ചെന്നൈ: (www.kvartha.com) പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിന് മജിസ്‌ട്രേറ്റ് തല അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈകോടതി. സിംഗിൾ ജഡ്‌ജിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ആർ സുബ്രഹ്മണ്യൻ, സതി കുമാർ സുകുമാരക്കുറുപ്പ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
ധർമപുരിയിലെ പെണ്ണഗരം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കോൺസ്റ്റബിൾ പി സിദ്ധേശ്വരൻ നൽകിയ അപ്പീലിലാണ് ഹൈകോടതിയുടെ വിധി. ഒരു തടവുകാരന്റെ മരണത്തെത്തുടർന്ന്, സേവന - പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുകയും മൂന്ന് വർഷത്തേക്ക് റാങ്ക് കുറയ്ക്കുന്നതിനുള്ള അച്ചടക്ക നടപടിയും പൊലീസുകാരനെതിരെ സ്വീകരിച്ചിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് അദ്ദേഹം ഹൈകോടതിയിൽ ഹർജി നൽകി, എന്നാൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ ശിക്ഷ വിധിച്ചത് ശരിയാണെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ജഡ്‌ജ് ഹർജി തള്ളി. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്. അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകാൻ മജിസ്‌ട്രേറ്റ് തല അന്വേഷണത്തെ ആശ്രയിക്കുന്നത് അപാകതയാണെന്ന അപ്പീൽക്കാരന്റെ അഭിഭാഷകന്റെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.
അച്ചടക്ക നടപടികൾ തുടങ്ങുന്നതിന് മജിസ്‌ട്രേറ്റ് തല അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കാമെന്നും എന്നാൽ കുറ്റം തെളിയിക്കുന്ന തെളിവായി കണക്കാക്കാനാവില്ലെന്നും അത് സ്വതന്ത്ര തെളിവുകളിലൂടെ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു.
Keywords: Chennai, News, National, Court, Court Order, High Court, Police, Magisterial inquiry report can't be basis for taking disciplinary proceedings against cops: Madras HC.