Follow KVARTHA on Google news Follow Us!
ad

Earthquake | തുർക്കിയിൽ 24 മണിക്കൂറിനിടെ നാലാം തവണയും ഭൂമി കുലുങ്ങി; ദുരന്തത്തിൽ വിറങ്ങലിച്ച് സിറിയയും തുർക്കിയും; മരണസംഖ്യ 8 മടങ്ങ് വരെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന

News,World,WHO,Death,Earthquake, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അങ്കാറ:  (www.kvartha.com) സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ എട്ട് മടങ്ങ് വരെ ഉയർന്നേക്കാമെന്ന്  ലോകാരോഗ്യ സംഘടന (WHO) ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ ഇരു രാജ്യങ്ങളിലെയും മരണസംഖ്യ 4000 കടന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഗാസിയാൻടെപ് നഗരത്തിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇതിന് ശേഷവും ഇരു രാജ്യങ്ങളും പലതവണ കുലുങ്ങി. തുർക്കിയിൽ ചൊവ്വാഴ്ച വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ നാലാം തവണയാണ് രാജ്യത്ത് ഭൂമി കുലുക്കമുണ്ടായത്. ചൊവ്വാഴ്ചത്തെ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയിട്ടുണ്ട്. 

തണുത്ത കാലാവസ്ഥ ബുദ്ധിമുട്ടുകൾ വർധിപ്പിക്കുമെന്നും നിരവധി പേർ ഭവനരഹിതരാകാമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രക്ഷാപ്രവർത്തകർ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന സമയത്താണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.  ദുരന്തബാധിത പ്രദേശങ്ങളിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുകയാണ്. തണുപ്പിലും മഞ്ഞുവീഴ്ചയിലും അവശിഷ്ടങ്ങളുടെ പർവതങ്ങൾക്കിടയിൽ രക്ഷപ്പെട്ടവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നുണ്ട്. 




ഭൂകമ്പത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ആയിരക്കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ ആശുപത്രികളിൽ നടക്കുന്നുണ്ടെങ്കിലും ആശുപത്രികളും നിറഞ്ഞു കവിഞ്ഞതിനാൽ ഇരകളെ മുഴുവൻ പ്രവേശിപ്പിക്കാനായില്ല. പുതിയ കണക്കുകൾ പ്രകാരം സിറിയയിൽ മരണസംഖ്യ 1444 ആയും തുർക്കിയിൽ 2379 ആയും ഉയർന്നിട്ടുണ്ട്. തുർക്കിയിലെ 10 പ്രവിശ്യകളിലായി 14,483 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. 

തുർക്കിയിൽ ഇതുവരെ 7340 പേരെ രക്ഷപ്പെടുത്തി. സിറിയയിൽ പരിക്കേറ്റവരുടെ എണ്ണം കുറഞ്ഞത് 3411 ആണ്. ഭൂകമ്പം ബാധിച്ച തുർക്കിയെ സഹായിക്കാൻ ഇന്ത്യയിൽ നിന്ന് ദുരന്ത നിവാരണ സേന പുറപ്പെട്ടിട്ടുണ്ട്. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ നിരവധി പേർ മരിച്ചതായി എൻഡിആർഎഫ് ഓഫീസർ മുഹ്‌സിൻ  ശാഹിദി അറിയിച്ചു. ഇത് കണക്കിലെടുത്ത് എൻഡിആർഎഫിന്റെ രണ്ട് ടീമുകളെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഗാസിയാബാദിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും ആവശ്യമായ ഉപകരണങ്ങളുമായി എൻഡിആർഎഫ് സംഘം തുർക്കിയിലേക്ക് പുറപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Keywords: News, World, WHO, Death, Earthquake, Deaths May Rise 8 Times, WHO's Grim Forecast After Turkey-Syria Earthquake.

Post a Comment