Follow KVARTHA on Google news Follow Us!
ad

ഇ അഹ്മദ് സാഹിബ്: ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ വിശ്വപൗരന്‍

ഇ. അഹ്മദ് സാഹിബ് വിടവാങ്ങി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാഅധ്യക്ഷന്‍ മാത്രമല്ല, മത ന്യൂനപക്ഷങ്ങളുടെ മുഴുവന്‍ കരുത്തും Ahmed sahib the real India leader, E Ahamed, a real peoples representative, Muslim League Leader, E Ahamed MP
അസ്‌ലം മാവില 

(www.kvartha.com 01/02/2017)  അഹ്മദ് സാഹിബ് വിടവാങ്ങി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാഅധ്യക്ഷന്‍ മാത്രമല്ല, മത ന്യൂനപക്ഷങ്ങളുടെ മുഴുവന്‍ കരുത്തും ബലവുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത്. കര്‍മ്മനിരതനായിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. അതും തന്നെ പറഞ്ഞയച്ച പാര്‍ലമെന്റ് മന്ദിരത്തില്‍ സഭ നടന്നു കൊണ്ടിരിക്കെ. അസ്വാസ്ഥ്യമുണ്ടായിട്ടും അദ്ദേഹം സഭയില്‍ എത്തി.  പൊതുജനം  ഏല്‍പ്പിച്ച ഉത്തരവാദിത്വം അദ്ദേഹത്തെ  ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ എത്തിച്ചു.

അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക്  കക്ഷി ഭേദമന്യേ മന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും എന്നും ആദരവ് നല്‍കിയിരുന്നു.  ഇന്നലെ രാവിലെ ഇന്ത്യന്‍ പ്രസിഡന്റ് പാര്‍ലമെന്റ് അഭിസംബോധന ചെയ്യവേ,  ഇ അഹ്മദ് സാഹിബ് ദേഹാസ്വാസ്ഥ്യം മൂലം തളര്‍ന്നു വീഴുകയായിരുന്നു. ഓര്‍മ്മ വെച്ച നാള്‍മുതലുള്ള സേവനങ്ങളുടെ അവസാനത്തെ പുറത്തിനു വിരാമമിടാനും ജനങ്ങള്‍  അദ്ദേഹത്തെ തെരെഞ്ഞെടുത്തയച്ച പാര്‍ലമെന്റ് മന്ദിരം ആയതും  ദൈവനിയോഗം ! ഇന്നാലില്ലാഹ്...

ജനനം ഏപ്രില്‍ 29, 1938. അവിഭക്ത കണ്ണൂരില്‍. മാതാപിതാക്കള്‍ പരേതരായ അബ്ദുഖാദര്‍ ഹാജി, നഫീസ ബീവി.  തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിരുദം. തിരുവനന്തപുരം ഗവഃ ലോ കോളജില്‍ നിന്നും നിയമത്തില്‍ ബിരുദം. നീണ്ട 43 വര്‍ഷം അദ്ദേഹം നിയമസഭാംഗം, ലോകസഭാംഗമെന്ന നിലയില്‍ പൊതുജീവിതത്തില്‍ തിളങ്ങി നിന്നു. കേരള നിയമസഭയിലേക്ക് 1967, 1977, 1980, 1982, 1987 എന്നീ വര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടു. കരുണാകരന്‍ മന്ത്രിസഭയില്‍ (1982-1987) അദ്ദേഹം വ്യവസായവകുപ്പ് മന്ത്രി. 1971-1977 കാലയളവില്‍ കേരള സര്‍ക്കാര്‍  ഗ്രാമവികസന ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയായിരുന്നു. മൂന്ന് വര്ഷം അദ്ദേഹം കണ്ണൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്.

1991, 1996, 1998, 1999, 2004, 2009, 2014  വര്‍ഷങ്ങളില്‍ അദ്ദേഹം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  നിലവില്‍  അദ്ദേഹം മലപ്പുറം ലോകസഭാമണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയായിരുന്നു. 2004-2014 കാലയളവില്‍ അദ്ദേഹം മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ വിദേശകാര്യം, റെയില്‍വേ, മാനവവിഭവം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. വിദേശകാര്യം, റെയില്‍വേ, ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, വനം, വ്യോമയാനം, ടൂറിസം, പൊതുകാര്യം തുടങ്ങി ഒട്ടേറെ പാര്‍ലമെന്ററി കമ്മറ്റികളില്‍ അദ്ദേഹം അംഗമായിട്ടുണ്ട്. മുസ്ലിം സമുദായത്തിനും മതന്യൂന പക്ഷങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ ഭരണാധികാരികളുടെ കണ്ണുതുറപ്പിച്ചു. ന്യൂനപക്ഷവുമായി ബന്ധപ്പെട്ട ഒരു വിഷയവും അദ്ദേഹം പാര്‍മെന്റില്‍ ഒഴിവാക്കിയില്ല. രണ്ടായിരത്തി എട്ടു മുതല്‍ ഇ. അഹ്മദ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റാണ്.

എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലുമുള്‍പ്പെടെ നാല് ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം. യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഔദ്യോഗികമായും അല്ലാതെയും ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. വളരെ നന്നായി യാത്രാവിവരണവും അദ്ദേഹം ആനുകാലികങ്ങളില്‍ എഴുതുമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുമാപ്പ് കാലത്തു ആയിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാന്‍ ഇ. അഹ്മദ് നടത്തിയ നയതന്ത്രപരമായ ഇടപെടലുകള്‍ എക്കാലത്തും ഓര്‍ക്കപ്പെടും. 2004 ല്‍ ഇറാഖ് കലാപകാരികള്‍ ഇന്ത്യക്കാരെ തടങ്കലില്‍ വെച്ചപ്പോള്‍ അവരെ മോചിപ്പിക്കാന്‍ ഇ. അഹ്മദ് നടത്തിയ തന്ത്രപരമായ നീക്കങ്ങളും തുടര്‍ന്ന് നടന്ന മോചനവും ലോക മാധ്യമങ്ങളില്‍ വരെ ശ്രദ്ധ നേടിയിരുന്നു.

1986 ല്‍ മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്കയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് ആസ്ഥാനത്തിനു തറക്കല്ലിടാന്‍ വന്നപ്പോഴാണ് അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത്. അന്നദ്ദേഹം വ്യവസായവകുപ്പ് മന്ത്രിയാണ്. ഏറ്റവും അവസാനം കാണുന്നത് ദുബൈയില്‍ വെച്ചും. ദുബൈ് അല്‍ഖൂസില്‍ ഒരേക്കറോളം സ്ഥലത്തു  ദുബൈ ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പത്‌നി  ഷെയ്ഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം അനുവദിച്ചു നല്‍കിയ, ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രവും ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആസ്ഥാനമന്ദിരവുമായ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ഉത്ഘാടനവേദിയില്‍ വെച്ചും.  അന്നെനിക്ക് മീഡിയയുടെ ചെറിയ ഒരു  ഉത്തരവാദിത്തമുണ്ടായിരുന്നു. കേന്ദ്ര മന്ത്രിയും അംബാസിഡര്‍മാരും രാജകുടുംബാംഗങ്ങളും ആയിരക്കണക്കിനു ഇന്ത്യക്കാരുമടങ്ങിയ ആ പ്രൗഢഗംഭീരമായ പരിപാടിയില്‍  അദ്ദേഹം  സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഒരു വിശ്വപൗരനെ പോലെയായിരുന്നു, ഇന്ത്യയിലെ സൗഹാര്‍ദ്ദത്തെയും സഹിഷ്ണുതയെയും കുറിച്ചും ആ വേദിയില്‍ അദ്ദേഹമന്ന്  വാചാലനായി.

ഇ. അഹ്മദ് സാഹിബ് നിലനിര്‍ത്തിയ  ഈ വലിയ ഗുണം തന്നെയാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയതും ലോകപ്രശസ്തനാക്കിയതും.  1991 2014 കാലയളവില്‍ അദ്ദേഹം ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യന്‍ ശബ്ദമായിരുന്നു. ലോകം സാകൂതം അക്കാലങ്ങളില്‍ ഇന്ത്യയെ കേട്ടത് ഇ. അഹമ്മദില്‍ കൂടിയായിരുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. പത്തു തവണയാണ് അദ്ദേഹത്തെ ഇന്ത്യന്‍ ഭരണകൂടം ഐക്യരാഷ്ട്ര സഭയിലേക്ക് അയച്ചത്. ഏല്‍പ്പിച്ച ദൗത്യം വളരെ ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്തു. മുംബൈ ഭീകരാക്രമണം പാക്‌സിതാന്റെ സാന്നിധ്യം  ലോകത്തിന്റെ മുന്നില്‍ തുറന്ന് കാട്ടാന്‍ ഐക്യരാഷ്ട്രസുരക്ഷാ സമിതിയിലേക്ക്  ഇന്ത്യ അയച്ചത് ഇ. അഹമ്മദിനെയായിരുന്നു.

ലോക നേതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്താനും ബന്ധങ്ങള്‍ നിലനിര്‍ത്താനും ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്താനും ഇ അഹമ്മദെന്ന ലോമേക്കര്‍ ചെയത സേവനം കാലങ്ങളോളം സ്മരിക്കപ്പെടും, തീര്‍ച്ച. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളും അങ്ങിനെ തന്നെ.  വീക്ഷണവ്യത്യാസം പുലര്‍ത്തിയിരുന്ന എല്ലാവരുമായും അദ്ദേഹം എപ്പോഴും നല്ല സൗഹൃദം പുലര്‍ത്തിയിരുന്നുവെന്നതായിരുന്നു ഇ. അഹ്മദ് സാഹിബിന്റെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്ന്. രാഷ്രീയത്തിലായായും മതത്തിലായാലും. അദ്ദേഹത്തിന്റെ പരലോക ജീവിതവിജയത്തിനായി അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കാം. ബാഷ്പാഞ്ജലികള്‍ !

Keywords: Ahmed sahib the real India leader, E Ahamed, a real peoples representative, Muslim League Leader, E Ahamed MP