തേനി: (www.kvartha.com) പിടിച്ചെടുത്ത കഞ്ചാവ് കോടതിയിൽ ഹാജരാക്കാതെ മറിച്ചു വിൽപന നടത്തിയെന്ന ആരോപണത്തിൽ പൊലീസുകാരന് സസ്പെൻഷൻ. തമിഴ് നാട് കുമളി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളും ചിന്നമന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ നല്ല തമ്പിയെയാണ് സസ്പെൻഡ് ചെയതത്.
കുമളി, കൂടല്ലൂർ നോർത്, സൗത് പൊലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട കോടതി ജോലിക്കാണ് ഇയാളെ നിയോഗിച്ചിരുന്നത്. തൊണ്ടി മുതലായി കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയ കഞ്ചാവ് കച്ചവടക്കാർക്ക് മറിച്ചു വിറ്റെന്നാണ് കേസ്.
നല്ലതമ്പി മാഫിയ സംഘങ്ങൾക്ക് ഇത്തരത്തിൽ കഞ്ചാവ് മറിച്ച് വിൽപന നടത്തുന്നുവെന്ന് കൂടല്ലൂർ പൊലീസ് ഇൻസ്പെക്ടർ പിച്ചയാണ്ടിക്ക് രഹസ്യവിവരം ലഭിച്ചിരുന്നുവെന്നാണ് റിപോർട്. തുടർന്ന് ഇദ്ദേഹം തേനി ജില്ലാ പൊലീസ് മേധാവിക്ക് റിപോർട് നൽകിയിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സ്പെഷ്യൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് വിൽപനക്കാരുമായി നല്ലതമ്പി അടുത്ത ബന്ധം പുലർത്തി വന്നിരുന്നതായി കണ്ടെത്തിയെന്നും ഇതേ തുടർന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തതെന്നും തേനി ജില്ലാ പൊലീസ് മേധാവി പ്രവീൺ ഉമേഷ് ഡോംഗരെ പറഞ്ഞു. അറസ്റ്റിലായ നല്ലതമ്പിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Keywords: News, National, Police, Suspension, Police-station, Court, Cop suspended over links with criminals.