കൊട്ടിയൂർ ശിവക്ഷേത്രത്തിൽ 10 കോടിയുടെ ടൂറിസം പൈതൃക പദ്ധതികൾ നാടിന് സമർപ്പിച്ചു: തീർത്ഥാടകർക്ക് ഇനി മികച്ച സൗകര്യങ്ങൾ


-
കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് നിരവധി തീർത്ഥാടകർ ഇത്തവണ കൊട്ടിയൂരിലെത്തി.
-
തീർത്ഥാടന ടൂറിസത്തിനുള്ള പ്രൊപ്പോസൽ കേന്ദ്രസർക്കാരിന് സമർപ്പിക്കും.
-
മൂന്ന് ഘട്ടങ്ങളായാണ് ടൂറിസം വകുപ്പ് പദ്ധതികൾ പൂർത്തിയാക്കിയത്.
-
ഗ്യാലറി, ട്രെയിനിങ് യാർഡ്, മാർക്കറ്റ് സ്പേസ് എന്നിവ ആദ്യഘട്ടത്തിൽ പൂർത്തിയായി.
കൊട്ടിയൂർ: (KVARTHA) ഉത്സവത്തിന് എത്തുന്ന തീർത്ഥാടകർക്ക് ഗതാഗതക്കുരുക്കില്ലാതെ സൗകര്യപ്രദമായ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി പ്രൊപ്പോസൽ സമർപ്പിക്കാൻ സൂപ്രണ്ടിങ് എൻജിനീയർക്ക് നിർദേശം നൽകുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു.

തലശ്ശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കൊട്ടിയൂർ ശിവക്ഷേത്രത്തിൽ ടൂറിസം വകുപ്പ് മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഈ വർഷം മുൻപെങ്ങുമില്ലാത്തവിധം കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി തീർത്ഥാടകരാണ് കൊട്ടിയൂരിലെത്തിയത്. ഇതിന് അനുസൃതമായ പശ്ചാത്തല വികസനം ഇവിടെ ആവശ്യമാണ്. പ്രദേശത്തിന്റെ പശ്ചാത്തല വികസനം ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊട്ടിയൂർ ക്ഷേത്രം ഉൾപ്പെടെ കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി വിപുലമായ തീർത്ഥാടന ടൂറിസത്തിനുള്ള പ്രൊപ്പോസൽ കേന്ദ്രസർക്കാരിന് സമർപ്പിക്കും. തീർത്ഥാടകർ ഒരു ആരാധനാലയത്തിൽ വരുമ്പോൾ സമീപപ്രദേശത്തെ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കുന്നത് ആ പ്രദേശത്തിനും ജില്ലയ്ക്കും അതുവഴി സംസ്ഥാനത്തിനും സാമൂഹ്യ-സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും.
നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളുടെ പൈതൃകം സംരക്ഷിക്കുകയും സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യേണ്ടത് കേരള ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
പത്ത് കോടിയോളം രൂപ ചെലവഴിച്ച് ക്ഷേത്രത്തിൽ ടൂറിസം വകുപ്പിന്റെ കൊട്ടിയൂർ ടെമ്പിൾ ടൂറിസം എക്സ്പീരിയൻസ് സ്ട്രീറ്റ്, സ്ട്രീറ്റ് സ്കേപ്പ്, ടൂറിസ്റ്റ് അമിനിറ്റീസ് എന്നിങ്ങനെ മൂന്ന് ഘട്ട പദ്ധതികളാണ് പൂർത്തിയാക്കിയത്.
ആദ്യഘട്ടമായ ഗ്യാലറി, ട്രെയിനിങ് ആൻഡ് പെർഫോമൻസ് യാർഡ്, മാർക്കറ്റ് സ്പേസ്, കോഫി കിയോസ്ക്, കൗ ഷെഡ്, ഇലക്ട്രിക്കൽ വർക്കുകൾ എന്നിവയാണ് പൂർത്തിയായത്. 4,52,35,763 രൂപയാണ് ഇതിനായി ചെലവഴിച്ചത്. കെൽ ലിമിറ്റഡിനായിരുന്നു നിർമ്മാണ ചുമതല.
കൊട്ടിയൂർ ശിവ ടെമ്പിൾ സ്ട്രീറ്റ് സ്കേപ്പ് എന്ന പദ്ധതിയിൽ ഉൾപ്പെട്ട ഊട്ടുപുര, ഓപ്പൺ സ്റ്റേജ്, കാർ പാർക്കിംഗ്, ലാൻഡ് സ്കേപ്പിംഗ്, ഇലക്ട്രിക്കൽ വർക്കുകൾ എന്നിവയും ഇതോടൊപ്പം പൂർത്തിയാക്കി. 3,16,79,939 രൂപയാണ് ഇതിന് ചെലവ് വന്നത്. കൊട്ടിയൂർ ശിവ ടെമ്പിൾ ടൂറിസ്റ്റ് അമിനിറ്റീസ് എന്ന പദ്ധതിയിൽ ഡോർമിറ്ററി, ക്ലോക്ക് റൂം, ടിക്കറ്റ് കൗണ്ടർ, പിൽഗ്രിം ഷെൽട്ടർ, ലാൻഡ്സ്കേപ്പിംഗ്, ഇലക്ട്രിക്കൽ വർക്കുകൾ എന്നിവയും പൂർത്തിയായി. 2,27,77,686 രൂപയാണ് ഇതിനായി ചെലവഴിച്ചത്. കിഫ്ബി സാമ്പത്തിക സഹായത്തോടെ കെഐഐഡിയാണ് ഈ പദ്ധതികൾ നടപ്പാക്കിയത്.
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, വൈസ് പ്രസിഡൻറ് ഫിലോമിന തുമ്പൻതുരുത്തിയിൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ. സുനീന്ദ്രൻ, വാർഡ് മെമ്പർ ജോണി ആമക്കാട്, കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി. നാരായണൻ നായർ, ടൂറിസം വകുപ്പ് ഡിഡി ടി. സി. മനോജ്, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി. സി. ബിജു, അസി. കമ്മീഷണർ എൻ. കെ. ബൈജു, മലബാർ ദേവസ്വം ബോർഡ് നിയുക്ത പ്രസിഡന്റ് ഒ. കെ. വാസു, കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ, മാനേജർ കെ. നാരായണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൊട്ടിയൂരിലെ പുതിയ ടൂറിസം പദ്ധതികളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക.
Article Summary: Kottiyoor Shiva Temple gets ₹10 crore heritage tourism project.
#Kottiyoor #ShivaTemple #TourismProject #KeralaTourism #PilgrimAmenities #Kannur