ഞാന്‍ ഹൈദര്‍ അലി; വിതുര പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ കത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 22.06.2014) വിതുര പെണ്‍വാണിഭക്കേസിലെ ഇരയും മുഖ്യസാക്ഷിയുമായ പെണ്‍കുട്ടിയുടെ വിവാഹത്തോടെ വഴിയാധാരമായ മറ്റൊരു കുടുംബത്തിന്റെ 'കഥ' പുറത്തുവന്നതിന് പിന്നാലെ സ്വന്തം ഭാഗം വിശദീകരിച്ച് ഭര്‍ത്താവിന്റെ കത്ത്. വിതുരക്കേസിലെ പ്രതികള്‍ രക്ഷപ്പെടുന്നതിനു പിന്നിലെ ദുരൂഹതകളിലേക്കും വെളിച്ചംവീശിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സമകാലിക മലയാളം വാരിക ഈ കത്തും പ്രാധാന്യത്തോട പ്രസിദ്ധീകരിച്ചു. കത്തിന്റെ പൂര്‍ണരൂപം:

ഞാന്‍ ഹൈദര്‍ അലി. തിരുവനന്തപുരത്ത് ഓവര്‍ ബ്രിഡ്ജിനു സമീപം ചെരിപ്പു വ്യാപാരം നടത്തുന്നു. ഞാനാണ് വിതുര പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. 'വിതുര കേസിന്റെ യഥാര്‍ത്ഥ ഇര' എന്ന റിപ്പോര്‍ട്ട് എന്നെ വളരെയധികം വേദനിപ്പിച്ചു. ഇതിന്റെ പരമാര്‍ത്ഥം ലോകത്തെ അറിയിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ മാത്രമേ ഞാന്‍ ഇതില്‍ പറയുന്നുള്ളു. വിതുര പെണ്‍കുട്ടി അവള്‍ക്ക് പറയാനുള്ളതെല്ലാം പലവട്ടം പറഞ്ഞുകഴിഞ്ഞതിനാല്‍ ഇനിയും ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ആദ്യ ഭാര്യ റൈഹാനത്ത് എന്നോടു പിണങ്ങി മാസങ്ങളോളം മാറിത്താമസിച്ചപ്പോള്‍ ഞാന്‍ വളരെ കഷ്ടപ്പെട്ടു. ഞാന്‍ ഒരു പ്രമേഹ രോഗിയാണ്. കൂടാതെ ഇടയ്ക്കിടെ ബോധക്ഷയവും വരാറുണ്ട്. എനിക്ക് ഒറ്റയ്ക്ക് ഹോട്ടല്‍ ഭക്ഷണം കഴിച്ചു തീരെ വയ്യാത്തതിനിലാണ് ഞാന്‍ രണ്ടാമത് ഒരു വിവാഹത്തെപ്പറ്റി ആലോചിച്ചത്.

അപ്പോള്‍ ജമാഅത്തെ ഇസ്ലാമിയിലെ എന്റെ കൂട്ടുകാര്‍ വിതുര പെണ്‍കുട്ടിയെപ്പറ്റി എന്നോടു പറഞ്ഞു. ഇത്രയധികം കഷ്ടപ്പാട് അനുഭവിച്ച ഒരു പാവപ്പെട്ട പെണ്ണിന് സംരക്ഷണം കൊടുക്കുക ഒരു മുസ്്‌ലിമിന്റെ ധര്‍മ്മമാണെന്ന് എനിക്കു തോന്നി. അല്ലാതെ എന്നെ ആരും ഇതില്‍ കുടുക്കിയതല്ല. മുസ്്‌ലിമിന് ഒന്നിലധികം വിവാഹം അനുവദിച്ചിട്ടുണ്ട്. ഇത് നിയമപരമായി തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല.
ഞാന്‍ റൈഹാനത്തിനെ ഉപദ്രവിച്ച് ആശുപത്രിയിലാക്കിയെന്ന് എഴുതിയിരിക്കുന്നത് സത്യമല്ലെന്ന് ദൈവം സാക്ഷിയായി ഞാന്‍ പറയുന്നു.

ആദ്യ ഭാര്യ കേസ് കൊടുക്കുന്നതിനു മുമ്പേതന്നെ ഞാന്‍ എന്റെ പെണ്‍മക്കളുടെ പഠനച്ചെലവ് വഹിച്ചുപോന്നു. കേസിനു ശേഷം കോടതി അനുവദിച്ച 6,000 രൂപയും കോടതി പറയാതെ തന്നെ അവര്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ വാടക, വൈദ്യുതി, വെള്ളം ഇവയുടെ ചാര്‍ജ്ജും ഞാന്‍ സ്ഥിരമായി കൊടുത്തുവരുന്നു. എന്റെ ആണ്‍മക്കള്‍ മിക്കവാറും കടയില്‍ വന്നു നില്‍ക്കാറുണ്ട്്. അവരുടെ ചെലവിനുള്ള പണവും പതിവായി കൊടുക്കാറുണ്ട്. എന്റെ കടയുടെ മുകളില്‍ ആദ്യ ഭാര്യയും മക്കളും ഒരിക്കലും താമിസിച്ചിട്ടില്ല. അവരുടെ സ്വര്‍ണമോ ഭൂമിയോ തൊട്ടിട്ടില്ല.

ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത് രണ്ടാമതു വിവാഹം കഴിച്ച സ്ത്രീയുടെ പേരില്‍ പള്ളിക്കാരും സുഗതകുമാരി ടീച്ചറും കൂടി വാങ്ങിക്കൊടുത്ത ആറ് സെന്റ് വസ്തുവും വീടും വിറ്റ പണവും പിന്നെ കടം വാങ്ങിയ പണവുംകൊണ്ട് ഒറ്റി വാങ്ങിയ വീട്ടിലാണ്. എന്റെ പെണ്‍മക്കളുടെ വിവാഹം മാന്യമായി നടത്തിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. പറ്റിയ വരന്മാര്‍ വരുമ്പോള്‍ എന്നെക്കൊണ്ടാവും വിധം ഞാനത് നടത്തിച്ചു കൊടുക്കുന്നതാണ്.

വിതുര പെണ്‍കുട്ടിക്ക് ഇഷ്ടമില്ലാതെയല്ല ഞാന്‍ അവളെ വിവാഹം കഴിച്ചത്. അവളെ കാണുകയും സംസാരിക്കുകയും എന്റെ സുഹൃത്തക്കളായ പള്ളിക്കാര്‍ അവളുടെ വാപ്പയോട് സംസാരിക്കുകയും ചെയ്തതിനു ശേഷമാണ് തീരുമാനമെടുത്തത്. ഇക്കാര്യങ്ങളെല്ലാം സുഗതകുമാരി ടീച്ചറിനെക്കണ്ട് ഞാന്‍ സംസാരിച്ചിരുന്നു. ഇപ്പോള്‍ ദൈവം ഞങ്ങള്‍ക്കു തന്ന ഒരു പെണ്‍കുഞ്ഞുമായി കഴിയുകയാണ്. ഇനി കോടതി കയറിയിറങ്ങി നാണം കെടാന്‍ വയ്യ എന്ന തീരുമാനമെടുത്തത് അവള്‍ തന്നെയാണ്.

അവള്‍ക്ക് ഒരു രക്ഷ നല്‍കാന്‍ സാധിച്ചത് ദൈവാനുഗ്രഹമാണെന്ന് ഞാന്‍ കരുതുന്നു. ദയവായി ഞങ്ങളെ ഇനിയെങ്കിലും ദ്രോഹിക്കാതിരിക്കുക. എന്റെ ആദ്യ ഭാര്യക്കും മക്കള്‍ക്കും വേണ്ടി ന്യായമായതെല്ലാം ഞാന്‍ ഇനിയും ചെയ്യുന്നതാണ്. വിതുര കേസിലെ പ്രതികളെ വെറുതെ വിടാന്‍ വേണ്ടിയുള്ള ഗൂഡാലോചനയാണ് ഈ വിവാഹത്തിനു പിന്നിലെന്നു പറയുന്നത് ദൈവം പൊറുക്കാത്ത മഹാപാപമാണ്.

ഹൈദര്‍ അലി
തിരുവനന്തപുരം
ഞാന്‍ ഹൈദര്‍ അലി; വിതുര പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ കത്ത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Letter, Husband, Kerala, Vithura case, Women, Wife, Hyder Ali, Letter from Hyder Ali, Vithura girl's husband.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia