പുരുഷ വൈകൃത സമീപനം സ്ത്രീകളോട്

 


കൂക്കാനം റഹ്‌മാൻ

വിവാഹിതരായ നിരവധി സ്ത്രീകള്‍ അവര്‍ അനുഭവിക്കുന്ന നീറുന്ന വേദനകള്‍ മറ്റുളളവരുമായി പങ്കിടാന്‍ പോലും കഴിയാതെ വിങ്ങിപ്പൊട്ടുകയാണ്. ഭര്‍ത്താക്കന്‍മാരുടെ ലൈംഗിക വൈകൃത സമീപനങ്ങളും, മൃഗീയമായ പെരുമാറ്റരീതികളും പുറത്തുപറയാതെ ജീവിതം ഹോമിച്ചുകളയുകയാണ് പല സഹോദരിമാരും.

വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് നിബന്ധമായും സ്ത്രീക്കും പുരുഷനും നല്‍കേണ്ട നിലയിലേക്കാണ് പല പ്രശ്‌നങ്ങളും വിരല്‍ചൂണ്ടുന്നത്. എങ്ങനെ പരസ്പരം ഇടപെടണമെന്നറിയാത്തതിന്റെ ദുരന്തമാണ് പലരും ഇന്നനുഭവിക്കുന്നത്. ഭാര്യയെ അടിമയെ പോലെ കരുതുന്ന ഭര്‍ത്താക്കന്‍മാര്‍, എന്നും സംശയ ദൃഷ്ടിയോടെ ഭാര്യയെ ശ്രദ്ധിക്കുന്നവര്‍, ഭാര്യയെന്ന പരിഗണന പോലും കൊടുക്കാത്തവര്‍ തുടങ്ങി പലതരത്തിലാണ് ഭര്‍ത്താവെന്ന പുരുഷന്റെ നിലപാടുകള്‍.

ജീവിതം അവസാനിപ്പിക്കാനോ, വൈവാഹിക ജീവിതം വേണ്ടെന്നുവെക്കാനോ, ഒളിച്ചോടാനോ തയ്യാറായി നില്‍ക്കുന്ന ചില സഹോദരിമാരുടെ വേദനയൂറുന്ന അനുഭവസാക്ഷ്യങ്ങള്‍ കേള്‍ക്കൂ. ആരോടെങ്കിലും തങ്ങളുടെ വേദന പങ്കുവെക്കണമെന്നിവര്‍ക്ക് മോഹമുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട ചിലര്‍ അവരുടെ വേദനപറയുന്നു.

ലേഖ വിവാഹിതയായി കോട്ടയത്ത് ഭര്‍തൃഗൃഹത്തിലായിരുന്നു കഴിഞ്ഞ പത്ത് വര്‍ഷം. രണ്ടുമക്കളായി. ഒരുപാട് ഭൂസ്വത്തിന്റെ ഉടമയാണ് ഭര്‍ത്താവ്. അമ്മ നഴ്‌സായി അമേരിക്കയില്‍ ജോലി. കൃഷികാര്യങ്ങള്‍ നടത്തുകയാണ് കൃഷ്ണകുമാര്‍. ബ്ലൂഫിലിം കാണുകയെന്നതാണ് അങ്ങേരുടെ ഹോബി. പെട്ടിനിറച്ചും നീലച്ചിത്ര സീഡികളാണ്. സദാനേരവും അത് കണ്ടുകൊണ്ടിരിണം. ലേഖയെയും അത് കാണാന്‍ നിര്‍ബന്ധിക്കും.

സമയമോ സന്ദര്‍ഭമോ നോക്കാതെ ലേഖ നീലച്ചിത്രത്തില്‍  കാണുന്നത് പോലുളള ലൈംഗീക കേളികള്‍ക്ക് വിധേയമായിക്കൊളളണം. ഇല്ലെങ്കില്‍ കടുത്ത പീഡനമാണ്. അതും കേട്ടുകേള്‍വിയില്ലാത്ത പീഡനം. ലൈംഗീകാവയവങ്ങള്‍ കടിച്ചു മുറിക്കും. രക്തമൊലിക്കുന്നത് കണ്ടു രസിക്കും. ദേഹമാകെ കാര്‍ക്കിച്ചുതുപ്പും. ചവിട്ടും കുത്തും എല്ലാം നടക്കും.

