Follow KVARTHA on Google news Follow Us!
ad

രാജ്യം 73-ാം റിപബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഇടുക്കി ജില്ലയ്ക്ക് 50-ാം പിറന്നാള്‍

Idukki district celebrates its 50th birthday as the country celebrates its 73rd Republic Day #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അജോ കുറ്റിക്കന്‍

ഇടുക്കി: (www.kvartha.com 26.01.2022) രാജ്യം 73-ാം റിപബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഇടുക്കി ജില്ലയ്ക്ക് 50-ാം പിറന്നാള്‍. ജില്ല രൂപീകൃതമായിട്ട് അന്‍പതാണ്ട് തികയുന്ന വേളയില്‍ യുവത്വത്തിന്റെ സൗന്ദര്യത്തിലും ചുറുചുറുക്കിലുമാണ് ഇടുക്കി. 1972 ജനുവരി 24 ന് പുറപ്പെടുവിച്ച സര്‍കാര്‍ വിജ്ഞാപനമനുസരിച്ച് 1972 ജനുവരി 26ന് ഇടുക്കി ജില്ല നിലവില്‍ വന്നു. ഇന്‍ഡ്യ റിപബ്ലിക് ദിനം ആഘോഷിക്കുന്ന സുദിനത്തിലാണ് മലയോര ജില്ലയുടെ ജന്മദിനം എന്നതും യാദൃച്ഛികമായി.

മലയിടുക്ക് എന്നര്‍ത്ഥമുള്ള ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേര് ഈ ജില്ലയ്ക്ക് വന്നത്. രൂപീകൃത കാലഘട്ടത്തില്‍ ഇടിക്കി എന്ന് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയിരുന്നത് തിരുത്തി ഇടുക്കി എന്നാക്കി മാറ്റി റവന്യൂ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത് 1973 ജനുവരി 11നാണ്.

Idukki, News, Kerala, Republic Day, Celebration, District, Idukki district celebrates its 50th birthday as the country celebrates its 73rd Republic Day

മുമ്പ് കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും ദേവികുളം താലൂക്കും ചേര്‍ന്ന് ഇടുക്കി ജില്ല രൂപം കൊണ്ടു. 1982ല്‍ വടക്ക് പമ്പാവാലി ഭാഗങ്ങളും പീരുമേട് താലൂക്കിലെ മ്ളാപ്പാറ വില്ലേജിലെ ശബരിമല സന്നിധാനവും ചുറ്റുമുള്ള ഭാഗങ്ങളും പത്തനംതിട്ട ജില്ലയിലേയ്ക്ക് മാറ്റപ്പെട്ടു. 4358 ച.കി.മീ വിസ്തീര്‍ണമുള്ള ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ്.

ഇടുക്കി, ദേവികുളം എന്നീ രണ്ട് റവന്യു ഡിവിഷനുകളും ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, തൊടുപുഴ പീരുമേട് എന്നീ 5 താലൂക്കുകളും 67 വില്ലേജുകളും ഇപ്പോള്‍ ജില്ലയില്‍ ഭരണനിര്‍വഹണത്തിലുണ്ട്. ജില്ലയില്‍ എട്ട് ബ്ലോക് പഞ്ചായത്തുകളിലായി ഇന്‍ഡ്യയിലെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടി ഉള്‍പെടെ 52 പഞ്ചായത്തുകളും തൊടുപുഴ, കട്ടപ്പന എന്നീ രണ്ട് നഗരസഭകളും ഉണ്ട്. ജില്ല രൂപീകൃതമായപ്പോള്‍ ആസ്ഥാനം കോട്ടയമായിരുന്നുവെങ്കിലും പിന്നീട് കുയിലിമലയിലേയ്ക്ക് മാറ്റപ്പെട്ടു.

തുടക്കത്തില്‍ വിരലിലെണ്ണാവുന്ന ഓഫീസുകളാണ് ജില്ലാ ആസ്ഥാനത്തു ഉണ്ടായിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ 25 ലധികം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 2011 ലെ സെന്‍സസ് പ്രകാരം ഇടുക്കിയിലെ ജനസംഖ്യ 11,08,974 ആണ്. വന വിസ്തൃതി കൂടിയ ഇവിടെ ജനസാന്ദ്രത 254 ആണ്. ജനസംഖ്യ വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആണെന്നതാണ് പ്രധാന പ്രത്യേകത (1.93).

