SWISS-TOWER 24/07/2023

നിയമസഭാ സമ്മേളനത്തിലേക്ക് കണ്ണൂര്‍ ബോംബ്; കരുതിവച്ച ആയുധങ്ങള്‍ക്കും മേലേ

 


തിരുവനന്തപുരം: (www.kvartha.com 07/06/2015) കെ.എം. മാണിയുടെ വിവാദ ബജറ്റ് അവതരണത്തിനുശേഷം ആദ്യമായി ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ എടുത്തു പ്രയോഗിക്കാന്‍ രണ്ടു മുന്നണികളും കരുതിവച്ചിരുന്നതെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് കണ്ണൂരിലെ സ്‌ഫോടനം. ജൂണ്‍ എട്ടിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ സിപിഎമ്മിനെതിരെ ശനിയാഴ്ചത്തെ ബോംബ് സ്‌ഫോടനം വലിയ ആയുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. അതാകട്ടെ യുഡിഎഫ് എംഎല്‍എമാരുടെ സംയുക്ത യോഗമൊന്നും വിളിച്ചുകൂട്ടി തീരുമാനിച്ചതുമല്ല. മറിച്ച്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രണ്ടു ഗ്രൂപ്പിലെയും പ്രധാനികളും ഫോണിലൂടെയും മറ്റും സംസാരിച്ചു തീരുമാനിക്കുകയായിരുന്നു.

അരുവിക്കര ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ സിപിഎമ്മിന് പ്രത്യേകിച്ചും ഇടതുമുന്നണിക്കു പൊതുവെയും കൊള്ളുന്ന ഏറ്റവും മികച്ച അടിയായി മാറുകയാണ് രണ്ടുപേര്‍ മരിച്ച സ്‌ഫോടനം. സംഭവം നടക്കുമ്പോള്‍ ആലപ്പുഴയിലായിരുന്ന ചെന്നിത്തല മാധ്യമങ്ങളോടു പ്രതികരിച്ച രീതിതന്നെ രാഷ്ട്രീയായുധമാക്കാന്‍ തീരുമാനിച്ചുറച്ച വിധമായിരുന്നു. അതിന്റെ ചുവടുപിടിച്ചുള്ള ആലോചനകളും ധാരണയുമാണ് പിന്നീടുണ്ടായത്. ബോംബ് നിര്‍മാണം കുടില്‍ വ്യവസായമാക്കുന്നത് സിപിഎം അവസാനിപ്പിക്കണം എന്നായിരുന്നു ചെന്നിത്തലയുടെ ആദ്യപ്രതികരണം. സംഭവവുമായി സിപിഎമ്മിനു ബന്ധമില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഞായറാഴ്ച പ്രതികരിച്ചത് സിപിഎം ഈ പ്രശ്‌നത്തില്‍ ശക്തമായ ചെറുത്തുനില്‍പ്പിനു തീരുമാനിച്ചതിന്റെ ഭാഗമാണെന്നാണു വിവരം. ബാര്‍ കോഴക്കേസില്‍ നിന്ന് കേരള രാഷ്ട്രീയം പൊടുന്നനേ ബോംബ് വിവാദത്തിലേക്കു മാറുകയാണ്.

ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രധാനപ്പെട്ട ആയുധം യുഡിഎഫ് സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളാണ്. അത് നന്നായി ഏല്‍ക്കുകയും ചെയ്തു. പ്രത്യേകിച്ചും ധനമന്ത്രി കെ.എം. മാണിക്കും എക്‌സൈസ് മന്ത്രി കെ. ബാബുവിനുമെതിരായ ആരോപണവും കേസും. ഈ സ്ഥിതി മറികടക്കാനാണ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ എ.കെ. ആന്റണി സിപിഎമ്മിനെ വികസന വിരോധികള്‍ എന്ന് ആക്ഷേപിച്ചത്. സിപിഎമ്മിനെതിരെ പലവട്ടം ഉന്നയിച്ച ആരോപണമാണ് വികസന വിരോധികള്‍ എന്നത്. അത് ആവര്‍ത്തിക്കുകവഴി അവരെ പ്രതിരോധത്തിലാക്കാനായിരുന്നു ശ്രമം.

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കാതിരുന്ന രാഷ്ട്രീയ നേട്ടം അവര്‍ക്കു നല്‍കിക്കൊണ്ട് കണ്ണൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി. മരിച്ചവരും പരിക്കേറ്റവരും സിപിഎമ്മുകാര്‍. അതു മുതലെടുത്ത് തെരഞ്ഞെടുപ്പുരംഗത്ത് സിപിഎമ്മിനെ രാഷ്ട്രീയമായി കുടുക്കാന്‍ വേഗം കഴിയുമെന്ന് യുഡിഎഫ് കരുതുന്നു. നിയമസഭാ സമ്മേളനം ഇപ്പോള്‍ തുടങ്ങുന്നത് അതിനു പറ്റിയ സന്ദര്‍ഭമായി മാറുകയുമാണ്.

ബാര്‍ കോഴക്കേസില്‍തന്നെ സര്‍ക്കാരിനെ കുരുക്കിയിടാമെന്ന് ഉറപ്പിച്ച് നിയസഭാ സമ്മേളനം കാത്തിരുന്ന സിപിഎം ആയുധം നഷ്ടപ്പെട്ട സ്ഥിതിയിലുമായി. കഴിഞ്ഞ മാര്‍ച്ച് 13ന് അവതരിപ്പിച്ച ബജറ്റിനു സാധുതയില്ലെന്നു ശക്തമായി വാദിച്ച് സര്‍ക്കാരിനെതിരായ കടന്നാക്രമണത്തില്‍ നിന്നു പിന്നോട്ടു പോകാതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സഭയില്‍ സംഭവിക്കുന്നതിന്റെ പ്രതികരണം എന്തായാലും അത് അരുവിക്കരയില്‍ പ്രതിഫലിക്കുകയും ചെയ്യും.
നിയമസഭാ സമ്മേളനത്തിലേക്ക് കണ്ണൂര്‍ ബോംബ്; കരുതിവച്ച ആയുധങ്ങള്‍ക്കും മേലേ

Keywords: Kannur, Kerala, Blast, After Kannoor, another blast will be at Kerala Assembly.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia