ന്യൂഡെൽഹി: (www.kvartha.com) ദക്ഷിണ ഡെൽഹിയിലെ മൈദാൻ ഗാർഹി മേഖലയിൽ മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നത് ചെറുക്കുന്നതിനിടെ 18 കാരനായ യുവാവ് കുത്തേറ്റു മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 15 വയസുള്ള രണ്ട് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാട്ടി മൈൻസിലെ സഞ്ജയ് കോളനിയിൽ താമസിക്കുന്ന ഹർഷ് എന്ന യുവാവാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഹർഷിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകളും കഴുത്തിൽ ആഴത്തിലുള്ള മുറിവും ഉണ്ടായിരുന്നു. മുത്തശ്ശിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം എയിംസിലേക്ക് മാറ്റി.
തുടർന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് മൈദാൻ ഗാർഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ നിരവധി പേരെ ചോദ്യം ചെയ്തു. വനത്തിലേക്കുള്ള വഴികളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ നിർണായകമായി. ഇതിന്റെ അടിസ്ഥാനത്തിൽ, കൊല്ലപ്പെട്ട ഹർഷിനൊപ്പം അവസാനമായി കണ്ട രണ്ട് കൗമാരക്കാരെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.
'പ്രതികൾ ഹർഷിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തു, എതിർക്കാൻ ശ്രമിച്ചപ്പോൾ കത്തികൊണ്ട് കുത്തുകയും കഴുത്തറുക്കുകയും ചെയ്തു. മോഷ്ടിച്ച മൊബൈൽ ഫോൺ, സിം കാർഡ്, കൊലപാതകത്തിന് ഉപയോഗിച്ച കത്തി, സംഭവസമയത്ത് പ്രതികൾ ധരിച്ചിരുന്ന ഷൂസ് (രക്തം പുരണ്ടത്) എന്നിവ ഇരുവരിൽ നിന്നും കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്', പൊലീസ് പറഞ്ഞു.
Keywords: New Delhi, News, National, Arrest, Arrested, Police, Crime, Delhi Teen killed For Resisting Phone-Snatching Bid.