1972 ജനുവരി 26 മുതല്‍ 1975 ഓഗസ്റ്റ് 19 വരെ തുടര്‍ന്ന ആദ്യ കലക്ടറായ ഡോ. ഡി ബാബുപോള്‍ മുതല്‍ 40 കലക്ടര്‍മാര്‍ ജില്ലയില്‍ സേവനമനുഷ്ഠിച്ചു. 40-ാമത്തെ കലക്ടറാണ് നിലവില്‍ തുടരുന്ന ഷീബാ ജോര്‍ജ്. കുടിയേറ്റത്തിന്റെയും അതീജീവനത്തിന്റെയും ഉയര്‍ത്തെണീപ്പിന്റെയും ചരിത്രമാണ് ഇടുക്കിയിലേത്. 1930തിലുണ്ടായ ആഗോള ഭക്ഷ്യക്ഷാമമാണ് ഇടുക്കിയിലേക്കുള്ള കര്‍ഷക കുടിയേറ്റത്തിന് കാരണമായത്.

ഭക്ഷ്യക്ഷാമം കേരളത്തേയും പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യവിഭവങ്ങള്‍ക്കായി കൃഷി വ്യാപകമാക്കാനും തരിശ് നിലങ്ങളിലും അതുവരെ കൃഷിക്ക് ഉപയുക്തമാക്കാത്തതുമായ പ്രദേശങ്ങളില്‍ കൃഷിയിറക്കാനും അന്നത്തെ ഭരണസംവിധാനം പ്രോത്സാഹന പദ്ധതികളാരംഭിച്ചു. ഇടുക്കിയിലെ വനഭൂമിയില്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ സര്‍കാര്‍ രേഖാമൂലം അനുവാദം നല്‍കുന്നത് ഈ കാലയളവിലായിരുന്നു. നെല്ലും ചോളവും തിനയും റാഗിയുമുള്‍പെടെയുള്ള ഭക്ഷ്യ വിളകൃഷിയ്ക്കാണ് അന്ന് പ്രാധാന്യം നല്‍കിയിരുന്നത്.

സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം ഊര്‍ജ്ജിത ഭക്ഷ്യോത്പാദന പദ്ധതി പ്രകാരവും 1954ല്‍ ഹൈറേഞ്ച് കോളനൈസേഷന്‍ പദ്ധതി പ്രകാരവും ആളുകള്‍ ജില്ലയിലേക്ക് കുടിയേറപ്പെട്ടു. കാര്‍ഷിക മേഖലയ്ക്കൊപ്പം വിനോദ സഞ്ചാര മേഖലയിലും ലോക ഭൂപടത്തില്‍ ഇടംനേടിയ നാടാണ് ഇടുക്കി.

ലോകത്തിലെ രണ്ടാമത്തെയും ഏഷ്യയിലെ ഏറ്റവും ഉയരമുള്ളതുമായ ഇടുക്കി ആര്‍ച്ച് ഡാം, തെക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍, അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി, കേരളത്തി ന്റെ സ്വിറ്റ്സര്‍ലന്റായ വാഗമണ്‍, വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷിതകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം, കുറിഞ്ഞിമല കാനായി കുഞ്ഞിരാമന്റെ കരവിരുതില്‍ വിരിഞ്ഞ കുറവന്‍ കുറത്തി ശില്പവും കൂറ്റന്‍ മലമുഴക്കി വേഴാമ്പല്‍ വാച്ച്ടവറും നിലയ്ക്കാതെ വീശുന്ന കാറ്റും തമിഴ്നാടിന്റെ ദൃശ്യഭംഗിയും ആസ്വദിക്കാവുന്ന രാമക്കല്‍മേട്, പാഞ്ചാലിമേട്, ആനയിറങ്കല്‍, മാട്ടുപ്പെട്ടി, തൂവല്‍, തൂവാനം, കുത്തുങ്കല്‍ വെള്ളച്ചാട്ടങ്ങള്‍, അരുവിക്കുഴി തുടങ്ങി ചെറുതും വലുതുമായ നിരവധി ടൂറിസം കേന്ദ്രങ്ങളാണ് ആഭ്യന്തര, വിദേശ സഞ്ചാരികള്‍ക്കായി പ്രകൃതി ഭംഗിയൊരുക്കി ഇടുക്കിയിലുള്ളത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ജലവൈദ്യുത പദ്ധതികളുമുള്ള ജില്ല എന്ന പ്രത്യേകതയും ഇടുക്കിക്ക് സ്വന്തമാണ്.

Keywords: Idukki, News, Kerala, Republic Day, Celebration, District, Idukki district celebrates its 50th birthday as the country celebrates its 73rd Republic Day
< !- START disable copy paste -->

Post a Comment