SWISS-TOWER 24/07/2023

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് പ്രതിപക്ഷം സമ്മതംനല്‍കിയെന്ന് സൂചന

 


തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പ്രതിപക്ഷം സമ്മതം നല്‍കിയെന്നു വ്യക്തമായ സൂചന. സി.പി.എം. നേതൃത്വവുമായി അനൗദ്യോഗിക സമവായം ഉണ്ടാക്കിയ ശേഷമാണ് പാമോയില്‍ കേസ് പിന്‍വലിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ തയ്യാറാക്കിയത്.

ഈ മാസം 13ന് ഇറങ്ങിയ ഉത്തരവു സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ലഭിച്ചത് 24ന് ആണെന്നു മാത്രം. മൂന്നു പതിറ്റാണ്ടിലേറെയായി തുടരുന്ന പാമോയില്‍ കേസ് അനന്തമായി തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന വിലയിരുത്തലാണ് സി.പി.എം. തീരുമാനത്തിനു പിന്നില്‍. എന്നാല്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസിനോട് യു.ഡി.എഫ്. ഏതെങ്കിലും തരത്തിലുള്ള മൃദു സമീപനം സ്വീകരിക്കുമെന്ന ബദല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടോ എന്നു വ്യക്തമല്ല.

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് പ്രതിപക്ഷം സമ്മതംനല്‍കിയെന്ന് സൂചനഅതേ സമയം, പാമോയില്‍ കേസിനെ കടുത്ത രാഷ്ട്രീയ ശാഠ്യത്തോടെ ഇത്രകാലവും പിന്തുടര്‍ന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.എം. ഔദ്യോഗിക നേതൃത്വവും തമ്മില്‍ പുതിയ പോരിന് പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വഴിതുറക്കും. കാരണം, വി.എസ്. എതിര്‍ക്കുമെന്നതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായം ആരായാതെയാണ് സി.പി.എം. നേതൃത്വം ഇക്കാര്യത്തില്‍ യു.ഡി.എഫിനു പച്ചക്കൊടി കാട്ടിയത്. അത് രേഖാമൂലമോ പരസ്യമോ ആയ തീരുമാനം അല്ലാത്തതിനാല്‍ സി.പി.എം. അറിഞ്ഞാണ് സര്‍ക്കാര്‍ തീരുമാനം എന്നു വിമര്‍ശിക്കാന്‍ വി.എസിനു കഴിയില്ല എന്നും ഔദ്യോഗിക നേതൃത്വം കണക്കുകൂട്ടുന്നു.

മറുവശത്ത് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പെടെ പാര്‍ട്ടി നേതൃത്വവുമായി കാര്യമായ ചര്‍ച്ച മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നടത്തിയിട്ടില്ലെന്നും അറിയുന്നു. തികച്ചും ഭരണപരമായ കാര്യമാണെങ്കിലും അതിനെ പ്രതിപക്ഷം കടന്നാക്രമിക്കാതിരിക്കാനാണ് അവരുമായി സമവായമുണ്ടാക്കിയത്. ഇതോടെ, മൂന്നു പതിറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തേയും കേരളത്തിലെ ബ്യൂറോക്രസിയെയും പിടിച്ചു കുലുക്കുന്ന പാമോയില്‍ കേസ് എന്നേക്കുമായി ഇല്ലാതാകാനാണ് വഴിതെളിഞ്ഞിരിക്കുന്നത്.

2005ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ പാമോയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും 2006ല്‍ അധികാരത്തിലെത്തിയ വി.എസ്. സര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കിയിരുന്നു. സി.പി.എം. നേതൃത്വവുമായി ധാരണയിലെത്തിയ ശേഷമാണ് അങ്ങനെയൊരു തീരുമാനം എടുത്തിരുന്നതെങ്കില്‍ റദ്ദാക്കില്ലായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടിയും മറ്റും വിലയിരുത്തിയതത്രേ.