വാവിട്ടു നിലവിളിച്ചാലും ആരും കേള്‍ക്കില്ല. ഒറ്റപ്പെട്ട വീടാണ്. വിശാലമായ റബ്ബര്‍ എസ്റ്റേറ്റിന് നടുവിലാണ് വീട്. കുഞ്ഞുങ്ങളെ അവിടെ വിട്ട് ലേഖ സ്വന്തം വീട്ടിലേക്ക് വണ്ടികയറി. ഇനി അങ്ങോട്ടില്ല എന്നവര്‍ തറപ്പിച്ചു പറഞ്ഞു. ഇന്ന് നേരെയാവും, നാളെയാവും എന്നു കരുതി പത്തു വര്‍ഷം സഹിച്ചു. ഒന്നുകില്‍ മരിക്കണം, അല്ലെങ്കില്‍  അയാളെ കൊല്ലണം ഇതേ എന്റെ മുമ്പില്‍ വഴിയുളളൂ.............
ഇതിനേക്കാള്‍ അറപ്പും വെറുപ്പും തോന്നുന്ന അനുഭവങ്ങളാണ് സഹോദരിമാരില്‍ പലരും പുറത്തുപറയാതെ ഒളിച്ചും മറച്ചും വെച്ച് സ്വയം ശപിച്ച് വിധിയെ പഴിച്ച് കഴിച്ചു കൂട്ടുന്നത്.


ബോംബെക്കാരിയാണ് മേനക. കറുത്ത് തടിച്ച സുന്ദരി. അവള്‍ കടപ്പുറത്തെത്തിയിട്ട് വര്‍ഷം പത്ത് കഴിഞ്ഞു. വെറുതെ എത്തിയതല്ല. കടപ്പുറത്തെ കുമാരന്റെ ഭാര്യയായി വന്നതാണ്. കുമാരന്‍ ബോംബയിലായിരുന്നപ്പോള്‍ ഇരുവരും പ്രണയത്തിലായി. തേനും പാലും ഒഴുകുന്ന സ്‌നേഹ വാക്കുകള്‍, സ്‌നേഹ പ്രകടനങ്ങള്‍. മേനക അതില്‍ വീണു പോയി. വീടും നാടും ഉപേക്ഷിച്ച് ഹിന്ദി മാത്രം അറിയുന്ന മേനക കുമാരനൊപ്പം കടപ്പുറത്തെത്തി. ആദ്യനാളുകള്‍ മനോഹരമായിരുന്നു, സന്തോഷകരമായിരുന്നു. കടപ്പുറത്തുകാര്‍ നോക്കാനും പറയാനും വന്നു. എല്ലാവര്‍ക്കും മേനകയെക്കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുളളൂ.

കുമാരന് മേനകയെ കിട്ടിയതില്‍  പലര്‍ക്കും കണ്ണുകടിയായി. അടിച്ചുപൊളിച്ചു ജീവിച്ചു വരുമാനത്തേക്കാള്‍ ചെലവുവന്നു. കടബാധ്യത കൂടി. സമ്പന്നന്‍മാരായ വ്യക്തികളോട് കടം വാങ്ങുക കടപ്പുറക്കാരുടെ സ്വഭാവമാണ്. കുമാരന്‍ കടം വാങ്ങാന്‍ ഇടയാളായി നിര്‍ത്തിയത് സ്വന്തം ഭാര്യയെയാണ്. പണത്തിന് മുട്ട് വരുമ്പോഴൊക്കെ മേനകയെ അനിരുദ്ധന്‍ മുതലാളിയുടെ അടുത്ത് പറഞ്ഞു വിടും.

