയലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചു, മൂന്ന് പേരുടെ ഭൂരിപക്ഷത്തിൽ പാസാക്കി.
പാകിസ്താനിൽ പരമ്പരാഗതമായി പ്രവിശ്യാ, ദേശീയ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടത്തുന്നത്. ഈ വർഷം ഒക്ടോബറിലാണ് പൊതുതെരഞ്ഞെടുപ്പ്. ഭരണഘടന പ്രകാരം ഒരു പ്രവിശ്യാ അസംബ്ലി പിരിച്ചുവിട്ട് 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണം. ഫെബ്രുവരി 21 ന്, പിടിഐയിൽ നിന്നുള്ള പ്രസിഡന്റ് ആരിഫ് അൽവി ഏകപക്ഷീയമായി രണ്ട് പ്രവിശ്യകളിലെയും തെരഞ്ഞെടുപ്പ് തീയതിയായി ഏപ്രിൽ ഒമ്പത് പ്രഖ്യാപിച്ചു. ഇത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചു. അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ടോ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
നിലവിൽ ഇടക്കാല സർകാരുകൾ നടത്തുന്ന രണ്ട് പ്രവിശ്യകളിലെ തെരഞ്ഞെടുപ്പിന് ഈ തീരുമാനം വഴിയൊരുക്കി. ഏപ്രിൽ ഒമ്പതിന് തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്റ് ആരിഫ് അൽവിയുടെ ഉത്തരവ് പഞ്ചാബ് അസംബ്ലിക്ക് ബാധകമാകുമെന്നും എന്നാൽ ഖൈബർ പഖ്തൂൺഖ്വ നിയമസഭയ്ക്ക് ബാധകമല്ലെന്നും കോടതി വിധിച്ചു. പ്രവിശ്യാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ ഗവർണറോട് സുപ്രീം കോടതി ഉത്തരവിട്ടു. പ്രസിഡന്റും പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷനും കൂടിയാലോചനയ്ക്ക് ശേഷം പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കണമെന്നും കോടതി വ്യക്തമാക്കി.
കോടതി വിധിയോട് പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിരുന്ന ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പിടിഐയുടെ ധാർമിക വിജയമാണ് കോടതി വിധി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഗവൺമെന്റ് ദയനീയമായി പരാജയപ്പെട്ടതിനാൽ, നേരത്തെയുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇംറാൻ ഖാന് ഗുണം ചെയ്യുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പ്രവിശ്യാ തിരഞ്ഞെടുപ്പുകൾ വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആക്ഷേപമുണ്ട്.
Keywords: Islamabad, News, World, Pakistan, Court Order, Pakistan top court orders polls in two provinces within 90 days.