Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടും നിലവിലെ അണക്കെട്ടും വേണ്ടെന്നു വാദമുയരുന്നു; സര്‍ക്കാര്‍ മാറിയാല്‍ പുനരധിവാസ നടപടികള്‍ക്കു മുന്‍തൂക്കം

കേരളത്തിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയത്തില്‍ അമ്പരപ്പിക്കുന്ന പുതിയ ചര്‍ച്ചകള്‍ക്കു Thiruvananthapuram, Election-2016, Protection, Kerala,
തിരുവനന്തപുരം: (www.kvartha.com 02.04.2016) കേരളത്തിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയത്തില്‍ അമ്പരപ്പിക്കുന്ന പുതിയ ചര്‍ച്ചകള്‍ക്കു മുല്ലപ്പെരിയാര്‍ അണക്കെട്ടു വീണ്ടും വിഷയമായേക്കും. ഇതുസംബന്ധിച്ച രാഷ്ട്രീയ തീരുമാനത്തിലേക്ക് ഇടതുമുന്നണിയിലെ പ്രമുഖ ഘടക കക്ഷി നീങ്ങുന്നതായാണു വിവരം.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്, പുതിയ കരാര്‍ എന്ന കേരളത്തിന്റെ നിലപാടു മാറ്റുമെന്നും നിലവിലെ അണക്കെട്ട് തകര്‍ന്നാല്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളിലേക്ക് അടുത്ത സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് പ്രഖ്യാപിക്കാന്‍ പോകുന്നത്. ഇത് വലിയ പ്രത്യാഘാതമാണ് രണ്ടു സംസ്ഥാനങ്ങളിലുമുണ്ടാക്കുക.

തെക്കന്‍ തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയുടെ നിലനില്‍പിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കേണ്ടത് നിര്‍ബന്ധമാണ്. അവിടുത്തെ വെള്ളം തമിഴ്‌നാട്ടിലെ വൈഗാ അണക്കെട്ടില്‍ ശേഖരിച്ചാണ് അവര്‍ കൃഷിയിടങ്ങളിലെ ആവശ്യത്തിന് വിനിയോഗിക്കുന്നത്. അണക്കെട്ട് പൊട്ടിക്കോട്ടെ എന്നും സുരക്ഷാ നടപടികള്‍ സ്വീകരിച്ചുകൊള്ളാമെന്നും പുതിയത് കെട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരളം തീരുമാനിച്ചാല്‍ തമിഴ്‌നാട് വെട്ടിലാകും. 

തമിഴ്‌നാടിനു വെള്ളം, കേരളത്തിനു സുരക്ഷ എന്ന നിലപാട് സ്വീകരിച്ച് പുതിയ അണക്കെട്ടിനു വേണ്ടി കേരളം ശ്രമം ആരംഭിച്ചിരുന്നു. സ്ഥലം കണ്ടെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങി. എന്നാല്‍ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇനി പുതിയ ഡാമിലേക്കല്ല, മറിച്ച് ഡാം തന്നെ വേണ്ടെന്നതിലേക്കാണ് കേരളം നിലപാടു മാറ്റുന്നെന്നുവന്നാല്‍ തമിഴ്‌നാട് കര്‍ക്കശ നിലപാടു മാറ്റാന്‍ നിര്‍ബന്ധിതരായേക്കും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം എന്നീ നിയോജക മണ്ഡലങ്ങളില്‍ പ്രത്യേകിച്ചും ഇടുക്കി ജില്ലയില്‍ പൊതുവെയും മുല്ലപ്പെരിയാര്‍ അണക്കെട്ട് തെരഞ്ഞെടുപ്പില്‍ വീണ്ടും ചര്‍ച്ചയാകുന്നതോടെ മറ്റു ചര്‍ച്ചാവിഷയങ്ങളുടെ മുന ഒടിയും. കോണ്‍ഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ ഈ പ്രശ്‌നത്തില്‍ നിലപാടു മാറ്റേണ്ടി വരികയും ചെയ്‌തേക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവകാശം തമിഴ്‌നാടിനു നല്‍കണമന്നു വാദിക്കുന്ന തീവ്ര തമിഴ് സംഘടനകള്‍ തമിഴ്‌നാട്ടിലുണ്ട്. എന്നാല്‍ തമിഴ്‌നാട് ഭരിക്കുന്ന എഐഎഡിഎംകെ ഇതില്‍ പരസ്യ നിലപാടെടുക്കാന്‍ മടിക്കുകയാണ്. പക്ഷേ, കേരള സര്‍ക്കാരിനെ അറിയിക്കാതെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ അണക്കെട്ടില്‍ പരിശോധന നടത്തുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Also Read:
ആശുപത്രിയില്‍ നിന്നും വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് സ്വര്‍ണവും പണവും കവര്‍ന്ന പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടു


Keywords: Mullapperiyar again to be hot subject in Kerala Election, Thiruvananthapuram, Election-2016, Protection, Kerala.