ഇന്ദിരയുടെ വെളിപ്പെടുത്തലിലെ നാലു പുരുഷ കേസരികള്‍ ആരൊക്കെ?

 


തിരുവനന്തപുരം: കേരളത്തെ ഉലയ്ക്കാന്‍ പോന്ന വെളിപ്പെടുത്തലുകളുമായി പ്രശസ്ത എഴുത്തുകാരിയും ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥയുമായ കെ.ആര്‍. ഇന്ദിര., ലോക വനിതാ ദിനത്തില്‍ ഒരു ആനുകാലികത്തില്‍ എഴുതിയ അനുഭവക്കുറിപ്പിലാണ് പ്രശസ്ത സാഹിത്യകാരനും പോലീസ് ഓഫീസറും ഉള്‍പ്പെടെയുള്ളവരെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ ഇന്ദിര നടത്തിയത്. കോട്ടയത്തെയും തിരുവനന്തപുരത്തെയും ചില മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്നു പുറത്തിറക്കിയ വാര്‍ത്താകേരളം മാസികയില്‍ 'എന്റെ അനുഭവങ്ങള്‍' എന്ന പേരില്‍ എഴുതിയ കുറിപ്പില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല. പക്ഷേ, സൂചനകള്‍ വ്യക്തമാണ്. കെ.ആര്‍. ഇന്ദിരയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍ ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
..................................

എന്റെ അനുഭവങ്ങള്‍

മാധ്യമപ്രവര്‍ത്തനത്തിന്റെ വീരേതിഹാസമായിരുന്ന തരുണ്‍ തേജ്പാലിനെക്കുറിച്ച് വായിച്ചപ്പോള്‍ പ്രതികരണബോധവും പ്രതികാരബോധവും ഉണര്‍ന്നുവശായതിന്റെ ഫലമാണ് ഈ എഴുത്ത്. ഓരോ സ്ത്രീയും നേരിടുന്ന പ്രതിസന്ധിയാണ് തെഹല്‍കയിലെ ജീവനക്കാരിക്കും ഉണ്ടായത്. സ്ത്രീകള്‍ അവയില്‍ പലതും രഹസ്യമാക്കിവെക്കുകയോ മറന്നുകളയുകയോ ആണ് ചെയ്യാറുള്ളത്. എനിക്കും ഉണ്ടായിട്ടുണ്ട് അത്തരം അനുഭവങ്ങള്‍. ആദ്യത്തെ അനുഭവം തൃശൂര്‍ ആകാശവാണിയില്‍വെച്ച്. മഹാനായ സാഹിത്യകാരന്‍ കഥ വായിക്കാന്‍ വന്നിരിക്കയാണ്. ഞാന്‍ ആകാശവാണിയില്‍ ആപ്പീസറാവുന്നതിനു മുമ്പ് യുവവാണിയില്‍ കോമ്പിയര്‍ ആയിരുന്ന കാലം. സാഹിത്യകാരന്‍ എനിക്ക് ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി വാഗ്ദാനംചെയ്തു. 'ഗുരുവായൂര്‍ക്ക് വരൂ, ജോലി തരാം എന്ന്. 'ഓ' എന്ന് വിനയപൂര്‍വ്വം തലയാട്ടിയെങ്കിലും ഞാന്‍ ചെന്നില്ല. അങ്ങനെ ദേവസ്വത്തിലെ ജോലി എനിക്ക് നഷ്ടപ്പെട്ടു. അത് കിട്ടിയിരുന്നെങ്കില്‍ ഞാനിപ്പോള്‍ ആരായിരുന്നേനെ!

രണ്ടാമത്തെ അനുഭവവും തൃശൂര്‍ ആകാശവാണിയില്‍വെച്ച് അക്കാലത്ത് ശ്രോതാക്കളുടെ ആരാധനാപാത്രവും കണ്ണിലുണ്ണിയും തൃശൂര്‍നിലയത്തിന്റെ അഭിമാനവും ആയിരുന്ന താരം അതിയായ മൈത്രീഭാവത്തില്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ നിലത്തൊന്നുമല്ലായിരുന്നു നില്‍പ്. പുറപ്പെട്ടുചെന്ന് ബസ്സിറങ്ങി നടന്നുതുടങ്ങിയപ്പോള്‍ താരം തിടുക്കത്തില്‍ നടന്നുവരുന്നു. അടുത്തെത്തിയപാടെ അയാള്‍ അതിലേറെ തിടുക്കത്തില്‍ മൊഴിഞ്ഞു, 'എടോ, ഇന്ന് ഭാര്യ പോയിട്ടില്ല. അയാളുടെ അനിയന്‍ വന്നുകയറി, രാവിലെ. 'വിഡ്ഢിയായ ഞാന്‍ വായും പിളര്‍ന്നു നിന്നു. ഭാര്യയേയും മക്കളെയും ഒക്കെ പരിചയപ്പെടുത്തിത്തരാനാണ് വീട്ടിലേക്കുക്ഷണിച്ചത് എന്നാണ് ഞാന്‍ കരുതിയത്. ആയമ്മ അന്ന് പോയിരുന്നെങ്കിലൊ?

3. കൃഷിയില്‍ തത്പരനായ ഡയരക്ടര്‍സാര്‍ വിരിപ്പ്, മുണ്ടകന്‍ വിളകളെപ്പറ്റി രസംപിടിച്ച് ഡയലോഗ് അടിക്കുന്നതിനിടയില്‍ പൊടുന്നനെ പറഞ്ഞു, 'ഒരു ദിവസം നിന്റെ വയല്‍ ഞാന്‍ കൊയ്യും. 'ഒരു നിമിഷം വൈകാതെ എന്റെ വായില്‍നിന്ന് മറുപടി പുറത്ത് ചാടി. 'ആ പൂതി മനസ്സില് വെച്ചാല്‍ മതി. 'അയാള്‍ പൊടുന്നനെ സ്ഥലംവിട്ടു.

അപ്പോള്‍ ഞാന്‍ എട്ട് വര്‍ഷം സര്‍വ്വീസുള്ള ആപ്പീസറായിക്കഴിഞ്ഞിരുന്നു. പിന്നീടൊരിക്കല്‍ വാര്‍ത്താവിതരണ  പ്രക്ഷേപണമന്ത്രാലയത്തിലെ ഒരു മലയാളി ഉദ്യോഗസ്ഥനോട് അയാള്‍ പറഞ്ഞു, 'ഞാന്‍ അവളോടൊന്നു ചോദിച്ചതാ, അവളെനിക്കു തന്നില്ല. 'അപ്പോള്‍ അയാള്‍ ഡെപ്യൂട്ടി ഡയരക്റ്റര്‍ ജനറല്‍ ആയിക്കഴിഞ്ഞിരുന്നു. അവളു തന്നില്ല എന്ന് വാസ്തവം പറഞ്ഞതില്‍ എനിക്കയാളോടു നന്ദിയുണ്ട്. തന്നു എന്ന് പറഞ്ഞിരുന്നെങ്കില്‍ അപമാനം സഹിക്കാതെ ആറ്റില്‍ച്ചാടി ചാകേണ്ടിവരുമായിരുന്നു.

4. ആകാശവാണി തൃശ്ശൂര്‍നിലയത്തിലെ ഒരു കീഴുദ്യോഗസ്ഥയെ ഞാന്‍ ജാതിപ്പേര് വിളിച്ചു എന്നൊരു കള്ളക്കേസ് ആ സ്ത്രീയും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൂട്ടി ഉണ്ടാക്കി. രണ്ട് കള്ളസാക്ഷികളെയും അവര്‍ ഏര്‍പ്പാടാക്കി. കള്ളസാക്ഷിയുടെ പാര്‍ട്ടിനേതാവിനോട് അയാളെ മാനസാന്തരപ്പെടുത്താന്‍ അപേക്ഷിച്ചു, ഞാന്‍. പാര്‍ട്ടി നേതാവ് പറഞ്ഞു, 'എനിക്ക് കുറെ കാലായിട്ട് ഒരു മോഹംണ്ട്. അത് സാധിപ്പിച്ചുതരണം. 'കള്ളസാക്ഷി മാനസാന്തരപ്പെടേണ്ട എന്ന് തീരുമാനിക്കേണ്ടിവന്നു എനിക്ക്.

