ഉമ്മന്‍ ചാണ്ടിക്കെതിരെ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി സുധീരന്‍ ഡെല്‍ഹിക്ക്

 


തിരുവനന്തപുരം: (www.kvartha.com 15/05/2015) ധനമന്ത്രി കെ എം മാണിയെ മുഖ്യമന്ത്രി വഴിവിട്ടു സംരക്ഷിക്കുന്നതിലെ കുഴപ്പം ചൂണ്ടിക്കാണിച്ചു പരാതിപ്പെടാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഡെല്‍ഹിക്ക്. ഇങ്ങനെ പോയാല്‍ സര്‍ക്കാരും പാര്‍ട്ടിയും മുന്നണിയും ജനങ്ങളില്‍ നിന്ന് വന്‍ തിരിച്ചടി നേരിടുമെന്നും അദ്ദേഹം സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അറിയിക്കുമെന്നാണു വിവരം.

എ കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരെയും സുധീരന്‍ കാണും. അതേസമയം, കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനമാണെന്നും മാധ്യമങ്ങളില്‍ ഒരു വിഭാഗം നടത്തുന്ന കുപ്രചാരണമല്ലാതെ പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് എ ഗ്രൂപ്പിന്റെ നിലപാട്.

 ഗ്രൂപ്പ് നേതാവായ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ അടുത്ത ദിവസം എ ഗ്രൂപ്പ് നേതാക്കള്‍ ഡെല്‍ഹിക്കു പോയേക്കുമെന്നും അറിയുന്നു. ഏതായാലും സുധീരന്റെ ഡെല്‍ഹിയാത്ര ഉറപ്പായി. അദ്ദേഹം അവിടെ എന്തു പറയുന്നുവെന്നതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിക്കുകയാണ് ഉമ്മന്‍ ചാണ്ടി പക്ഷം. ഇതോടെ കാര്യങ്ങള്‍ സുധീരന്‍ -ഉമ്മന്‍ ചാണ്ടി പോരിലേക്ക് വീണ്ടും എത്തും.
ഘടക കക്ഷിയുടെ സമ്മര്‍ദത്തിനു വഴങ്ങി യുഡിഎഫിന്റെ മധ്യമേഖലാ യാത്ര മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാണിച്ചുവെന്നാണ് സുധീരന്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുക എന്നാണു വിവരം.

കേരള കോണ്‍ഗ്രസിനെയും കെ എം മാണിയെയും പ്രീണിപ്പിച്ചു നിര്‍ത്താന്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങള്‍ ദുരൂഹമാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. കെപിസിസിയുടെ നിലപാടിനെ മറികടന്ന് മുഖ്യമന്ത്രി സ്വന്തം നിലയില്‍ വാശി പിടിച്ചതുകൊണ്ടാണത്രേ മധ്യമേഖലാ യാത്ര മാറ്റേണ്ടിവന്നത്. ഇതാകട്ടെ ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മാണിയോടു മുഖ്യമന്ത്രി സ്വീകരിച്ചുവരുന്ന മൃദു സമീപനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് സുധീരന്‍ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ കൈയിലായിരുന്നു ആഭ്യന്തര വകുപ്പെങ്കില്‍ മാണിക്കെതിരേ കേസെടുക്കുക പോലുമുണ്ടാകില്ലെന്ന നിലപാട് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ സുധീരന്റേതായി പ്രചരിക്കുന്നുണ്ട്.

അതുവഴി രമേശ് ചെന്നിത്തലയെയും ഐ ഗ്രൂപ്പിനെയും പരമാവധി കൂടെനിര്‍ത്താനും കൂടിയാണു സുധീരന്റെ ശ്രമം. മാണിക്കും കെ ബാബുവിനും ബാറുടമകളെക്കൊണ്ട് പണം കൊടുപ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന പി സി ജോര്‍ജിന്റെ മൊഴിയും മുഖവിലക്കെടുത്താണ് ഐ ഗ്രൂപ്പ്-സുധീരന്‍ സംയുക്ത നീക്കം. സുധീരന്‍ മാത്രമല്ല, വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള പല നേതാക്കളും മുഖ്യമന്ത്രിയുടെ മാണിയനുകൂല നിലപാടിലെ അതൃപ്തി പല തലങ്ങളില്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചുകൊണ്ടാണിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിക്കെതിരെ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി സുധീരന്‍ ഡെല്‍ഹിക്ക്

Also Read: 
പ്ലസ് ടു വിദ്യാര്‍ത്ഥി ഉറക്കത്തിനിടെ മരണപ്പെട്ടു

Keywords:  Thiruvananthapuram, K.M.Mani, A.K Antony, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia