One More Arrest | കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ ഇടതു പഞ്ചായത് അംഗം മാരക മയക്കുമരുന്ന് വച്ചുപിടിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു അറസ്റ്റു കൂടി; പിടിയിലായത് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ യുവാക്കളില്‍ ഒരാള്‍
May 18, 2022, 10:18 IST
അജോ കുറ്റിക്കന്‍
വണ്ടന്മേട് (ഇടുക്കി): (www.kvartha.com) കാമുകനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിപിഎം പഞ്ചായത് അംഗത്തിന് മാരക ലഹരി വസ്തുവായ എംഡിഎംഎ എത്തിച്ച് നല്‍കിയ ഒരാളെ കൂടി പിടികൂടിയതായി പൊലീസ്. കോഴിക്കോട് ജില്ലക്കാരനായ അശ്വിന്‍ (25) ആണ് അറസ്റ്റിലായത്. ഭര്‍ത്താവിനെ ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ വണ്ടന്മേട് പഞ്ചായത് അംഗമായിരുന്ന സൗമ്യ ഏബ്രഹാമിന് എംഡിഎംഎ എത്തിച്ചു നല്‍കിയതുമായി ബന്ധപ്പെട്ടാണ് അശ്വിന്‍ പിടിയിലായത്.
കോഴിക്കോട് നിന്ന് എംഡിഎംഎ എറണാകുളത്ത് എത്തിച്ചത് അശ്വനാണെന്ന് പൊലീസ് പറഞ്ഞു. ഈ കേസില്‍ മുന്‍പ് പിടിയിലായ ശെഫിന്‍ഷായ്ക്കാണ് അശ്വിന്‍ എറണാകുളത്ത് വച്ച് എംഡിഎംഎ കൈമാറിയത്. ഇയാള്‍ അത് സൗമ്യയുടെ കാമുകന് കൈമാറുകയായിരുന്നു. വണ്ടന്മേട് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ഇതിനായി മാരക ലഹരി മരുന്നായ എംഡിഎംഎ ഭര്‍ത്താവിന്റെ വാഹനത്തില്‍ ഒളിപ്പിച്ചുവയ്ക്കുകയും ഇത് പൊലീസിനെ അറിയിക്കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വണ്ടന്മേട് പൊലീസാണ് സൗമ്യയെ പിടികൂടിയത്. ഇവര്‍ ഭര്‍ത്താവിനെ ഒഴിവാക്കാനായി വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തും കൊല്ലാന്‍ ആലോചന നടത്തിയിരുന്നെന്നും പൊലീസ് പറയുന്നു. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് അംഗങ്ങള്‍ നടത്തിയ പരിശോധനയ്ക്കിടെ പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടുകയായിരുന്നു.
ഇടുക്കി വണ്ടന്മേട് പഞ്ചായതിലെ എല്‍ഡിഎഫ് അംഗം സൗമ്യ സുനിലിനൊപ്പം ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ എറണാകുളം ജില്ലക്കാരായ ശെഫിന്‍(24), ശാനവാസ് എന്നിവരും അന്ന് അറസ്റ്റിലായി. കാമുകനും വിദേശ മലയാളിയുമായ വണ്ടന്മേട് പഞ്ചായത് പരിധിയില്‍പെട്ട വിനോദുമായി ചേര്‍ന്നാണ് സൗമ്യ കുറ്റകൃത്യത്തിന് പദ്ധതിയിട്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയായ സുനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വില്‍പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കേസില്‍ വഴിത്തിരുവുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സൗമ്യയും കാമുകനും വിദേശ മലയാളിയുമായ വിനോദും സുഹൃത്ത് ശാനവാസും ചേര്‍ന്ന് നടത്തിയ പദ്ധതിയായിരുന്നു വാഹനത്തിലെ മയക്കുമരുന്നെന്ന് പൊലീസ് പറയുന്നു. പദ്ധതി പ്രകാരം സൗമ്യയ്ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ ശേഷം വിനോദ് വിദേശത്തേക്ക് തന്നെ കടന്നു. ഇയാളെ തിരികെ വിളിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാണ്. കേസില്‍ സൗമ്യയും മയക്കുമരുന്ന് എത്തിച്ച ശാനവാസും ശെഫിന്‍ഷായും അറസ്റ്റിലായി. ശാനവാസും ശെഫിന്‍ഷായും ചേര്‍ന്നാണ് 45,000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് നല്‍കിയതെന്നും പൊലീസ് പറഞ്ഞു.
കാമുകനായ വിനോദിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് സൗമ്യ, കുറ്റകൃത്യത്തിന് കൂട്ടുനിന്നതെന്നും ഒരു വര്‍ഷമായി സൗമ്യയും കാമുകനായ വിനോദും വളരെ അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. സുനിലിനെ വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നല്‍കിയോ കെലപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടെങ്കിലും പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.
വിദേശത്ത് നിന്നും സൗമ്യയെ കാണാനായി നിരവധി തവണ എത്തിയിട്ടുള്ള വിനോദ്, ഒരു മാസം മുന്‍പ് വിദേശത്ത് നിന്ന് എറണാകുളത്ത് എത്തുകയും ആഡംബര ഹോടലില്‍ റൂം എടുത്ത് സൗമ്യയെ വിളിച്ച് വരുത്തുകയും ചെയ്തു. ഇവിടെ വച്ചാണ് ഇരുവരും സുനിലിനെ കുടുക്കാന്‍ പദ്ധതിയിട്ടതെന്നും പൊലീസ് പറയുന്നു. കേസില്‍ ഉള്‍പെട്ടതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം സൗമ്യയുടെ രാജി എഴുതിവാങ്ങിയിരുന്നു.
Keywords: Idukki, News, Kerala, Arrest, Arrested, Crime, Police, Case, One more arrested for supplying MDMA to CPM panchayat member.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.