അന്നത്തെ ഇടതു സര്‍ക്കാര്‍ നടപടി സി.പി.എമ്മിന്റെ തീരുമാനപ്രകാരമായിരുന്നു. വി.എസ്. തനിയെ എടുത്ത നടപടിയായിരുന്നില്ല. ചീഫ് സെക്രട്ടറിയായിരുന്ന ലിസി ജേക്കബ് ഒപ്പിട്ട ഒറ്റവരി ഉത്തരവാണ് അന്നിറങ്ങിയത്. അതിനു കേന്ദ്ര സര്‍ക്കാര്‍ ഒന്നിലധികം തവണ വിശദീകരണം ചോദിച്ചെങ്കിലും കേരളം പ്രതികരിച്ചിരുന്നില്ല.

1991-92 കാലത്ത് കെ. കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം. ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരാക്കി പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഇതുസംബന്ധിച്ച് ഓഡിറ്റ് റിപോര്‍ട്ട് പ്രതിപക്ഷം ആയുധമാക്കുകയായിരുന്നു. പിന്നാലെ വന്ന നായനാര്‍ സര്‍ക്കാരാണ് കരുണാകരനെതിരായ ആയുധമായി കേസിനെ മാറ്റിയത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോയിലിന് ടണ്ണിന് 392.25 ഡോളറുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് വിവാദമായത്. പാമോയില്‍ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്ത വകയില്‍ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും സര്‍ക്കാരിന്റെ ഭാഗത്ത് അനാസ്ഥ ഉള്ളതായും സംസ്ഥാന വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍, ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, ചീഫ് സെക്രട്ടറി എസ്. പദ്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എം.ഡി. ജിജി തോംസണ്‍ തുടങ്ങിയവരെ പ്രതികളാക്കി വിജിലന്‍സ് കുറ്റപത്രം സമര്‍പിച്ചു.

പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയും ചെന്നൈ മാലാ ട്രേഡിങ് കോര്‍പറേഷനും കേസിലെ മറ്റു പ്രതികളായിരുന്നു. മുന്‍ ചീഫ് സെക്രട്ടറി പി.ജെ. തോമസ് ആയിരുന്നു അന്ന് സിവില്‍ സപ്ലൈസ് സെക്രട്ടറി. കേസില്‍ എട്ടാം പ്രതിയായിരുന്ന അദ്ദേഹം ചീഫ് വിജിലന്‍സ് കമ്മീഷണറായി തുടരുന്നത് അനുചിതമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതിനെത്തുടര്‍ന്ന് 2011 മാര്‍ച്ചില്‍ അദ്ദേഹം സ്ഥാനം രാജി വെച്ചു.

കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് കാട്ടി കെ. കരുണാകരന്‍ 2007 ല്‍ ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി അത് തള്ളിയിരുന്നു. കരുണാകരന്റെ നിര്യാണത്തിന് ശേഷം 2011 ല്‍ അപ്പീല്‍ അസാധുവായി.

അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്സും അല്‍ഫോണ്‍സ് കണ്ണന്താനവും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേസ് തള്ളി.

ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടാവുമെന്ന് ടി.എച്ച്. മുസ്തഫ വിജിലന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടിയതോടെ കഴിഞ്ഞവര്‍ഷം കേസ് വീണ്ടും രാഷ്ട്രീയ വിവാദമായി. കോടതിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശം കൂടിയുണ്ടായതോടെ പാമോയില്‍ കേസ് ആളിക്കത്തി. മുഖ്യമന്ത്രി രാജിക്കൊരുങ്ങുകയും ഒടുവില്‍ വിജിലന്‍സ് വകുപ്പ് തിരുവഞ്ചൂരിന് നല്‍കി വിവാദം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു സിപിഎം പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അത് പ്രതിപക്ഷത്തെ മുഖ്യകക്ഷി എന്ന നിലയിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണെന്നാണു വിവരം.

Also Read:
മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കില്‍ സ്വത്ത് തിരികെ നല്‍കണം

Keywords:   Thiruvananthapuram, Chief Minister, Oommen Chandy, Thrissur, Vigilance Court, V.S Achuthanandan, U.D.F, Letter, Supreme Court of India, LDF, K. Karunakaran, Pailm Oil case: CPM have enough information about the govt decision, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia