രാഘവ് രാജന്‍ ബിട്ടി മൊഹന്തിയായതെങ്ങിനെ...?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ്വന്തം ലേഖകന്‍
കണ്ണൂര്‍: രാഘവ് രാജന്‍ എന്ന പ്രൊബേഷണറി ഓഫീസര്‍ ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിട്ടി മൊഹന്തിയാണെന്ന് ഉള്‍ക്കൊള്ളാന്‍ സഹജീവനക്കാര്‍ക്കും, ജനങ്ങള്‍ക്കും ഏറെനേരം വേണ്ടിവന്നു. രാജ്യം തിരയുന്ന കുറ്റവാളി അപ്രതീക്ഷിതമായി വലയില്‍ അകപ്പെട്ടപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചയായത് കണ്ണൂര്‍ പോലീസിന്റെ മഹത്വമാണ്.

ജര്‍മന്‍ യുവതിയായ 26 കാരിയെ 2006ല്‍ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ ശേഷം കണ്ണൂരില്‍ പിടിയിലായ ബിട്ടി മൊഹന്തി(26)യെന്ന വി. ഐ. പി കുറ്റവാളിയുടെ അറസ്റ്റാണ് കണ്ണൂര്‍ പോലീസിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്. ഒഡിഷ മുന്‍ ഡി.ജി.പി ബി.ബി. മൊഹന്തിയുടെ മകനായ ബിട്ടി ഒളിവില്‍ പോയ ശേഷം ആന്ധ്രപ്രദേശില്‍ നിന്നാണ് സ്‌റ്റേറ്റ് ബാങ്കിലേക്ക് പ്രൊബേഷണറി ഓഫീസറായി റിക്രൂട്ട് ചെയ്യപ്പെട്ടത്.

ഇതിനിടെ ചാല ചിന്‍മയ കോളജില്‍ നിന്ന് വ്യാജപേരില്‍ എം.ബി.എയും ബിട്ടി കരസ്ഥമാക്കി. ആന്ധ്ര പുട്ടപര്‍ത്തി സ്വദേശി രാജീവ് രാജിന്റെ മകന്‍ രാഘവ് രാജ് എന്നാണ് കോളജില്‍ ഇയാള്‍ നല്‍കിയ മേല്‍വിലാസം. മാടായി ബ്രാഞ്ചില്‍ ഇതേ പേരില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് ബിട്ടിയുടെ പൂര്‍വകാല ചരിത്രം വിവരിച്ചു കൊണ്ടുള്ള ഒരു അജ്ഞാത കത്ത് കിട്ടിയത്. ഇതിനൊപ്പമുണ്ടായിരുന്ന ബിട്ടിയുടെ ഇന്റര്‍നെറ്റില്‍ വന്ന ഫോട്ടോ കണ്ട ബാങ്ക് അധികൃതര്‍ ഇയാളെ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് രാജ്യം തിരയുന്ന കുറ്റവാളിയാണ് തങ്ങള്‍ക്കൊപ്പം ജോലിചെയ്യുന്നതെന്ന വിവരം ബാങ്കിലെ സഹപ്രവര്‍ത്തകര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഒമ്പതു മാസം മുമ്പ് ജോലിക്ക് ചേര്‍ന്ന ബിട്ടി വളരെ കൃത്യനിഷ്ഠയോടും മാന്യമായ രീതിയിലുമാണ് എല്ലാവരോടും പെരുമാറിയിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

രാഘവ് രാജന്‍ ബിട്ടി മൊഹന്തിയായതെങ്ങിനെ...?പഴയങ്ങാടിയില്‍ വാടക വീടുണ്ടെങ്കിലും ഇയാള്‍ ഇവിടെ താമസിക്കാറില്ലെന്നാണ് സൂചന. എവിടെയാണ് ബിട്ടി താമസിക്കുന്നതെന്ന കാര്യം സഹപ്രവര്‍ത്തകരില്‍ നിന്ന് ഇയാള്‍ മറച്ചു വെച്ചതായും സൂചനയുണ്ട്. ഇയാള്‍ രണ്ടാഴ്ചയായി താമസിച്ചു വരികയായിരുന്ന കണ്ണൂര്‍ ബല്ലാര്‍ഡ് റോഡിലെ ലോഡ്ജില്‍ നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. ആള്‍മാറാട്ടം, വിശ്വാസവഞ്ചന, കൃത്രിമ രേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പഴയങ്ങാടി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇയാളെ പയ്യന്നൂര്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ബിട്ടിയെ ഏറ്റുവാങ്ങാന്‍ രാജസ്ഥാന്‍ പോലീസ് കണ്ണൂരിലെത്തും. അതിനിടെ ഇയാളുടെ അക്കൗണ്ടില്‍ വന്‍ തുകകള്‍ നിക്ഷേപിക്കപ്പെടുന്നതായും ഇയാള്‍ ഒന്നിലേറെ സിംകാര്‍ഡുകള്‍ ഉപയോഗിച്ചതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ഇയാളുടെ ഫോണിലേക്ക് നിരവധി പെണ്‍കുട്ടികള്‍ വിളിച്ചതായും ഇവര്‍ കാമുകിമാരാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെ ബിട്ടി കേസ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ വീണ്ടും ചര്‍ച്ചയായിരുന്നു. ചിലതില്‍ ബിട്ടിയുടെ ഫോട്ടോകളും കൊടുത്തിരുന്നു. ഈ ഫോട്ടോകള്‍ ഒത്തുനോക്കിയപ്പോള്‍ രാഘവ് രാജനുമായി സാമ്യം തോന്നി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ബുധനാഴ്ച കേരള പോലീസ് മേധാവിയെ വിവരമറിയിച്ചു. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സംഗതി സത്യമാണെന്ന് ഉറച്ചു.

മാടായി ബ്രാഞ്ചിലെ പ്രൊബേഷണറി ഓഫീസര്‍ ട്രെയിനി രാഘവ് രാജന്‍ ബിട്ടി മൊഹന്തിയാണെന്ന് തെളിഞ്ഞതിലൂടെ ബാങ്കിന്റെ റിക്രൂട്ട്‌മെന്റിലെ പോരായ്മയാണ് വെളിപ്പെടുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍പ്പെട്ട ബാങ്കുകള്‍ക്കുവേണ്ടി സെന്‍ട്രല്‍ ബാങ്കിങ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആണ് പരീക്ഷ നടത്തുന്നത്. എസ്.ബി.ടി ഉള്‍പെടെയുള്ള സഹ ബാങ്കുകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ട്രെയിനികളെ അതത് ബാങ്കുകള്‍ക്ക് നല്‍കുന്നത് റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ്. ഇപ്രകാരം 2012 ജൂണിലാണ് ബിട്ടി പൂജപ്പുരയിലുള്ള എസ്.ബി.ടിയുടെ ആസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് മാടായിയില്‍ പോസ്റ്റിങ് ലഭിക്കുകയായിരുന്നു.

താരതമ്യേന കടുപ്പമുള്ള പരീക്ഷയാണ് പി.ഒ ട്രെയിനിയുടേത്. പരീക്ഷയിലും ഇന്റര്‍വ്യൂവിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാണ് രാഘവ് രാജന്‍ ജയിച്ചത്. ബി.ടെക്, എം.ബി.എ ബിരുദങ്ങളുള്ള രാഘവ് രാജന്‍ ആന്ധ്രാപ്രദേശ് സ്വദേശിയാണെന്നാണ് സര്‍ട്ടിഫിക്കറ്റുകളില്‍ കാണിച്ചിട്ടുള്ളത്. എഴുത്തുപരീക്ഷ ജയിച്ചാല്‍ ഇന്റര്‍വ്യൂ ബോര്‍ഡിന് മുമ്പാകെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഹാജരാക്കണം. ഇതിന്റെ ഒറിജിനല്‍ പരിശോധിക്കേണ്ടത് ബാങ്കുകളാണ്. ബിട്ടിയുടെ പരീക്ഷാഫലത്തിലോ സര്‍ട്ടിഫിക്കറ്റുകളിലോ പരിശോധനാ സമയത്ത് പ്രശ്‌നം തോന്നിയില്ല. മറ്റ് വിവരങ്ങള്‍ ശേഖരിക്കാനുള്ള പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി പുട്ടപര്‍ത്തി പോലീസ് സ്‌റ്റേഷനില്‍ ഒരുവര്‍ഷം മുമ്പ് തന്നെ ചട്ടപ്രകാരം ബാങ്ക് അപേക്ഷ നല്‍കിയെങ്കിലും സര്‍ട്ടിഫിക്കറ്റ് ഇനിയും എത്തിയിട്ടില്ല.

സാധാരണയായി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് ഈ സര്‍ട്ടിഫിക്കറ്റ് ബാങ്ക് ആസ്ഥാനത്ത് എത്തുന്നത്. പുട്ടപര്‍ത്തി സ്വദേശി രാഘവ് രാജനാണോ ജോലിക്കെത്തിയിട്ടുള്ളത് എന്ന് ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ പറയാനാവൂ. ബാങ്കിന്റെ ചരിത്രത്തില്‍ ഇത്തരമൊരു ആള്‍ മാറാട്ടം നടന്നിട്ടില്ല. ജോലിയില്‍ മിടുക്കനാണ് രാഘവ് രാജന്‍. അതുകൊണ്ടുതന്നെ ആര്‍ക്കും സംശയങ്ങള്‍ തോന്നിയില്ല.

എന്നാല്‍ ഊമക്കത്ത് ലഭിച്ചതിനുശേഷം മറ്റ് വിശദാംശങ്ങള്‍ ബാങ്ക് അധികൃതര്‍ പരിശോധിച്ചു. റഫറന്‍സായി നല്‍കിയിട്ടുള്ള രണ്ട് പേരുമായി ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും മറുപടിയില്‍ സംശയം തോന്നി. ഇതോടെയാണ് ഡി.ജി.പിക്ക് പരാതി നല്‍കാന്‍ ബാങ്ക് തീരുമാനിച്ചത്. എന്നാല്‍ യഥാര്‍ത്ഥ രാഘവരാജന്‍ ആരാണെന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Keywords:  Kannur, Kerala, Bitty Mohanty, Top Police officer, Son, Odisha, Convicted, Rape, German, Native, SBT, Employee, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script