'പുരുഷന്മാരുടെ കയ്യിലുള്ള പൈസ സർക്കാരിന് തന്നെ തിരികെ കിട്ടും'; പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, മെൻസ് അസോസിയേഷന് രസകരമായ മറുപടി
ADVERTISEMENT
● പദ്ധതിക്കായി സർക്കാർ 800 കോടി രൂപ ചെലവഴിക്കുന്നു.
● സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുമെന്ന് ഉറപ്പ്.
● 3,125 ഓർഡിനറി ബസുകളിൽ പദ്ധതി ലഭ്യമാകും.
● തിരിച്ചറിയാൻ ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്.
● യാത്രയ്ക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് ആവശ്യമില്ല.
തിരുവനന്തപുരം: (KVARTHA) സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് സംസ്ഥാനത്ത് ഡബിൾ ബെല്ലോടെ തുടക്കമായി. തമ്പാനൂർ ബസ് ടെർമിനലിൽ വെച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ, മന്ത്രി കെ. എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആദ്യ യാത്രാ ടിക്കറ്റുകൾ മുഖ്യമന്ത്രി കൈമാറി. ഫ്ലാഗ് ഓഫിന് പിന്നാലെ ആദ്യത്തെ സൗജന്യ യാത്രാ ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും യാത്ര ചെയ്തു. ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടന്നു.
മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി
സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മുഖ്യമന്ത്രി നൽകിയ മറുപടിയും ശ്രദ്ധേയമായി. മെൻസ് അസോസിയേഷൻ്റെ പ്രതിഷേധം രസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കയ്യിലാണെങ്കിൽ മിച്ചം വരുന്ന പൈസ വീട്ടിലെത്തും. എന്നാൽ പുരുഷന്മാരാണെങ്കിൽ ഈ പൈസ കുറച്ചുപേർ വീട്ടിൽ കൊടുക്കും, ബാക്കി എവിടെപ്പോകും? അത് സർക്കാരിന് തന്നെ തിരികെ കിട്ടുമെന്ന് മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു. പ്രിയദർശിനി പദ്ധതി സർക്കാരിന് സ്ത്രീകളോടുള്ള ആദരവാണെന്നും, സ്ത്രീകളെ ബഹുമാനിക്കാൻ സമൂഹം പഠിക്കണമെന്നുള്ള ആഹ്വാനം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ബസുകൾക്ക് ഉറപ്പ്, സർക്കാരിന് 800 കോടിയുടെ ചിലവ്
അധികാരത്തിലെത്തി ഒരു മാസം തികയുന്നതിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സർക്കാർ പാലിക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ പദ്ധതി സ്വകാര്യ ബസുകാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നിങ്ങളും പബ്ലിക് സർവീസ് ആണ് നടത്തുന്നതെന്ന് ഓർക്കണം. സ്വകാര്യ മേഖലയ്ക്ക് ഈ പദ്ധതി കൊണ്ട് എന്തെങ്കിലും തരത്തിൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
ഈ പദ്ധതി സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ ഇത് ഉണ്ടാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സർക്കാർ 800 കോടി രൂപ ചിലവാക്കുകയാണെന്നും, അല്ലാതെ കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൗജന്യം ലഭിക്കുന്ന ബസുകൾ
സംസ്ഥാനത്താകെ 3,125 ഓർഡിനറി ബസുകളിലാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. സൗജന്യയാത്രയുള്ള ബസുകൾ തിരിച്ചറിയുന്നതിനായി 'പ്രിയദർശിനി' സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടാകും. യാത്രയ്ക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് ആവശ്യമില്ല. കണ്ടക്ടറിൽ നിന്ന് 'പ്രിയദർശിനി' ടിക്കറ്റ് വാങ്ങണം. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിൻ്റ് ടു പോയിൻ്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗം ബസുകളിലാണ് സൗജന്യം ലഭിക്കുക.
ഗതാഗത വകുപ്പിലെ ഈ പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. കൂടുതൽ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Chief Minister VD Satheesan inaugurated the 'Priyadarshini' free bus travel scheme for women and transgenders in KSRTC ordinary buses at Thampanoor, assuring private bus operators of compensation for potential losses and playfully responding to protests from a Men's Association.
#KSRTC #PriyadarshiniScheme #KeralaNews #VDSatheesan #TrivandrumNews #WomensTravel #MalayalamNews #AmmuNews
