Follow KVARTHA on Google news Follow Us!
ad

പ്രേംകുമാറും സുനിതയും അടുത്തത് സ്‌കൂള്‍ റീയൂണിയനില്‍; കൊലയില്‍ പ്രചോദനമായത് '96'ഉം 'ദൃശ്യ'വും; ചേര്‍ത്തല സ്വദേശിനി വിദ്യയെ സുഹൃത്തിന്റെ വില്ലയില്‍ എത്തിച്ചത് ആയൂര്‍വേദ ചികിത്സയ്‌ക്കെന്ന് പറഞ്ഞ്; മദ്യം നല്‍കിയശേഷം കഴുത്തില്‍ കയര്‍ മുറുക്കി കൊന്നു; ഭര്‍ത്താവിന്റെ മൊഴി പുറത്ത്

ആയൂര്‍വേദ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് സുഹൃത്തിന്റെ വില്ലയില്‍ എത്തിച്ചുKochi, News, Local-News, Murder, Crime, Criminal Case, Police, Custody, Kerala,
കൊച്ചി: (www.kvartha.com 10.12.2019) ആയൂര്‍വേദ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് സുഹൃത്തിന്റെ വില്ലയില്‍ എത്തിച്ചു. പിന്നീട് മദ്യം നല്‍കിയശേഷം കഴുത്തില്‍ കയര്‍ മുറുക്കി കൊന്നു. ചേര്‍ത്തല സ്വദേശിനി വിദ്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് പോലീസിന് നല്‍കിയ മൊഴി പുറത്ത്.

ശ്രദ്ദേയമായ രണ്ടു സിനിമകളുടെ സ്വാധീനങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്നതാണ് ഉദയംപേരൂരിലെ ചേര്‍ത്തല സ്വദേശിനിയുടെ കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ തന്നെയാണ് കുറ്റസമ്മത വേളയില്‍ തമിഴ് ചിത്രമായ '96' ഉം മലയാള ചിത്രം 'ദൃശ്യ'വും സ്വാധീനിച്ച വിവരം തുറന്നു സമ്മതിച്ചതെന്നും പോലീസ് അറിയിച്ചു.

Udayamperoor murder 96 and drishyam films influenced accused,Kochi, News, Local-News, Murder, Crime, Criminal Case, Police, Custody, Kerala.

96 സിനിമയിലെ റീയൂണിയന്‍ പ്രണയവും ദൃശ്യത്തിലെ തെളിവ് നശിപ്പിക്കല്‍ രീതികളുമാണ് പ്രതികള്‍ കൊലയ്ക്ക് സ്വീകരിച്ചത്. ആയുര്‍വേദ ചികിത്സയ്ക്കെന്ന പേരില്‍ വിദ്യയെ തിരുവനന്തപുരത്തെ വില്ലയില്‍ എത്തിച്ച് മദ്യം നല്‍കി കഴുത്തി കയര്‍ മുറുക്കി കൊല്ലുകയായിരുന്നു. തുടര്‍ന്നു മൃതദേഹം തിരുനല്‍വേലിയില്‍ ഉപേക്ഷിച്ചു.

തിരുവനന്തപുരത്ത് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന പ്രേംകുമാറും സുനിതയും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ സ്‌കൂളില്‍ നടത്തിയ റീയൂണിയനു ശേഷമാണ് ഇരുവരും അടുപ്പത്തില്‍ ആയതെന്നും അതു പ്രണയത്തിലേയ്ക്ക് വളരുകയായിരുന്നുവെന്നും ഇരുവരും പൊലീസിനോട് തുറന്നു സമ്മതിച്ചു.

ചങ്ങനാശേരി സ്വദേശി പ്രേംകുമാര്‍ ജോലിയോട് അനുബന്ധിച്ചാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഭാര്യ വിദ്യയ്‌ക്കൊപ്പം കൊച്ചി ഉദയംപേരൂര്‍ നടക്കാവ് ആമേട അമ്പലത്തിന് സമീപം വീട് വാടകയ്‌ക്കെടുത്ത് താമസം ആരംഭിച്ചത്.

ഇതിനു മുന്‍പു എറണാകുളം ജില്ലയില്‍ പലയിടത്തും ഇവര്‍ മാറിമാറി താമസിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ഇതിനിടെയാണ് ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന സഹപാഠി സുനിതയെ സ്‌കൂള്‍ റീയൂണിയനില്‍ പ്രേംകുമാര്‍ വീണ്ടും കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതും.

തുടര്‍ന്ന് സുനിത തിരുവനന്തപുരത്തേയ്ക്ക് ജോലിക്കായി എത്തി. അവിടെ ഒരു ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ടായി ജോലി ചെയ്യുകയാണ് സുനിത. ഭര്‍ത്താവും മക്കളുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു എന്നാണ് സുനിത പൊലീസിനു നല്‍കിയ മൊഴിയിലുള്ളത്. ഇവരുടെ ഭര്‍ത്താവും മൂന്നു മക്കളും നിലവില്‍ ഹൈദരാബാദില്‍ തന്നെയാണുള്ളത്.

ഒരുമിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രേംകുമാറും സുനിതയും പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതകത്തിലും മരണം സ്ഥിരീകരിക്കുന്നതിലും മൃതദേഹം ഉപേക്ഷിക്കുന്നതിലും സുനിതയ്ക്ക് കൃത്യമായ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും തൃക്കാക്കര എസിപി എം വിശ്വനാഥ് പറഞ്ഞു.

അതിനിടെ ചേര്‍ത്തല സ്വദേശിനി വിദ്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് പ്രേംകുമാറിനെ കുടുക്കിയത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. വിദ്യയെ കാണാനില്ലെന്നുള്ള പ്രേംകുമാറിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രേംകുമാര്‍ ട്രെയിനില്‍ ഉപേക്ഷിച്ച വിദ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ബിഹാറില്‍ എത്തിയതായി പൊലീസ് തിരിച്ചറിയുകയും അന്വേഷണം ആ വഴിക്ക് നീങ്ങുകയും ചെയ്തിരുന്നു.

ഇവരുടെ മകള്‍ ഗോവയില്‍ പഠിക്കുന്നതിനാല്‍ ഭാര്യ അവിടേയ്ക്കു പോയിട്ടുണ്ടാകാമെന്ന മട്ടില്‍ പ്രേംകുമാര്‍ പ്രചാരണവും നടത്തിയതും ഏതാനും ദിവസങ്ങള്‍ക്കു ശേഷം പ്രേംകുമാര്‍ വാടകവീട് ഒഴിഞ്ഞതുമാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രേംകുമാറും കാമുകി സുനിത ബേബിയും പൊലീസ് പിടിയിലാകുന്നത്. പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യം എടുത്തതും പൊലീസിന്റെ സംശയം ബലപ്പെടുത്തി. ഇതോടെ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.

സുനിതയുമായുള്ള ബന്ധത്തെത്തുടര്‍ന്നു പ്രേംകുമാറും വിദ്യയും നിരന്തരം കലഹിച്ചിരുന്നു. തുടര്‍ന്നു വിദ്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഇരുവരും ആയുര്‍വേദ ചികിത്സയ്ക്കെന്നു പറഞ്ഞാണ് വിദ്യയെ തിരുവനന്തപുരത്തെത്തിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ 20ന് തിരുവനന്തപുരം പേയാടുള്ള പ്രേംകുമാറിന്റെ സുഹൃത്തിന്റെ വില്ലയില്‍ വിദ്യയെ എത്തിച്ചു. ഇതേ വില്ലയുടെ മുകളിലത്തെ നിലയില്‍ സുനിതയും എത്തിയിരുന്നു. വിദ്യയെ ഒഴിവാക്കാന്‍ ഇരുവരും ചേര്‍ന്നു പല പദ്ധതികളും ആസൂത്രണം ചെയ്തു. ഒടുവില്‍ മദ്യം നല്‍കിയ ശേഷം 21ന് പുലര്‍ച്ചെ കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കിടപ്പു മുറിയില്‍ വച്ചാണു വിദ്യയെ കൊന്നത്. ശുചിമുറിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് കാറില്‍ കയറ്റി തിരുനെല്‍വേലിയിലെത്തിച്ച് ഹൈവേയില്‍ കാടു നിറഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. ഇവിടെനിന്ന് പ്രേംകുമാര്‍ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്.

ഭാര്യയെ കാണാനില്ലെന്നു പരാതി നല്‍കി. സുനിതയും ഒപ്പമുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നീട് നേത്രാവതി എക്സ്പ്രസ് ട്രെയിനിന്റെ ഡസ്റ്റ് ബിന്നില്‍ വിദ്യയുടെ ഫോണ്‍ ഓഫ് ചെയ്യാതെ ഉപേക്ഷിക്കുകയായിരുന്നു.

മംഗളൂരു വരെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. ഇത്തരത്തില്‍ അന്വേഷണം ദൃശ്യം മോഡലില്‍ വഴി തെറ്റിക്കാനായിരുന്നു ശ്രമമെന്ന് പ്രേംകുമാര്‍ പൊലീസിനോടു സമ്മതിച്ചു.

മുന്‍പു മൂന്ന് നാല് തവണ കാണാതായ ചരിത്രമുണ്ട് മരിച്ച വിദ്യയ്ക്ക്. ഇത് ഉപയോഗപ്പെടുത്തിയാണ് വിദ്യയെ കാണാനില്ല എന്നു കാണിച്ച് പ്രേംകുമാര്‍ പരാതി നല്‍കിയത്. എന്നാല്‍ മുന്‍പു കാണാതായപ്പോഴെല്ലാം വിദ്യ വീട്ടുകാരുമായി ബന്ധപ്പെടുമായിരുന്നത്രെ. ഇത്തവണ ഇവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടാകാതിരുന്നത് പൊലീസില്‍ സംശയമുണ്ടാക്കി.

ഇതിനിടെ വിദ്യയുടെ മൃതദേഹം തിരുനെല്‍വേലിയില്‍ തമിഴ്നാട് പൊലീസ് കണ്ടെത്തിയെങ്കിലും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് സമീപ പ്രദേശത്തു തന്നെ മറവു ചെയ്തു. ഇത് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മാത്രമേ കൊലപാതകത്തിന്റെ വിശദമായ വിവരങ്ങള്‍ അറിയാനാകൂ.

താന്‍ മദ്യം നല്‍കിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നു പ്രേംകുമാര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രേംകുമാറിന്റെ സുഹൃത്ത് സുനിതയും പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷം പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് പൊലീസിന് സംശയത്തിന് ഇടയാക്കി. ഇതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പീഡിപ്പിക്കുന്നെന്നു കാണിച്ച് ഇയാള്‍ പൊലീസ് അതോറിറ്റിയില്‍ പരാതിയും നല്‍കി. കേസന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കുറിച്ച് ഇയാള്‍ അന്വേഷിക്കുകയും ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് പൊലീസിന് കൂടുതല്‍ സംശയമുണ്ടാക്കി.

ഇതോടെയാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണം വിപുലമാക്കിയതെന്ന് തൃക്കാക്കര എസിപി പറഞ്ഞു. മൂന്നു ദിവസം മുന്‍പാണ് പൊലീസിന് വിശ്വസനീയമായ വിവരം ലഭിക്കുന്നത്.

ഇതോടെ പ്രേംകുമാറിനെ തിരുവനന്തപുരത്തെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ ഇരുവരുടെയും മറ്റൊരു സുഹൃത്തിനും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

മൃതദേഹം തിരുനെല്‍വേലിയിലെ ഹൈവേയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുന്നതിന് ഒത്താശ ചെയ്തത് ഇയാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വഴിയരികില്‍ ഉപേക്ഷിച്ച മൃതദേഹം തമിഴ്‌നാട് പൊലീസ് കണ്ടെത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാതിരുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മറവു ചെയ്യുകയായിരുന്നു. അന്നു തമിഴ്‌നാട് പൊലീസെടുത്ത ചിത്രങ്ങളാണ് മൃതദേഹം തിരിച്ചറിയുന്നതിന് സഹായിച്ചത്. അന്നു ധരിച്ച വസ്ത്രങ്ങള്‍ വിദ്യയുടെ അമ്മ തിരിച്ചറിഞ്ഞിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Udayamperoor murder 96 and drishyam films influenced accused,Kochi, News, Local-News, Murder, Crime, Criminal Case, Police, Custody, Kerala.