പുരുഷ വൈകൃത സമീപനം സ്ത്രീകളോട്ഇടപാട് അവര്‍ തമ്മിലുളള അടുപ്പത്തിന് വഴിവെച്ചു. കുമാരന്‍ വീട്ടിലില്ലാത്ത നേരത്ത്  അനിരുദ്ധന്‍ ആ വീട്ടിലെ സന്ദര്‍ശകനായി. പരസ്പരം കാണുകയും, വിളിക്കുകയും ചെയ്യുന്നത് പതിവായി. ഇക്കാര്യം കുമാരന്റെ ശ്രദ്ധയില്‍പ്പെട്ടു. മേനകയെ സംശയത്തോടെ കാണാന്‍ തുടങ്ങി. വഴക്കും വക്കാണവുമായി. മേനകയെ രണ്ട് കൈക്കുഞ്ഞുങ്ങളുമായി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. അവള്‍ ഇന്ന് അഭയം തേടി അലയുകയാണ്. തന്റെ കൈയ്യില്‍  നിന്ന് വന്ന പിഴവാണ് ഇതെന്ന് മനസ്സിലാക്കിയിട്ടുപോലും ഭാര്യയെ പീഡിപ്പിക്കുന്ന കുമാരന്‍മാര്‍ നിരവധിയുണ്ടിവിടെ.

ഒരു പുരുഷനെ ജീവനുതുല്യം സ്‌നേഹിച്ച് ബന്ധു ജനങ്ങളെയൊക്കെ നിരാകരിച്ച് ഇറങ്ങിത്തിരിച്ച ആ സഹോദരി ഇനിയെന്തു ചെയ്യും?

ഗീത ഒരു ഫിസിക്കല്‍  എഡുക്കേഷന്‍ ടീച്ചറാണ്. അറേഞ്ച്ഡ്മാര്യേജായിരുന്നു ഗീതയുടെത്. ഒരുപാട് പ്രതീക്ഷകളോടെയാണ് ഭര്‍തൃവീട്ടിലേക്ക് കാലെടുത്ത് വെച്ചത്. ലീവ് കഴിഞ്ഞ് സ്‌കൂളിലെത്തിയപ്പോള്‍ കൂട്ടുകാരികളുടെ അന്വേഷണങ്ങള്‍ ഗീതയെ പ്രയാസപ്പെടുത്തി. ആദ്യരാത്രിയെക്കുറിച്ചായിരുന്നു കൂട്ടുകാരികള്‍ക്കറിയേണ്ടത്. വിവാഹത്തിനുമുമ്പുളളതുപോലെ തന്നെ ഒരു പ്രത്യേകതയുമില്ല. ഗീത ദു:ഖം ഉളളിലൊതുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഭാര്യയെന്നൊരുത്തി കൂടെ കിടക്കുന്നുണ്ടെന്നൊരു ചിന്ത പോലും അങ്ങേര്‍ക്കില്ല. ഗള്‍ഫുകാരനാണ്. സുമുഖനാണ്. വിദ്യാസമ്പന്നനാണ്. പിന്നെന്തുപറ്റി ഇദ്ദേഹത്തിന്? ഗീത സ്വയം ചിന്തിച്ചു. കൂട്ടുകാരികളുമായി അവള്‍ അനുഭവം പങ്കിട്ടു.

കൂട്ടുകാരികളുടെ നിര്‍ദ്ദേശ പ്രകാരം ഗീത അങ്ങോട്ട് ചെന്ന് അയാളെ പ്രലോഭിപ്പിച്ചു. അപ്പോള്‍ ആര്‍ക്കോ വേണ്ടിയെന്നപോലെ കാര്യം നടത്തും. അത്രയേയുളളൂ അയാള്‍ക്ക് അമ്മയാണെല്ലാം. അമ്മയെ ഭയമാണ്. അമ്മ പറയുന്നതിനപ്പുറമൊന്നും അയാള്‍ ചെയ്യില്ല. അമ്മയോട് കളിതമാശ പറയും. സന്തോഷിക്കും. അത്തരം ഒരു ഇടപെടലൊന്നും ഭാര്യയായ ഗീതയോടില്ല. അവളുടെ സുഖത്തെക്കുറിച്ചോ, ആവശ്യങ്ങളെക്കുറിച്ചോ, ചോദിച്ചറിയാന്‍ ശ്രമിച്ചിട്ടില്ലിതേവരെ. വര്‍ഷം രണ്ടുകഴിഞ്ഞു. ഗീത ഈ നരകത്തില്‍ കഴിച്ചുകൂട്ടുന്നു.

എനിക്കുമടുത്തു സാര്‍ ഇനി ഞാന്‍ അങ്ങോട്ട് ചെല്ലുന്നില്ല. ജീവിതം അവസാനിപ്പിക്കാന്‍ തോന്നുന്നു. ഗീതയുടെ വാക്കുകള്‍. സ്ത്രീ ജന്‍മം നശിപ്പിക്കുന്ന ഇത്തരം പുരുഷന്‍മാരും സമൂഹത്തില്‍  ഒരുപാടുണ്ട്-സ്ത്രീയായ അമ്മ തന്നെയാണ് ഇത്തരം ക്രൂരതയ്ക്ക് കാരണക്കാരാവുന്നത് എന്നതാണ് ചിന്തയ്ക്ക് വിധേയമാക്കേണ്ടത്.

മറ്റൊരു സഹോദരിയുടെ വേദന കേള്‍ക്കൂ. എനിക്കയാളെ കാണുന്നതുപോലും വെറുപ്പാണ്. മനുഷ്യനെ പോലെയല്ല അയാളുടെ പെരുമാറ്റം. മൃഗീയമനസ്സും പ്രവൃത്തിയുമാണ്. കുഞ്ഞുങ്ങളുണ്ടായാലെങ്കിലും സ്വഭാവത്തില്‍  മാറ്റം വരുമെന്ന് കരുതി. അതിനു ശേഷം കൂടുകയാണുണ്ടായത്.

നല്ല അധ്വാനിയാണ്. മറ്റ് ദൂഷ്യസ്വഭാവങ്ങളൊന്നുമില്ല. വീട്ടിലെത്തിയാല്‍  പ്രശ്‌നം തുടങ്ങി. കുഞ്ഞുങ്ങളാവുന്നതിന് മുന്നേ ഞാന്‍ എല്ലാം സഹിച്ചു. അയാളുടെ മുമ്പില്‍ നഗ്നയായി നില്‍ക്കണം. അതാണയാള്‍ക്കിഷ്ടം. അതിന് സമയമോ കാലമോ അയാള്‍ നോക്കില്ല. വേദന കൊണ്ട് പിടഞ്ഞാലും അയാള്‍ വിടില്ല. അത്രയ്ക്കും ആവേശമാണ്. പുറത്തു പറയാന്‍ കൊളളുമോ ഇക്കാര്യം. അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. ഇതേവരെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിതെന്ന് അവരും പറയുന്നു.
പുരുഷ വൈകൃത സമീപനം സ്ത്രീകളോട്
Kookkanam Rahman
(Writer)

മടുത്തൂ ഒന്നുകില്‍ അയാളെ വകവരുത്തണം. അല്ലെങ്കില്‍ സ്വയം മരിക്കണം. ഇതേ ഇനി വഴിയുളളൂ. ആ സ്ത്രീ പറഞ്ഞു നിര്‍ത്തി. ഇത്തരം ഭ്രാന്തമായ ലൈംഗീകാവേശമുളള പുരുഷന്‍മാരുടെ ഭാര്യയായി കഴിയുന്ന സ്ത്രീകള്‍ ജീവിതത്തെ ശപിച്ചും വെറുത്തും തളളിനീക്കുന്നു.

ശരിയായ കൗണ്‍സിലിംഗിലൂടെയും, സൈക്യാട്രിക്ക് കണ്‍സള്‍ട്ടന്‍സിംഗിലൂടെയും മാറ്റിയെടുക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളാണിത്. പക്ഷേ ഇരുകൂട്ടരും നല്ല മനസോടെ ഇതിന് തയ്യാറാവണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Kookkanma Rahman, Article, Woman, Women, Housewife, Husband, Family, Suicide, Clash, Marriage, Problem, Solution, Life.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia