Follow KVARTHA on Google news Follow Us!
ad

തുര്‍ക്കിയില്‍ സംഭവിക്കുന്നതെന്ത് ?

എട്ടു രാജ്യങ്ങളാല്‍ അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയില്‍ കഴിഞ്ഞദിവസം നടന്ന പട്ടാള വിപ്ലവBomb Blast, Military, President, America, Airport, Parliament, attack, Israel, Obama, Helicopter, Article,
അസ്‌ലം മാവില

(www.kvartha.com 16.07.2016) എട്ടു രാജ്യങ്ങളാല്‍ അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയില്‍ കഴിഞ്ഞദിവസം നടന്ന പട്ടാള വിപ്ലവ ശ്രമം പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ലെന്നു വേണം കരുതാന്‍. തുര്‍ക്കിയുടെ തെക്ക് പടിഞ്ഞാറുള്ള റിസോര്‍ട്ടില്‍  പ്രസിഡന്റ്  വിശ്രമിക്കാന്‍ പോയ നേരത്താണ് പട്ടാള വിപ്ലവ ശ്രമം നടക്കുന്നത്.

എര്‍ദോഗാന്‍ ഇസ്താംബൂളിക്ക് പറന്നയുടനെ റിസോര്‍ട്ടില്‍ ബോംബാക്രമണം നടക്കുകയും നാലിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.  വളരെ കരുതലോടെയുള്ള പ്ലാനായിട്ടാണ് അട്ടിമറിശ്രമത്തെ കാണേണ്ടത്. ഇതു വരെ 734 പേരെ അറസ്റ്റ് ചെയ്‌തെന്നു തുര്‍ക്കി നീതി ന്യായ വകുപ്പ് മാതിരി ബെക്കിര്‍ ബൊസ്താഗ് പുതിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

 തുര്‍ക്കി തലസ്ഥാനമായ അങ്കാരയില്‍ ഏതാനും ഹെലികോപ്റ്ററുകളും എയര്‍പോര്‍ട്ടുകളും കയ്യടക്കിയാണ് വിമത സൈന്യം പട്ടാള അട്ടിമറിക്ക് ശ്രമം നടത്തിയത്. ജനാധിപത്യ സംവിധാനം നിലനിര്‍ത്തുന്നതിലും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നതിലും  നിലവിലുള്ള ഭരണകൂടം  പരാജയപ്പെട്ടുവെന്നായിരുന്നു സൈനികര്‍ അട്ടിമറി ശ്രമത്തിനു കാരണമായി പ്രസ്താവന പുറപ്പെടുവിച്ചത്.  തുര്‍ക്കി പാര്‍ലമെന്റ്  മന്ദിരത്തിനു നേരെയും ആക്രമണം നടന്നുവെന്നും നേരത്തെ  റിപ്പോര്‍ട്ടുണ്ട്.

ഇറാനും സിറിയയും ഇങ്ങു ഗ്രീസ് വരെ തുര്‍ക്കിയുടെ അയല്‍രാജ്യങ്ങളാണ്.  600 വര്‍ഷത്തിലധികം ഓട്ടോമന്‍ ഭരണത്തിന് കീഴിലായിരുന്നു തുര്‍ക്കി. 1923 മുതലാണ് തുര്‍ക്കി സ്വാതന്ത്രമാകുന്നത്. (കൃത്യമായി പറഞ്ഞാല്‍ ഒന്നാം ലോകമഹാ യുദ്ധാനന്തരം.). അതുവരെ വ്യത്യസ്ത സാമ്രാജ്യത്വത്തിനും ഭരണകൂടത്തിനും കീഴിലായിരുന്നു തുര്‍ക്കി. മുസ്തഫ കമാല്‍ പാഷയ്ക്ക് ഇതില്‍ നിര്‍ണായക പങ്കുമുണ്ട്. ഓട്ടാമന്‍ ഭരണ കൂടം തകര്‍ച്ചയും  ഒന്നാം ലോകമഹായുദ്ധത്തിലെ നിര്‍ണ്ണായക സംഭവം കൂടിയായിരുന്നു.

തുര്‍ക്കി  അമേരിക്കയുടെ കൂട്ടുകാരനാണ്. അവിടെയുള്ള ജനസംഖ്യയില്‍ 30 ശതമാനത്തോളം അമേരിക്ക, ഗ്രീസ്, ഇസ്രയേലികളില്‍ പെട്ടവരാണ്. തുര്‍ക്കിയില്‍ നടന്ന അട്ടിമറി ശ്രമത്തെ അമേരിക്ക അപലപിച്ചു. ജനാധിപത്യ സംവിധാനം നിലനിര്‍ത്താന്‍ തന്റെ രാജ്യത്തിന്റെ എല്ലാ പിന്തുണയും  അമേരിക്കന്‍ പ്രസിഡന്റ് ഒബാമ  അറിയിച്ചു.

റഷ്യന്‍ പ്രസിഡന്റ് വളരെ കരുതലോടെയാണ് പ്രതികരിച്ചത്. ''ആരാണോ നിലവില്‍ തുര്‍ക്കിയിലെ ഭരണകൂടം അവര്‍ക്കാണ് തുര്‍ക്കിയില്‍ തങ്ങിയ  റഷ്യന്‍ പൗരന്മാരെ തിരിച്ചയയ്ക്കാന്‍ ഉത്തര വാദിത്വം.'' പുടിന്റെ ഈ പ്രസ്താവനയുടെ വരികള്‍ക്കിടയിലെ അര്‍ത്ഥം  രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷയോടെയാണ് കാണുന്നത്.

രണ്ടാം ലോകമഹാ യുദ്ധത്തോടെയാണ് തുര്‍ക്കി അടവ് നയം തുടങ്ങിയത്. സോവ്യയറ്റ് യൂണിയനുമായി തെറ്റി. അമേരിക്കയുമായി ചങ്ങാത്തമായി. അതിന്റെ സമ്മാനമായി നാറ്റോയില്‍ അംഗത്വവും കിട്ടി. അമേരിക്ക തുര്‍ക്കിയെ നന്നായി ഉപയോഗിച്ചു. ഇസ്രായിലിനും തുര്‍ക്കിയുടെ ചങ്ങാത്തം പിന്നീട് ആവശ്യമായി. നിലവില്‍ കുര്‍ദ്ദുകളുടെ ആഭ്യന്തര പ്രശ്‌നവും ഗ്രീസുമായി അതിര്‍ത്തി തര്‍ക്കവും ഉണ്ട് താനും.

ഗ്രീസിനും തുര്‍ക്കിക്കുമിടയില്‍ ഒഴുകുന്ന മേറിസ് നദിയ്ക്ക് അത്ര സുഖകരമായ വാര്‍ത്തകളല്ല പറയാനുള്ളത്. കാല്‍ക്കോടിയിലധികം വിനോദ സഞ്ചാരികളെത്തുന്ന സൈപ്രസിനെ ചൊല്ലിയാണ് ഇവരുടെ തര്‍ക്കം. ഇതൊരു ദ്വീപ് രാജ്യമാണ് താനും. തുര്‍ക്കി അതിന്റെ മൂന്നിലൊന്നു അമേരിക്കയുടെ മൗനാനുവാദത്തോടു കൂടി  പിടിച്ചെടുത്തതിന് ശേഷമുണ്ടായ സംഭവികാസങ്ങള്‍ ഇപ്പോഴും അപരിഹാര്യതര്‍ക്കമായി തുടരുന്നു. തുര്‍ക്കി സഹായത്തോടു കൂടി ഒരു രാഷ്ട്രീയ സംവിധാനം അവിടെ തുടരുന്നുമുണ്ട്.

ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് തുര്‍ക്കിയില്‍ തയ്യിപ് എര്‍ദോഗാനിന്റേത്. അദ്ദേഹത്തിന്റെ പ്രതിയോഗിയും അമേരിക്കയില്‍ പ്രവാസം നയിക്കുകയും ചെയ്യുന്ന ഫെതുല്ലാഹ് ഗുലനാന്റെ ഗൃഹപാഠമാണ് പട്ടാള അട്ടിമറി ശ്രമത്തിനു പിന്നിലെന്നാണ് പുതിയ ആരോപണം. ഷാ ഭരണ കാലത്തെ പ്രവാസം നയിച്ചു ഖുമൈനി നടത്തിയ  തീപ്പൊരി പ്രസംഗം പോലെ ഫെതുല്ലായുടെ പ്രസംഗങ്ങള്‍ വിമത നീക്കത്തിന് ആക്കം കൂട്ടിയെന്നു എര്‍ദോഗാന്‍ ആണയിടുന്നു.  അതേസമയം അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഫെതുല്ലാഹ് ഈ ആരോപണം നിഷേധിച്ചു.  ''കെട്ടിച്ചമച്ചത്'' എന്നാണ് അദ്ദേഹമിതിനെ വിശേഷിപ്പിച്ചത്..

പട്ടാള അട്ടിമറി ശ്രമം നടന്നപ്പോള്‍ സിറിയയിലെ ഒരു വിഭാഗം ആഘോഷപ്രകടനം നടത്തിയതും  ഗ്രീസ് അര്‍ത്ഥ ഗര്‍ഭമായി മൗനം പാലിക്കുന്നതും  ഇറാന്‍ എര്‍ഡോഗാണിന് പരസ്യമായി പിന്തുണ നല്‍കിയതും വരും ദിനങ്ങളില്‍ വാര്‍ത്തകള്‍ക്ക് വക നല്‍കും. തുര്‍ക്കിയിലെ രണ്ടു പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഷണല്‍ മൂവ്‌മെന്റ് പാര്‍ട്ടിയും തങ്ങള്‍ പട്ടാള അട്ടിമറി ശ്രമത്തിനു കൂട്ടു നിന്നിട്ടില്ലെന്നു പ്രസ്താവന ഇറക്കിയിട്ടുണ്ട്.

ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ തുര്‍ക്കി രാഷ്ട്രത്തിലെ നിലവിലെ സംവിധാനത്തോടൊപ്പമാണെന്നും പ്രതിപക്ഷ പാര്‍ട്ടി നേതൃത്വങ്ങള്‍ പറഞ്ഞു കഴിഞ്ഞു. അതേസമയം, അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അര്‍ഹിക്കുന്ന  ശിക്ഷ അവരെ കാത്തിരിക്കുകയാണെന്നും  തുര്‍ക്കി പ്രധാനമന്ത്രി ബിനാലി ഇല്‍ഡ്രിം അറിയിച്ചു.

ഫ്രാന്‍സില്‍ മിനിഞ്ഞാന്ന് നടന്ന ഭീകരാക്രമണത്തെ അപലപിച്ചു ഫ്രാന്‍സ് അനുകൂല നിലപാടുപാടുമായി കഴിഞ്ഞദിവസം ടര്‍ക്കിഷ് ഭരണകൂടം ഐക്യദാര്‍ഢ്യമാചരിക്കുന്ന ദിവസം തന്നെ ഈ ഒരു അട്ടിമറി ശ്രമമുണ്ടായത് ലോക രാഷ്ട്രങ്ങളും രാഷ്ട്രീയ നിരീക്ഷകരും കരുതലോടെയാണ് നോക്കി കാണുന്നത്.

ഇന്ത്യന്‍ സമൂഹത്തിനു തുര്‍ക്കിയില്‍ യാതൊരു ഭീഷണിയുമില്ലെന്നും എല്ലാവരും സുരക്ഷിതരെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ആരും പുറത്തിറങ്ങരുതെന്നും തങ്ങളുടെ താമസ സ്ഥലത്തു തന്നെ കഴിഞ്ഞു കൂടാനും  എംബസിയില്‍ നിന്ന് ഇറക്കിയ ട്വീറ്റില്‍ ഇന്ത്യന്‍ വിദേശകാര്യ ഔദ്യോഗിക വക്താവ്  വികാസ് സ്വരൂപ്  അറിയിച്ചു.

പട്ടാള വിപ്ലവം ആധുനിക തുര്‍ക്കിക്ക് പുതിയതല്ല.  കമാലിസത്തിനു (ഇസ്‌ലാമിക പാരമ്പര്യത്തെ ഇല്ലായ്മ ചെയ്തു കൊണ്ടു  നടപ്പിലാക്കിയ ജനാധിപത്യവല്‍ക്കരണം, ദേശീയത, ജനപ്രിയ നയം, പരിവര്‍ത്തനവാദം, മതനിരപേക്ഷത, രാഷ്ട്രവാദം തുടങ്ങിയ വിഷയത്തില്‍ കമാല്‍ പാഷ വിഭാവനം ചെയ്ത തുര്‍ക്കിയില്‍ പ്രയോഗവല്‍ക്കരിച്ച  തത്ത്വങ്ങള്‍) ശേഷം തുര്‍ക്കിയില്‍ ഇതിനു മുമ്പും നാലിലധികം തവണ പട്ടാള വിപ്ലവം നടന്നിട്ടുണ്ട്.  അതിന്റെ പ്രയാസങ്ങള്‍ തുര്‍ക്കി ജനതയ്ക്കും രാഷ്ട്രീയ നേതൃത്വത്തിനും നന്നായി അറിയാം.

ഇതാദ്യമായാണ് പതിവിലും വിപരീതമായി തുര്‍ക്കി പോലെയുള്ള ഒരു  രാജ്യത്തു  പൊതു ജനങ്ങള്‍ നിരത്തിലിറങ്ങി രക്ഷാകവചം തീര്‍ത്തു പട്ടാള അട്ടിമറി ശ്രമത്തെ ചെറുത്തു നില്‍ക്കുന്നത്. പൊതു സമൂഹത്തിന്റെ വികാരം മനസ്സിലാക്കി  പ്രതിപക്ഷവും അവസരത്തിനൊത്തു ഉയര്‍ന്നതിലും നല്ല സന്ദേശമുണ്ട്.

തുര്‍ക്കിയില്‍ നിലവിലുള്ള ജനാധിപത്യ സംവിധാനം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. അട്ടിമറിയുടെ പിന്നില്‍ നടന്ന  അണിയറ നീക്കങ്ങള്‍  ഉടനെ പുറത്തു വരുമെന്നും ലോകം പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ,  അപ്രതീക്ഷിതമായി ലോക രാഷ്ട്രങ്ങളിലെ മുന്നണികളില്‍ നില്‍ക്കുന്ന ഒന്നു രണ്ടു  രാജ്യങ്ങളിലേക്കൊന്നിനു നേരെ പാഴായെന്നു പറയുന്ന അട്ടിമറി ശ്രമത്തിന്റെ വിരല്‍  ചൂണ്ടിയാലും അത്ഭുതപ്പെടാനില്ല.

Aslam Mavila, Bomb Blast, Military, President, America, Airport, Parliament, attack, Israel, Obama, Helicopter, Article.

Keywords: Aslam Mavila, Bomb Blast, Military, President, America, Airport, Parliament, attack, Israel, Obama, Helicopter, Article.