ഹലോ; മൊബൈൽ ഫോണിൽ മലയാളി മിണ്ടിത്തുടങ്ങിയിട്ട് കാൽനൂറ്റാണ്ട്; മലയാളിയെ മാറ്റിമറിച്ച വിപ്ലവം

 


കൊച്ചി: (www.kvartha.com 17.09.2021) 'ഹലോ', തൂലിക കൊണ്ട് വിസ്‌മയം സൃഷ്ടിച്ച മലയാളിയുടെ പ്രിയ കഥാകാരൻ തകഴി ശിവശങ്കര പിള്ളയുടെ വാക്കുകൾ ചരിത്രത്തിലേക്ക് കടന്നുകയറുകയായിരുന്നു. അങ്ങനെ മലയാളി അന്ന് മുതൽ മൊബൈൽ ഫോണിലൂടെ മിണ്ടിത്തുടങ്ങുകയായിരുന്നു. 1996 സെപ്​റ്റമ്പർ 17ന്​ ആയിരുന്നു ചരിത്രം കുറിച്ച ദിവസം. മലയാളിയുടെ ദൈനംദിന ജീവിതത്തെ മാറ്റിമറിച്ച ആ വിപ്ലവത്തിന് 2021 സെപ്റ്റംബർ 17 ന് കാൽ നൂറ്റാണ്ട് തികയുന്നു.

  
ഹലോ; മൊബൈൽ ഫോണിൽ മലയാളി മിണ്ടിത്തുടങ്ങിയിട്ട് കാൽനൂറ്റാണ്ട്; മലയാളിയെ മാറ്റിമറിച്ച വിപ്ലവം





ഇൻഡ്യയിൽ മൊബൈൽ ഫോൺ അവതരിച്ച് ഒന്നരമാസം കഴിഞ്ഞാണ് മലയാള മണ്ണിലെത്തിയത്. 1995 ജൂലൈ 31 ന് കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൾഡിങ്ങിലിരുന്ന് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്ര വാർത്താവിനിമയ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇൻഡ്യയിൽ മൊബൈൽ ഫോൺ യുഗത്തിന് തുടക്കം കുറിച്ചത്.

ദക്ഷിണമേഖലാ നാവി‍കസേനാ മേധാവി വൈസ് അഡ്മിറൽ എ ആർ ടൻഡനോടായിരുന്നു തകഴി സംസാരിച്ചത്. ഒപ്പമുണ്ടായിരുന്നു കഥാകാരി കമലാ സുരയ്യയും ഫോണിലൂടെ സംസാരിച്ചു. നോകിയ ഹാൻഡ് സെറ്റായിരുന്നു ഉപയോഗിച്ചത്. എസ്കോടെൽ ആയിരുന്നു സേവനദാതാവ്.

ഇന്ന് സൗജന്യങ്ങൾ കൊണ്ട് കമ്പനികൾ മനം കവരുമ്പോൾ ഇൻകമിങ് കോളിന് 8.40 രൂപ കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ പലരും അത്ഭുതപ്പെടാം. കേരളത്തിൽ മൊബൈൽ ഫോൺ അവതരിപ്പിച്ചപ്പോൾ ഇൻകമിങ് കോളിന് ഈ തുക നൽകണമായിരുന്നു. അന്ന് ഔട്ഗോയിങ് കോളിന് മിനിറ്റിന് 16.80 രൂപയായിരുന്നു. 2000 ൽ എയർടെൽ കേരളത്തിൽ എത്തിയെങ്കിലും 2002 ൽ ബി എസ് എൻ എൽ ആണ് മാറ്റത്തിന് തുടക്കമിട്ടത്. ഇൻകമിങ് സൗജന്യമാക്കുകയും ഔട് ഗോയിങ് തുക പകുതിയായി കുറയ്ക്കുകയും ചെയ്‌തു.

ഔട്ഗോയിങ്​ കോൾ നിരക്ക് പതിയെ പതിയെ കുറഞ്ഞുവന്നു. 2010ൽ ത്രീജി സേവനം ലഭ്യമായി തുടങ്ങി. ഇതോടെ ഫോൺവിളിക്കുള്ള ചാർജ്​ വീണ്ടും കുറഞ്ഞു. 2016ൽ റിലയൻസ്​ ജിയോ വന്നതോടെ വിപ്ലവകരമായ പല മാറ്റങ്ങൾക്കും സാക്ഷിയായി.

ആദ്യ കാലത്ത്​ മൊബൈൽ ഫോൺ സ്വന്തമാക്കാൻ 50,000 രൂപ വരെ മുടക്കേണ്ടിയിരുന്നു. ഇഷ്ടികയോളം വലിപ്പവും കാൽകിലോയോളം ഭാരവുമുണ്ടായിരുന്നു എന്നത് ഇന്ന് ചിന്തിക്കാൻ പോലും ആവില്ല. നോകിയയ്ക്ക് മാത്രമുണ്ടായിരുന്ന ആധിപത്യം നഷ്ടമാവുകയും പല കമ്പനികളും വിപണി കീഴടക്കുക്കയും ചെയ്തതോടെ മൊബൈൽ ഫോൺ ഇല്ലാത്ത വീടുകൾ അപൂർവമായി. പിന്നെ സ്മാർട് ഫോണുകളുടെ കാലമായിരുന്നു. മൊബൈൽ ഫോൺ വ്യാപകമായതോട് കൂടി ഫോൺ ബൂതുകൾ അപ്രത്യക്ഷമായി തുടങ്ങിയത് പോലെ സ്മാർട് ഫോണുകൾ നിത്യ ജീവിതത്തിന്റെ ഭാഗമായതോടെ കാൽകുലേറ്ററും ടോർചുകളും റേഡിയോയും കലൻഡെറുകൾക്കുമെല്ലാം സ്ഥാനം നഷ്ടമായത് വർത്തമാന കാഴ്ച.

മനുഷ്യരുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തെ അവശ്യ വസ്തുവായി മൊബൈൽ ഫോൺ മാറിയിരിക്കുന്നു. നിലവിൽ കേരളത്തിൽ 4,50,91,419 മൊബൈൽ കണക്ഷനുകൾ ഉണ്ടെന്നാണ് കണക്ക്. വീട്ടിൻ പുറങ്ങളിലും പറമ്പുകളിലും ഓടിച്ചാടി കളിച്ചിരുന്ന കുട്ടികൾ വരെ മൊബൈൽ ഫോണും കയ്യിലേന്തി വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന കാഴ്ച. കളിക്കാൻ മറന്നുപോകുന്ന തലമുറ. ക്ലാസുകളും ഓൺലൈൻ ആയപ്പോൾ മൊബൈൽ ഫോൺ മാറ്റിമറിച്ച വിപ്ലവത്തെയോർത്ത് വിസ്‌മയപ്പെടാം.




Keywords: News, Kerala, Ernakulam, Kochi, Malayalee, Mobile Phone, Kolkata, Airtel, BSNL, Video, Smart Phone, Online, 25 years completed for first mobile phone call in Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia