പെന്‍ഷന്‍ പ്രായം വീണ്ടും വര്‍ധിപ്പിക്കുമോ? തീരുമാനം അറിയാന്‍ ജീവനക്കാര്‍ ദിവസങ്ങളെണ്ണുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16/04/2015) സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം വീണ്ടും വര്‍ധിപ്പിക്കാന്‍ നീക്കം. വിരമിക്കല്‍ പ്രായം 55ല്‍ നിന്ന് 56 ആക്കിയിട്ടു മൂന്നു വര്‍ഷം കഴിഞ്ഞതോടെ സര്‍വീസ് സംഘടനകളില്‍ ഒരു വിഭാഗം ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണിത്. ശമ്പള കമ്മീഷനെ നിയമിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായ ശമ്പള കമ്മീഷന് മൂന്നുതവണയായി ആറുമാസം വീതം കാലാവധി നീട്ടിക്കൊടുത്തുകഴിഞ്ഞു.

2015 ജൂണ്‍ 30 വരെയാണ് ഇപ്പോഴത്തെ കാലാവധി. അതിനപ്പുറം നീളാതെ റിപ്പോര്‍ട്ട് നല്‍കാനുള്ള തയ്യാറെടുപ്പിലാണു കമ്മീഷന്‍. ജീവനക്കാരുടെ സംഘടനകളും യുവജന സംഘടനകളും അതു കാത്തിരിക്കുകയുമാണ്. അഡ്വ ടി വി ജോര്‍ജ്ജ്, കെ വി തോമസ് (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അംഗങ്ങളുമായി 2013 നവംബര്‍ 30നാണ് കമ്മീഷന്‍ രൂപീകരിച്ചത്. കമ്മീഷനു സര്‍ക്കാര്‍ നല്‍കിയ 14 ഇന പരിഗണനാ വിഷയങ്ങളില്‍ അഞ്ചാമത്തെ ഇനമാണ് വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയിലേക്കു നയിക്കുമെന്ന് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മറ്റും പ്രതീക്ഷ നല്‍കുന്നത്; പ്രായം വര്‍ധിപ്പിക്കുന്നതിനെ എതിര്‍ക്കുന്ന യുവജന സംഘടനകള്‍ ആശങ്കയോടെ കാണുന്നതും.

''കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ലഭിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കാത്തതുമായ ആനുകൂല്യങ്ങള്‍ ഇവിടെയും നടപ്പാക്കാനുള്ള സാധ്യത പരിഗണിക്കുക''എന്നതാണ് അത്. ഇതിന്റെ മറവില്‍ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കമുണ്ടാകുമെന്ന സംശയം ശക്തമാണ്. അതായത്, കേന്ദ്രത്തില്‍ പെന്‍ഷന്‍ പ്രായം കേരളത്തിലേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും അത് ഇവിടെയും നടപ്പാക്കുക എന്നതു സ്വാഭാവികമായി ചെയ്യേണ്ടതാണെന്നും വരുത്തുക. അതേസമയം കേന്ദ്രത്തിലെപ്പോലെ 60 വയസായോ അതിനടുത്തോ ഒന്നും ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നതിനു പകരം ഒന്നോ രണ്ടോ വയസ് മാത്രം കൂട്ടുക. ഇത്തരമൊരു രഹസ്യ അജന്‍ഡ മറച്ചുവച്ചുകൊണ്ടാണ്, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍  സമവായത്തിലൂടെ ആയിരിക്കുമെന്ന് ഭരണ നേതൃത്വം ആവര്‍ത്തിക്കുന്നത് എന്ന സംശയമാണ് യുവജന സംഘടനകളില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുകയാണെങ്കില്‍ സമവായത്തിലൂടെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് സര്‍വീസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഭരണപക്ഷ യുവജന സംഘടനകളും ഈ നീക്കത്തിന് എതിരാണ്.

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ മാര്‍ച്ച് 31 ആയി ഏകീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി 2012 മാര്‍ച്ചിലെ ബജറ്റിലാണ് ഈ സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചു പ്രഖ്യാപനം നടത്തിയത്. വലിയ പ്രതിഷേധം വരുത്തിയ തീരുമാനമായിരുന്നു അത്.
പെന്‍ഷന്‍ പ്രായം വീണ്ടും വര്‍ധിപ്പിക്കുമോ? തീരുമാനം അറിയാന്‍ ജീവനക്കാര്‍ ദിവസങ്ങളെണ്ണുന്നു

Keywords: Pension Age, Kerala Government, Kerala, Pension, Kerala government again in dilemma on pension age
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia