ജനകീയ പ്രക്ഷോഭം; സുഡാന്‍ പ്രധാനമന്ത്രി അബ്ദല്ല ഹംദുക് രാജിവച്ചു
Jan 3, 2022, 12:44 IST
ഖാര്‍തൂം: (www.kvartha.com 03.02.2022) ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ സുഡാന്‍ പ്രധാനമന്ത്രി അബ്ദല്ല ഹംദുക് രാജിവച്ചു. സെന്യത്തിന് അധികാരം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ചു നാളുകളായി സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂമില്‍ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള സൈന്യത്തിന്റെ ശ്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
രാജ്യം നാശത്തിലേക്ക് വഴുതി വീഴുന്നത് തടയാന്‍ പരമാവധി ശ്രമിച്ചെന്നും അതിജീവനത്തെ തന്നെ മോശമായി ബാധിക്കുന്ന തരത്തില്‍ ഗുരുതര സാഹചര്യത്തിലൂടെയാണ് സുഡാന്‍ കടന്നു പോകുന്നതെന്നും രാജിവയ്ക്കുന്നതിന് മുന്‍പ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഹംദുക് പറഞ്ഞു.
പൂര്‍ണമായ ഒരു ജനാധിപത്യ ഭരണം വേണമെന്ന മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞ കുറച്ചു നാളുകളായി വന്‍ പ്രക്ഷോഭമാണ് ഖര്‍തൂമില്‍ അറങ്ങേറുന്നത്. 2021 ഒക്ടോബര്‍ 25നാണ് സൈന്യം അബ്ദല്ല ഹംദുക് സര്‍കാരിനെ പിരിച്ചുവിട്ട് അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് ഹംദുകിനെ വീട്ടുതടങ്കലിലാക്കി.
എന്നാല്‍, 2023 ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന ധാരണയിലെത്തുകയും നവംബറില്‍ ഹംദുകിനെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു. എന്നാല്‍ സൈന്യവുമായി അധികാരം പങ്കുവയ്ക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമുയരുകയായിരുന്നു. പ്രസിഡന്റ് ഉമര്‍ അല്‍ ബശീറിന്റെ മൂന്നു ദശകം നീണ്ടു നിന്ന ഏകാധിപത്യ ഭരണത്തില്‍ നിന്ന് 2019ലാണ് സൈന്യം സുഡാനെ മോചിപ്പിച്ചത്.
ബശീറിനെ പുറത്താക്കിയപ്പോഴും പട്ടാള ഭരണം അവസാനിപ്പിക്കണമെന്നും ജനകീയ സര്‍ക്കാര്‍ വരണമെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നെങ്കിലും ജനകീയ പ്രാതിനിധ്യമുള്ള ഇടക്കാല കൗണ്‍സില്‍ രൂപീകരിക്കുമെന്ന് വ്യക്തമാക്കിയ സൈന്യം മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണഘടന മരവിപ്പിക്കുകയാണ് അന്ന് ചെയ്തത്. സിവിലിയന്‍ സര്‍കാരിന് അധികാരം കൈമാറുന്നുവെന്ന് പറഞ്ഞ് പ്രധാനമന്ത്രിയായ ഹംദുകിനെ നിയമിച്ചിട്ടും സൈനിക മേധാവി തന്നെയായിരുന്നു ഭരണം നടത്തിയിരുന്നത്.
Keywords: News, World, Resignation, Prime Minister, Protest, Abdalla Hamdok, Resign, Mass protests, Prime Minister Abdalla Hamdok resigns after mass protests
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.