കൊൽക്കത്ത: (www.kvartha.com) പശ്ചിമ ബംഗാളിൽ മുർഷിദാബാദ് ജില്ലയിലെ സാഗർദിഗി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥിക്ക് അട്ടിമറി വിജയം. കോൺഗ്രസ് സ്ഥാനാർഥി ബെയ്‌റോൺ ബിശ്വാസ് 22,980 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ദേബാശിഷ് ബാനർജിയെ തോൽപിച്ചത്. ദേബാഷിസ് ബാനർജി മമത ബാനർജിയുടെ അകന്ന ബന്ധുവാണ്.
ബിശ്വാസ് 80,566 വോട്ടുകളും ബാനർജി 58,246 വോട്ടുകളും ബിജെപിയുടെ ദിലീപ് സാഹ 23,134 വോട്ടുകളും നേടി. സ്വന്തം ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ ചൗധരിക്ക് അഭിമാന പോരാട്ടമായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞതോടെ 294 അംഗ നിയമസഭയിൽ പാർട്ടിക്ക് ആദ്യ സീറ്റും നേടനായി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - ഇടത് സഖ്യത്തിന് ഒരു സീറ്റും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വർഷം ഡിസംബറിൽ സംസ്ഥാന മന്ത്രി സുബ്രത സാഹയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2011 മുതൽ തൃണമൂൽ ഈ സീറ്റിൽ വിജയിക്കുകയും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 50,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു. 1977 മുതൽ 2006 വരെ തുടർച്ചയായി ഏഴ് തവണ സിപിഎം വിജയിച്ച മണ്ഡലമാണ് സാഗർദിഘി. സാഗർദിഗിയിൽ തൃണമൂലിന്റെ പരാജയം, ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസ്-സിപിഎം സഖ്യത്തിലേക്ക് മാറിയിട്ടുണ്ടോ എന്ന ചർച്ചയിലേക്ക് നയിച്ചു. സാഗർദിഗിയിൽ 63% ന്യൂനപക്ഷ വോട്ടുണ്ട്. 51 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഇവിടെ വിജയിക്കുന്നത്.
Keywords: Kolkata, News, National, By-election, Congress, Congress Leads From West Bengal Assembly Seat In Setback For Mamata Banerjee's TMC.