കൊഹിമ: (www.kvartha.com) നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിന് 17 ദിവസം മാത്രം ശേഷിക്കെ, വടക്കുകിഴക്കൻ സംസ്ഥാനത്തിന് ആദ്യ എംഎൽഎയെ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി കളം വിട്ടതോടെ ബിജെപിയുടെ കസെറ്റോ കിമിനി എതിരില്ലാതെ വിജയിച്ചു. കോൺഗ്രസിലെ ഖേകാഷെ സുമി മാത്രമായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ഏക എതിർ സ്ഥാനാർഥി. എന്നാൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കൂടിയായ വെള്ളിയാഴ്ച ഖേകാഷെ സുമി പത്രിക പിൻവലിച്ചതോടെ കസെറ്റോ കിമിനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി നാഗാലാൻഡ് ചീഫ് ഇലക്ടറൽ ഓഫീസർ വി ശശാങ്ക് ശേഖർ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് കിമിനി അകുലുട്ടോ സീറ്റിൽ നിന്ന് എംഎൽഎയാകുന്നത്. 2018ലെ തെരഞ്ഞെടുപ്പിൽ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ (എൻപിഎഫ്) ഖെകഹോ അസുമിയെ 735 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. നേരത്തെ, സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെയും നാഗാലാൻഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും ഉപദേശകനായി കിമിനി പ്രവർത്തിച്ചിരുന്നു.
അതിനിടെ അരുണാചൽ പ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലും ബിജെപി സ്ഥാനാർഥി ലാമു എതിരില്ലാതെ വിജയിച്ചു. ഫെബ്രുവരി 27ന് നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പിൽ തവാങ് ജില്ലയിലെ ലുംല മണ്ഡലത്തിൽ മുൻ ബിജെപി എംഎൽഎ ജാംബെ താഷിയുടെ ഭാര്യ ലാമു മാത്രമായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ച ഏക സ്ഥാനാർഥി. കഴിഞ്ഞ വർഷം നവംബറിൽ ജാംബെ താഷിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഈ വിജയത്തോടെ അരുണാചൽ പ്രദേശിലെ 60 അംഗ നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിയുടെ അംഗബലം 49 ആയി തുടർന്നു. പ്രതിപക്ഷമായ കോൺഗ്രസിനും നാഷണൽ പീപ്പിൾസ് പാർട്ടിക്കും (എൻപിപി) നാല് എംഎൽഎമാർ വീതവും മൂന്ന് സ്വതന്ത്ര എംഎൽഎമാരുമുണ്ട്.
Keywords: News, National, Congress, BJP, Politics, BJP MLA wins unopposed after Congress candidate pulls out of race.