5. അതുകൊണ്ട് ആ കേസ് വലിഞ്ഞിഴഞ്ഞ് നാലഞ്ചുവര്‍ഷം നീണ്ടു. കേസന്വേഷിക്കുന്ന ഡി.വൈ.എസ്.പിയെ ഒന്ന് കണ്ടുസംസാരിക്കാന്‍ അനുവാദത്തിനുവേണ്ടി ഫോണില്‍ വിളിച്ചു. 'കാണാം' എന്ന് അയാള്‍. കുറച്ച് കഴിഞ്ഞ് അയാള്‍ തിരിച്ചുവിളിച്ചു. എവിടെ വെച്ചാണ് കാണുക? 'അയാള്‍ ചോദിച്ചു. 'ഓഫീസില്‍ വെച്ച്. സംശയലേശമില്ലാതെ ഞാന്‍ മറുപടിപറഞ്ഞു. 'അത് വേണ്ട, ശക്തന്‍ സ്റ്റാന്‍ഡില്‍ വന്നാല്‍ മതി. ഞാന്‍ കാറുമായി അവിടെ വരാം.' പോലീസാപ്പീസര്‍ പറഞ്ഞു. ഞാന്‍ അസ്തപ്രജ്ഞയായി.

പോലീസാപ്പീസറെ പിണക്കിയാല്‍ പട്ടികജാതിക്കയര്‍ കഴുത്തില്‍മുറുകും. എന്തും സംഭവിക്കട്ടെ എന്നൊരു തീരുമാനമെടുത്ത് ഞാന്‍ ചടഞ്ഞിരുന്നു. അയാള്‍ തുടര്‍ച്ചയായി മൊബൈല്‍ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. ഫോണ്‍ സൈലന്റ് മോഡില്‍ ഇട്ടുവെച്ച് രക്ഷാമാര്‍ഗ്ഗം ആലോചിച്ച് ഞാന്‍ നേരം ഉന്തി. കുറെ കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു മെസ്സേജ് അയച്ചു, ഫോണില്‍. 'I am waiting for the last 1hrs with Prasaadam brought from Sabarimala 4 u. Kindly make a call.'എത്ര നല്ല മനുഷ്യന്‍!! ഇപ്പോഴും എന്റെ ഫോണില്‍ ആ മെസ്സേജ് ഉണ്ട്. അയാള്‍ അപ്പോള്‍ മാത്രമല്ല, പിന്നീടും എനിക്കെതിരെ റിപ്പോര്‍ട്ട് എഴുതി കൊതിക്കെറുവ് തീര്‍ത്തു. ആറ് റേഡിയോനാടകത്തിലെ പദാര്‍ത്ഥവിചാരം, ഭാവാര്‍ത്ഥവിചാരം, നിര്‍മ്മിതിതന്ത്രം
എന്ന ഒരു തീസിസ് എഴുതി പി.എച്ച്.ഡി എടുക്കാന്‍ പുറപ്പെട്ടു, ഞാന്‍ 2005ല്‍. റേഡിയോനിലയത്തിലെ മാന്യാതിഥിയും നാടകാചാര്യനും ആയ ജ്ഞാനവയോവൃദ്ധനെ ഗൈഡായി പ്രതിഷ്ഠിക്കുകയും ചെയ്തു. അപ്പോള്‍ മുതല്‍ ജ്ഞാനഗുരു പേനഎടുക്കാന്‍ കൈനീട്ടിയാലും എന്റെ മാറില്‍ അറിയാതെതൊടും എന്ന അവസ്ഥ സംജാതമായി. 'ഇന്ദിരയോട് എനിക്ക് ആരാധനയാണ്' എന്ന വചനമായിരുന്നു അടുത്തഘട്ടം.

'തീസിസ് ഇന്ദിരയുടെ വീട്ടില്‍വന്നു താമസിച്ച് വായിക്കാം' എന്ന മൂന്നാമത്തെ ഘട്ടത്തില്‍വെച്ച് ഞാന്‍ പി.എച്ച്.ഡി ഉപേക്ഷിച്ചു. ഈ സംഭവങ്ങളില്‍ എല്ലാം പൊതുവായി കാണുന്ന കാര്യം പുരുഷന് സ്ത്രീയുടെ മേല്‍ ഉള്ള കോയ്മയാണ്. സ്ത്രീ അധികാരം കൊണ്ടും സ്ഥാനം കൊണ്ടും പ്രായം കൊണ്ടും ഇളയതായിരിക്കുകയും പുരുഷന്‍ മൂത്തതായിരിക്കുകയും ചെയ്യുന്നു ഇവയിലെല്ലാം. എപ്പോഴും എവിടെയും പുരുഷന്‍ ഇക്കാണുന്ന പ്രകാരം 'മേക്കിട്ടു കയറുകയും' സ്ത്രീ സദാചാരിണി ആയി പിന്‍ വാങ്ങുകയും ആണോ സംഭവിക്കാറുള്ളത്? തീര്‍ച്ചയായും അല്ല. ചെറിയൊരു വിഭാഗം സ്ത്രീകള്‍ കാര്യ സാദ്ധ്യ ത്തിനായി വശീകരണം പ്രയോഗിക്കാറുണ്ട്. കൊഞ്ചിക്കുഴഞ്ഞു കൊണ്ടാണ് സ്ത്രീ വശീകരണ വിദ്യപ്രയോഗിക്കുക.

വലിയ വലിയ കാര്യങ്ങളൊന്നുമില്ല പൊതുവെ ഇവിടത്തെ സ്ത്രീകള്‍ക്ക് നേടാനായിട്ട്. സാധനങ്ങള്‍ ചുരുങ്ങിയ വിലക്ക് വാങ്ങാന്‍ കിട്ടുക, സര്‍ക്കാര്‍ ഓഫീസുകളില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ സാധിച്ചെടുക്കുക എന്നിവയാണ് സാധാരണ സ്ത്രീകളുടെ വരുതിയില്‍ നില്‍ക്കുന്ന കാര്യങ്ങള്‍. രാഷ്ട്രാന്തരീയ രഹസ്യങ്ങളും ഉപ ജാപങ്ങളും കൈകാര്യം ചെയ്യുന്ന ചുരുക്കം ചില സ്ത്രീകളും ഉണ്ട് എന്ന അഭിമാനാര്‍ഹമായ വസ്തുത വിസ്മരിക്കുന്നില്ല. എന്തായാലും പുരുഷന്നിഷ്ടം സ്ത്രീ കൊഞ്ചുകയും കുഴയുകയും ചെയ്യുന്നതാണ്.

ചെറിയൊരു ശതമാനം സ്ത്രീകള്‍ ഇപ്രകാരം ചെയ്യുന്നു എന്ന് പറഞ്ഞുവല്ലോ. വേറെ ചെറിയൊരു വിഭാഗം തുറന്ന സൗഹൃദത്തിന്റെയും ആത്മാഭിമാനത്തിന്റെയും ബഹിസ്ഫുരണമായി പുഞ്ചിരിച്ചു കൊണ്ട് പുരുഷന്മാരോട് ഇടപെടുന്നു. അവരെ 'ശ്ര്‌ന്ഗാരികള്‍' എന്ന് തെറ്റിദ്ധരിക്കുകയും ആ ധാരണക്കനുസരിച്ച് അവരോട് പെരുമാറുകയും ചെയ്യാറുണ്ട് പുരുഷന്മാര്‍. മൂന്നാമത്തെ വിഭാഗം സ്ത്രീകള്‍ തീര്‍ത്തും ഗൗരവ ക്കാരികളാണ്. അങ്ങനെയുള്ളവരെ പുരുഷന്മാര്‍ക്ക് ഇഷ്ടമേ അല്ല. ഈ വ്യത്യാസം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ബസ്സില്‍ സ്ത്രീകളുടെ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്ന പുരുഷനോട് ഒരു സ്ത്രീ സീറ്റ് ഒഴിഞ്ഞു തരാന്‍ ആവശ്യപ്പെടുന്ന രംഗം സങ്കല്‍പ്പിക്കുക. ഉയര്‍ത്തിപ്പിടിച്ച ശിരസ്സും ഉറച്ച ചുവടും ആയി ഒരു സ്ത്രീ കയറി വന്ന് അവകാശ ബോധത്തോടെ ഗൗരവത്തില്‍ അയാളോട് സീറ്റ് ഒഴിഞ്ഞു തരാന്‍ ആവശ്യ പ്പെട്ടാല്‍ അയാളുടെ മുഖം കറുക്കുന്നു.

എന്നാല്‍ കരുണമോ ശ്ര്‌ന്ഗാരമോ ആണ് സ്ത്രീയുടെ മുഖത്ത് എങ്കില്‍ പുരുഷന്‍ പ്രസാദിയാകുന്നു. ചുരുക്കത്തില്‍ സ്ത്രീ പുരുഷനോട് പെരുമാറേണ്ടത് വിനയത്തോടെ ആണ് എന്ന് ബഹു ഭൂരി ഭാഗം പുരുഷന്മാരും കരുതുന്നു. പുരുഷന് ഹിതകരമായ രീതിയില്‍ പെരുമാറുകയും അതിനു പ്രതി ഫലമായി സ്ത്രീ അനര്‍ഹമായ സ്ഥാനവും മാനവും ധനവും നേടുകയും ചെയ്യുന്നതു കൊണ്ട് രണ്ടു വിധത്തിലുള്ള പ്രതിലോമ ഫലം ഉണ്ടാവുന്നുണ്ട്.

ഇന്ദിരയുടെ വെളിപ്പെടുത്തലിലെ നാലു പുരുഷ കേസരികള്‍ ആരൊക്കെ?അനര്‍ഹരായ സ്ത്രീകള്‍ ഉയരങ്ങളില്‍ എത്തുകയും അര്‍ഹരായവര്‍ താഴെ നില്‍ക്കുകയും ചെയ്യുന്നു എന്നതാണ് ഒന്നാമത്തേത്.' സ്ത്രീകള്‍ അങ്ങനെയാണ്' എന്ന ഒരു പൊതു അവജ്ഞ രൂപപ്പെടുന്നു എന്നതാണ് രണ്ടാമത്തെ പ്രതിലോമ ഫലം. പുരുഷന്റെ ലൈംഗിക മുന്നേറ്റത്തെ മൃദുവും മിതവും ആയിട്ടായാലും സ്ത്രീ നിരാകരിക്കുന്നു എന്നിരിക്കട്ടെ. തുടര്‍ കാലത്ത് പുരുഷന്‍ അവളെ മാനസികമായി ഏറെ പീഡിപ്പിക്കുന്നു. ഒരു പുരുഷന് ഒരു സ്ത്രീയോട് ലൈംഗിക ആകര്‍ഷണം തോന്നുക എന്നത് ജൈവികമായ ഒരു പ്രക്രിയയാണ്. പക്ഷേ അത് അന്തസ്സോടെയും മര്യാദയോടെയും സ്ത്രീയെ
അറിയിക്കുക എന്നത് എളുപ്പമല്ല.

വളരെ സമ ചിത്തതയും ശമവും ദമവും പുരുഷന് ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. ഭൂരി ഭാഗം പുരുഷന്മാര്‍ക്കും ഈ ഗുണങ്ങള്‍ ഇല്ലാ എന്നതാണ് പരമാര്‍ത്ഥം. ലൈംഗിക ആസക്തി ഉണ്ടാവുമ്പോള്‍ പ്രജ്ഞയും മേധയും മന്ദീഭവിക്കുന്നു അവരില്‍. അതോടൊപ്പം പുരുഷ സഹജമായ അഹന്തയും സ്ത്രീയോടുള്ള അധീശ മനോ ഭാവവും കൂടിച്ചേരുമ്പോള്‍ അവര്‍ കുറ്റവാളികളാവുന്നു. (കുറ്റം ആളുന്നവന്‍ കുറ്റവാളി. അത് തമിഴ് സന്ധി.) ഗാന്‍ഗുലിയും തെജ്പാലും ആകാശ വാണിയിലെ പ്രക്ഷേപണ താരകങ്ങളും ഗവേഷണ ഗുരുവും കുറ്റം ആളുന്നു അങ്ങനെ.

ഇന്ദിരയുടെ വെളിപ്പെടുത്തലിലെ നാലു പുരുഷ കേസരികള്‍ ആരൊക്കെ?

ഇന്ദിരയുടെ വെളിപ്പെടുത്തലിലെ നാലു പുരുഷ കേസരികള്‍ ആരൊക്കെ?

കെ.ആര്‍. ഇന്ദിര

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : K.R. Indira, Article, Women's day, KR Indira's explosive article on her experiences to start controversy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia