Cervical Cancer | 'പെൺകുട്ടികൾക്ക് ഗര്‍ഭാശയ മുഖ കാന്‍സറിനെതിരായ വാക്സിനേഷൻ ജൂണിൽ ആരംഭിക്കും'; ആദ്യഘട്ടത്തിൽ 6 സംസ്ഥാനങ്ങൾ; രാജ്യത്ത് ഓരോ 8 മിനിറ്റിലും ഒരു സ്ത്രീക്ക് ജീവൻ നഷ്ടപ്പെടുന്ന അർബുദം
Feb 13, 2023, 11:16 IST
ന്യൂഡെൽഹി: (www.kvartha.com) ഒമ്പത് മുതൽ 14 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്കായി ഗര്‍ഭാശയ മുഖ കാന്‍സറി (Cervical Cancer) നെതിരെയുള്ള വാക്‌സിൻ സർക്കാർ ജൂണിൽ നൽകിത്തുടങ്ങിയേക്കും. തുടക്കത്തിൽ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ വാക്‌സിൻ നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടക, തമിഴ്‌നാട്, മിസോറാം, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 2.55 കോടി പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്‌സിനേഷൻ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.
യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൽ എച്ച്‌പിവി വാക്‌സിൻ ഉൾപ്പെടുത്തുന്നതിനുള്ള മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. 2026 ഓടെ 16.02 കോടി ഡോസ് വാക്സിൻ വാങ്ങുന്നതിനായി ഏപ്രിലിൽ സർക്കാർ ആഗോള ടെൻഡർ പുറപ്പെടുവിച്ചേക്കും.
കഴിഞ്ഞ മാസമാദ്യം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഗര്‍ഭാശയ മുഖ കാന്‍സറിനെതിരെയുള്ള വാക്സിൻ സെർവാവാക് (CERVAVAC) പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനാണിത്. രണ്ട് ഡോസുള്ള വാക്സിൻ സ്വകാര്യ വിപണിയിൽ 2,000 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്.
ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് ഗര്‍ഭാശയ മുഖം എന്നു പറയുന്നത്. സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന കാന്‍സര്‍ ആണിത്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 80,000 സ്ത്രീകളിൽ ഗര്‍ഭാശയ മുഖ കാന്‍സർ സ്ഥിരീകരിക്കുകയും 35,000 സ്ത്രീകൾ അത് മൂലം മരിക്കുകയും ചെയ്യുന്നു. സെർവിക്കൽ കാൻസർ ബാധിച്ച് രാജ്യത്ത് ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തെ 10 സ്ത്രീകളിൽ എട്ട് പേരും ഗർഭാശയ അർബുദ ബാധിതരാണെന്ന് കണക്കുകൾ പറയുന്നു.
Keywords: New Delhi, News, National, Girl, Health, Vaccine, Vaccination Of Girls Against Cervical Cancer Likely To Begin In Six States In June.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.