രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവിയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണം; പൊലീസിന് ക്യാമറപ്പൂട്ടിട്ട് സുപ്രീം കോടതി
Dec 3, 2020, 10:43 IST
ന്യൂഡെല്‍ഹി: (www.kvartha.com 03.12.2020) രാജ്യത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും സിസിടിവി കാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യമടക്കമുള്ള സംവിധാനങ്ങളാണ് ഒരുക്കേണ്ടത്. റെക്കോര്‍ഡിങ്ങുകള്‍ 18 മാസം വരെ സൂക്ഷിക്കണം. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദനം സംബന്ധിച്ച ഹരജിയില്‍ വാദംകേള്‍ക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ഉത്തരവ്. സിബിഐ, എന്‍ഐഎ, ഇഡി, നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഇത് ബാധകമായിരിക്കും. രാജ്യത്ത് ലോക്കപ്പ് പീഢനങ്ങള്‍ വര്‍ധിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപിക്കണം. ചോദ്യം ചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശന കവാടം, ഇടനാഴികള്‍, ഇന്‍സ്‌പെക്ടര്‍മാരുടെ മുറികള്‍ എന്നിവിടങ്ങളില്‍ ഓരോയിടത്തും കാമറകള്‍ വേണമെന്നും ഉത്തരവില്‍ പറയുന്നു. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയിലെ 2-1ാം വകുപ്പ് പ്രകാരമാണ് കോടതി ഉത്തരവ്.
എല്ലാ അന്വേഷണ ഏജന്‍സികളും അവരുടെ ഓഫിസുകളിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യല്‍ നടക്കുന്ന ഇടങ്ങളിലും കുറ്റാരോപിതരെ ഇരുത്തുന്ന ഇടങ്ങളിലും സിസിടിവി കാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണം. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ ആറാഴ്ചക്കകം മറുപടി സമര്‍പ്പിക്കേണ്ടതാണ്.
Keywords: New Delhi, News, National, Police, Police Station, Supreme Court of India, CCTV, CCTVs, audio recording at all interrogation rooms, lock-ups: Supreme Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.