Follow KVARTHA on Google news Follow Us!
ad

ഇങ്ങനെ അക്കൗണ്ട് തുറന്നിട്ട് എന്തു കാര്യം? ഒ രാജഗോപാലിന്റെ നിയമസഭാ ശൈലിക്കെതിരെ ബിജെപി പൊട്ടിത്തെറിയിലേക്ക്; മോഡിയും അമിത് ഷായും ഇടപെടുമോ?

ബിജെപിയുടെ ഏക നിയമസഭാംഗം ഒ രാജഗോപാലിന്റെ പ്രവര്‍ത്തനശൈലിക്കെതിരായThiruvananthapuram, LDF, UDF, Criticism, Prime Minister, Narendra Modi, Kannur, Pinarayi vijayan, Notice, Kerala,
തിരുവനന്തപുരം: (www.kvartha.com 27.10.2016) ബിജെപിയുടെ ഏക നിയമസഭാംഗം ഒ രാജഗോപാലിന്റെ പ്രവര്‍ത്തനശൈലിക്കെതിരായ വികാരം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയിലേക്ക്. അദ്ദേഹം ഇടതുമുന്നണി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ തുടര്‍ച്ചയായി സഭക്കുള്ളില്‍ സ്വീകരിക്കുന്നു എന്ന വിമര്‍ശനം ഒരുപടികൂടി കടന്നിരിക്കുകയാണ് ഇപ്പോള്‍.

കേന്ദ്ര സര്‍ക്കാരിനെതിരെ ഭരണപക്ഷമായ എല്‍ഡിഎഫും പ്രതിപക്ഷമായ യുഡിഎഫും കടന്നാക്രമണം നടത്തുമ്പോള്‍ അതിനെതിരെ ഒരു വാക്കുപോലും പറയാതെ രാജഗോപാല്‍ സ്വന്തം പാര്‍ട്ടിയെ വഞ്ചിക്കുന്നു എന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും വിമര്‍ശനം.

നേരത്തെ വിമര്‍ശനങ്ങള്‍ ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രത്യേകിച്ചു ഫലമുണ്ടായില്ല. മുതിര്‍ന്ന നേതാവായ രാജഗോപാലിനോട് വിശദീകരണം തേടാനോ തിരുത്താനോ അമിത് ഷായ്ക്കുള്ള പരിമിതിയാണ് കാരണം. 

എന്നാല്‍ ഇനിയും ഇങ്ങനെ പോകാന്‍ പറ്റില്ലെന്നും അമിത് ഷായോ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയോ രാജഗോപാലിനെ വിളിച്ചുവരുത്തി സംസാരിക്കണം എന്നുമാണ് പൊതുവികാരം എന്ന് അറിയുന്നു. ഇക്കാര്യം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുമായി പലവട്ടം സംസാരിച്ചുകഴിഞ്ഞു.

ബിജെപിക്ക് നേമം മണ്ഡലത്തില്‍ ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും വച്ചുപുലര്‍ത്തിയ പ്രതീക്ഷകളെ മുഴുവന്‍ തകിടം മറിക്കുന്ന വിധത്തിലാണ് രാജഗോപാല്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് വിമര്‍ശനം. 

കണ്ണൂരിലെ സിപിഎം- ബിജെപി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഘട്ടത്തില്‍ ബിജെപിക്കു വേണ്ടി ശക്തമായി സംസാരിച്ച് സിപിഎം വാദങ്ങളുടെ മുനയൊടിക്കാന്‍ കഴിഞ്ഞില്ല, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം അംഗങ്ങളും പലപ്പോഴും ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായ കടന്നാക്രമണം നടത്തുമ്പോള്‍ നിശ്ശബ്ദമായി ഇരിക്കുന്നു, ജനകീയ പ്രശ്‌നങ്ങളില്‍ വേണ്ടവിധം ഇടപെടുന്നില്ല തുടങ്ങിയ കുറ്റപ്പെടുത്തലുകള്‍ തുടക്കം മുതലേയുണ്ട്. അതിനുപുറമേയാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ എല്‍ഡിഎഫും യുഡിഎഫും കടിച്ചുകുടയുമ്പോള്‍ പ്രതികരിക്കുന്നില്ല എന്ന വിമര്‍ശനംകൂടി ഉയര്‍ന്നിരിക്കുന്നത്. 

കഴിഞ്ഞദിവസം റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ ചര്‍ച്ചയായപ്പോള്‍ രാജഗോപാല്‍ സ്വീകരിച്ച നിലപാട് ബിജെപിക്കുള്ളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിഷയത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടിയില്‍ ഭക്ഷ്യമന്ത്രി തിലോത്തമനും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെല്ലാം കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട അരിവിഹിതത്തിന്റെ കാര്യത്തില്‍ മുന്‍ യുപിഎ സര്‍ക്കാരിന്റെ അതേ ചിറ്റമ്മ നയമാണ് ബിജെപി സര്‍ക്കാരിന്റെയും എന്നാണ് മുഖ്യമന്ത്രിയും മറ്റും പറഞ്ഞതെങ്കില്‍ യുപിഎ സര്‍ക്കാര്‍ കേരളത്തോട് നന്നായി പെരുമാറിയെന്നും ബിജെപി സര്‍ക്കാര്‍ ശത്രുവിനെപ്പോലെ പെരുമാറുന്നു എന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്. പ്രതിപക്ഷ വാക്കൗട്ടിന്റെ സമയത്ത് രാജഗോപാലിനും സംസാരിക്കാന്‍ അവസരം കിട്ടി.

എന്നാല്‍ അദ്ദേഹം പൊതുവേ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് മാത്രം പറഞ്ഞ്
വാക്കൗട്ടില്‍ പങ്കെടുക്കാതെ ഇരുന്നു. കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ചുമില്ല. രാജഗോപാലിനോട് വിശദീകരണം ചോദിപ്പിക്കാനും താക്കീത് നല്‍കിക്കാനും സംസ്ഥാന ബിജെപി ഘടകം കേന്ദ്ര നേതൃത്വത്തിനുമേല്‍ ചെലുത്തുന്ന സമ്മര്‍ദങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് സഭയിലും പുറത്തും അദ്ദേഹം പെരുമാറുന്നത്.

വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വുമായി ചര്‍ച്ച ചെയ്യാനും രാജഗോപാല്‍ തയ്യാറാകുന്നില്ലെന്നാണ് വിമര്‍ശനം.

Keywords: BJP state leadership against Rajagopal again, Thiruvananthapuram, LDF, UDF, Criticism, Prime Minister, Narendra Modi, Kannur, Pinarayi vijayan, Notice, Kerala.